റോസമ്മ പുന്നൂസ്
ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ് (ജ. 1913 മേയ് 13 - മ. 2013 ഡിസംബർ 28 ). [1] 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും റോസമ്മ പുന്നൂസാണ്[1]. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13നു് ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്[2].
റോസമ്മ പുന്നൂസ് | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | കെ.പി. രാമചന്ദ്രൻ നായർ |
പിൻഗാമി | കെ.പി. രാമചന്ദ്രൻ നായർ |
മണ്ഡലം | ആലപ്പുഴ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എം.എം. സുന്ദരം |
മണ്ഡലം | ദേവികുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 13, 1913 |
മരണം | ഡിസംബർ 28, 2013 സലാല | (പ്രായം 100)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | പി.ടി. പുന്നൂസ് |
കുട്ടികൾ | തോമസ് പുന്നൂസ്(1948), ഗീത ജേക്കബ്ബ് |
വസതി | തിരുവല്ല |
As of ഡിസംബർ 14, 2011 ഉറവിടം: നിയമസഭ |
ജീവിതരേഖ
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും മകളായി 1913 മെയ് 13ന് ജനിച്ചു. തിരുവിതാംകൂറിന്റെ ഝാൻസി റാണി[3] എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാൻ സഹോദരിയാണ്.
രാഷ്ട്രീയ ജീവിതം
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതു്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി 1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. അന്നു തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊത്തം ആറു സ്ത്രീ സാമാജികരുണ്ടായിരുന്നു. ഇവരിൽ കേരളത്തിലെ ആദ്യവനിതാമന്ത്രിയായി നിയമിക്കപ്പെട്ട കെ.ആർ. ഗൗരി, അയിഷാ ബായ്, റോസമ്മ പുന്നൂസ് എന്നിവർ കമ്യൂണിസ്റ്റ് പ്രതിനിധികളും ലീലാ ദാമോദരമേനോൻ, കുസുമം ജോസഫ്, ശാരദ കൃഷ്ണൻ എന്നിവർ പ്രതിപക്ഷ അംഗങ്ങളുമായിരുന്നു.[4]
ഒന്നാംനിയമസഭയുടെ പ്രോടേം സ്പീക്കർ (സാമാജികർ സത്യപ്രതിജ്ഞ ചെയ്യുന്നതടക്കമുള്ള ആദ്യസമ്മേളനം നിയന്ത്രിക്കുന്ന ആൾ) റോസമ്മ പുന്നൂസ് ആയിരുന്നു. ഏപ്രിൽ 10നു് പ്രോടേം സ്പീക്കർ ആകുന്നതിനുമുമ്പേ ചട്ടപ്രകാരം അവർ സ്വന്തം സത്യപ്രതിജ്ഞാനിർവ്വഹണം നടത്തി. അങ്ങനെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം എന്ന ഖ്യാതി റോസമ്മയ്ക്കു സ്വന്തമായി.[4] 1982ൽ ആലപ്പുഴയിൽനിന്നും സി.പി.ഐ. പ്രതിനിധിയായി മത്സരിച്ച റോസമ്മ അപ്രാവശ്യം എൻ.ഡി.പി.യുടെ കെ.പി. രാമചന്ദ്രൻ നായരോട് 1590 വോട്ടുകളുടെ കുറവിനു് പരാജയപ്പെട്ടു. പക്ഷേ, പിന്നീട് 1987ൽ എട്ടാം നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ അവർ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കളർകോട് നാരായണൻ നായരെ (എൻ.ഡി.പി.) 23908 നെതിരെ 36742 വോട്ടുകൾക്കു് തോൽപ്പിച്ച് വീണ്ടും നിയമസഭയുടെ അകത്തലത്തിലേക്കു പ്രവേശിച്ചു.[5]
സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ടു്. ആധുനികകേരളത്തിന്റെ ആദ്യകാലരാഷ്ട്രീയചരിത്രത്തിലെ ഒരു തിളങ്ങുന്ന കഥാപാത്രമായിരുന്നു റോസമ്മ പുന്നൂസ്. 2013 ഡിസംബർ 28-ന് ഒമാനിലെ സലാലയിൽ താമസിക്കവേ അന്തരിച്ചു. മരിക്കുമ്പോൾ 100 വയസ്സുണ്ടായിരുന്നു. മക്കൾ തോമസ് പുന്നൂസ്, ഗീത ജേക്കബ്ബ്.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1957 | ദേവികുളം നിയമസഭാമണ്ഡലം | റോസമ്മ പുന്നൂസ് | സി.പി.ഐ. | ||
1958* (1) | ദേവികുളം നിയമസഭാമണ്ഡലം | റോസമ്മ പുന്നൂസ് | സി.പി.ഐ. | ബി.കെ. നായർ | കോൺഗ്രസ് (ഐ.) |
- (1) 1957 ലെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദ് ചെയ്തതുമൂലം 1958-ൽ ദേവികുളം ഉപതിരഞ്ഞെടുപ്പ് നടന്നു.
ആദ്യ തെരഞ്ഞെടുപ്പ് കേസ്
1957-ൽ ദേവികളും എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കിയതാണ് കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസ് (അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്). 1957 നവംബർ 14-ന് ആയിരുന്നു വിധി. ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
അഭ്ര പാളികളിൽ
2014 ലെ ഇയ്യോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിൽ ഒരു അപ്രധാന കഥാപാത്രമായി റോസമ്മ പുന്നൂസ് കടന്നു വരുന്നുണ്ട്