ചൗധരി സത്യനാരായണ
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ദേശീയവാദിയുമായിരുന്നു ചൗധരി സത്യനാരായണ (13 ജൂലൈ 1908 - 15 ജൂലൈ 1981). ആന്ധ്രാപ്രദേശ് നിയമസഭയിലെ ഒരു അംഗമായിരുന്ന അദ്ദേഹം സൈക്കിൾ എം.എൽ.എ എന്ന നാമത്തിൽ അറിയപ്പെട്ടു.
ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലയായ ശ്രീകാകുളത്തിലെ എസ്.എം പുരത്ത് കലിംഗ സമുദായത്തിൽപ്പെ[1]ട്ട ഒരു ഹിന്ദു ജമീന്ദാർ കുടുംബത്തിലാണ് ജനിച്ചുവളർന്നത്. ലളിതജീവിതം നയിച്ചുവന്ന സത്യനാരായണ, ആന്ധ്രാപ്രദേശ് നിയമസഭാംഗമായി സേവനമനുഷ്ഠിക്കുമ്പോഴും യാത്ര ചെയ്യാൻ സൈക്കിളാണ് ഉപയോഗിച്ചിരുന്നത്.
ജീവിതരേഖ
മദ്രാസ് പ്രവിശ്യയിലായിരുന്ന ഗഞ്ചം ജില്ലയിൽ (ഇന്നത്തെ ശ്രീകാകുളം ജില്ല) ഷേർ മുഹമ്മദ് പുരം എന്ന എസ്.എം. പുരത്ത് 1908 ജൂലൈ 13-ന് ചൗധരി പുരുഷോത്തമ നായിഡു-നാരായണമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി സത്യനാരായണ ജനിച്ചു.
സ്വദേശ ഗ്രാമമായ എസ്എം പുരത്താണ് പ്രാഥമിക വിദ്യാഭ്യാസം. ശ്രീകാകുളം മുനിസിപ്പൽ ഹൈസ്‌കൂളിൽ (ഇപ്പോൾ എൻടിആർ മുനിസിപ്പൽ ഹൈസ്‌കൂൾ) ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ചു. തന്റെ എട്ടാം വയസ്സിൽ സരസ്വതമ്മയെ വിവാഹം കഴിച്ചു. ഒൻപത് കുട്ടികൾ ഇവർക്കുണ്ടായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്വാതന്ത്ര്യ സമരത്തിലെ സത്യാഗ്രഹങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമരത്തിൽ
- 1921 - പതിമൂന്നാം വയസ്സിൽ മൂന്നാം ഫോമിൽ പഠിക്കുമ്പോൾ അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനപ്രകാരം, സത്യനാരായണ സ്കൂൾ ബഹിഷ്കരണത്തിൽ പങ്കെടുത്തു. പോലീസ് മർദ്ദനത്തിൽ ഏറ്റ ഗുരുതര പരിക്കുകൾ ഭേദമാവാൻ ഏകദേശം 6 മാസം സമയമെടുത്തു[2].
- 1929 - നൗപദയിൽ രാമലിംഗം മാസ്റ്ററുടെ നേതൃത്വത്തിൽ "ഉപ്പ് സത്യാഗ്രഹത്തിൽ" പങ്കെടുത്തു.
- 1934 - ബുദുമുരുവിലെ തെന്നേറ്റി വിശ്വനാഥം എസ്റ്റേറ്റിൽ റവന്യൂ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു.
- 1935 - ജോലിയിൽ ഒരു വർഷം തികയുന്നതിന് മുമ്പ്, ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവച്ചു.
- 1940 - മഹാത്മാഗാന്ധി വ്യക്തി സത്യാഗ്രഹം (ചലോ ദൽഹി പ്രസ്ഥാനം) പ്രഖ്യാപിച്ചു[3]. അക്രമ സാധ്യത മുന്നിൽ കണ്ടതിനാൽ ബഹുജന സത്യാഗ്രഹത്തിന് അദ്ദേഹം അനുകൂലമായിരുന്നില്ല[4]. യഥാക്രമം വിനോബ ഭാവെ, ജവഹർലാൽ നെഹ്റു, ബ്രഹ്മദത്ത് എന്നിവർ സത്യാഗ്രഹത്തിന് തുടക്കമിട്ടെങ്കിലും ഓരോരുത്തരായി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സത്യാഗ്രഹത്തിനായി തന്റെ അനുയായികളെ ഗാന്ധി തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീകാകുളത്ത് സത്യനാരായണയാണ് ഇങ്ങനെ നിയോഗിക്കപ്പെട്ടത്. ഇതേത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ആറ് മാസത്തേക്ക് ജയിലിലടക്കുകയും ചെയ്തു.
- 1942 - ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി യാത്രയിലായിരുന്ന ഗാന്ധിയെ സന്ദർശിക്കുകയും ധോത്തി സമ്മാനിക്കുകയും ചെയ്തു.
- 1942 - ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന്റെ സ്വത്തുക്കൾ നശിപ്പിക്കുന്നതിൽ പങ്കെടുത്തു. ദുസി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാളങ്ങൾ നശിപ്പിക്കുകയും, പോസ്റ്റ് ഓഫീസ് തീയിടുകയും ചെയ്തതോടെ അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടതായി വന്നു. കലിംഗപട്ടണത്തിലെ പോസ്റ്റ് ഓഫീസ് തകർത്ത കേസിൽ മൂന്ന് മാസം തടവിലാക്കപ്പെട്ടു.
- 1946 - ഇന്ത്യയുടെ സ്വാതന്ത്ര്യം സ്ഥിരീകരിച്ചതോടെ എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിലിൽ നിന്ന് മോചിപ്പിച്ചു. 9 മാസത്തെ ജയിൽ വാസം കഴിഞ്ഞാണ് സത്യനാരായണ പുറത്തിറങ്ങിയത്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കാലത്ത് കടലൂർ, കണ്ണനൂർ, രാജമുണ്ട്രി സെൻട്രൽ ജയിലുകളിൽ വിവിധ സമയങ്ങളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കർഷകരുടെ നേതാവ്
ജമീന്ദാർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സത്യനാരായണ ജമീന്ദാരി സമ്പ്രദായത്തിനെതിരെ പ്രവർത്തിച്ചു വന്നു.
സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ജീവിതം
രണ്ടു തവണയായി 12 വർഷക്കാലം അദ്ദേഹം ആന്ധ്രാപ്രദേശിലെ നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു.
- 1951 - ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് കൃഷികാർ ലോക് പാർട്ടിയിൽ ചേർന്നു.[5]
- 1955 - കൃഷികാർ ലോക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി എസ്എം പുരം നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് എംഎൽഎ ആയി ആദ്യമായി വിജയിക്കുകയും ചെയ്തു.[6]
- 1967 - പോണ്ടുരു മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര പാർട്ടിയുടെ സ്ഥാനാർത്ഥിയായി ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് അദ്ദേഹം രണ്ടാം തവണയും വിജയിച്ചു.[7]
- 1972 - വ്യക്തികൾക്കും പാർട്ടികൾക്കും ഇടയിൽ അധികാരത്തിനായി നടക്കുന്ന സംഭവങ്ങളിൽ പ്രതിഷേധിച്ച് പരമ്പരാഗത രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം രാജിവച്ചു.
- 1974 - തരിമെല്ല നാഗിറെഡ്ഡി ഒപ്പം ശ്രീ ശ്രീ (ശ്രീരംഗം ശ്രീനിവാസ റാവു) എന്നിവർക്കൊപ്പം മനുഷ്യാവകാശ പ്രവർത്തനത്തിന് തുടക്കമിടുന്നു.
- 1975 - ഓപിഡിആർ (ഓർഗനൈസേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ്) ആന്ധ്രാപ്രദേശ് വിംഗിന്റെ സ്ഥാപക സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു.
- 1975 - ശ്രീകാകുളം ജില്ലയിൽ ഒപിഡിആർ ആരംഭിച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് അദ്ദേഹം നേതൃത്വം നൽകി.
പ്രത്യേക ആന്ധ്രാ സംസ്ഥാനത്തിനായുള്ള പ്രസ്ഥാനം
മദ്രാസ് സംസ്ഥാനത്തെ തെലുങ്ക് സംസാരിക്കുന്ന എല്ലാ ആളുകളും ഒരു പ്രത്യേക സംസ്ഥാനത്തിനായി ആവശ്യപ്പെട്ടു. പുതിയ സംസ്ഥാനം ആവശ്യപ്പെട്ട് പോറ്റി ശ്രീരാമുലു മരണം വരെ നിരാഹാരം തുടങ്ങി. പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ചൗദരി സത്യനാരായണ ശ്രീകാകുളത്ത് പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തി.[8]
ഗീതാ സത്യാഗ്രഹം
അന്നത്തെ സംസ്ഥാന സർക്കാർ ആന്ധ്രാ സംസ്ഥാനത്ത് നിരോധനം നടപ്പാക്കിയത്തിനെ തുടർന്ന് സംസ്ഥാനത്തുടനീളം പാവപ്പെട്ട കള്ളുചെത്തു തൊഴിലാളികൾ തൊഴിൽരഹിതരായി. 1954-ൽ ഗീതാ സത്യാഗ്രഹം ആരംഭിച്ചത്, അവരുടെ ജീവിതമാർഗമായതിനാൽ അതത് സമുദായങ്ങൾക്ക് കള്ള് ചെത്തുന്നത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്. ശ്രീകാകുളം ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് ചൗദരി സത്യനാരായണ 7 മാസം ജയിലിൽ കിടന്നു.
ജയ് ആന്ധ്രാ പ്രസ്ഥാനം
ജയ് ആന്ധ്ര പ്രസ്ഥാനം 1972ലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നു. ഇത്, തീര ആന്ധ്ര, രായലസീമ മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന അനീതികളുടെ വെളിച്ചത്തിൽ ആന്ധ്രാ സംസ്ഥാനം സൃഷ്ടിക്കുന്നതിനായി ആയിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന മുൽക്കി നിയമങ്ങൾ ഹൈക്കോടതിയും എസ്‌സിയും ഉയർത്തിപ്പിടിച്ചതിനെ തുടർന്നാണിത്. എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ സർക്കാർ നേരത്തേ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പ്രസ്ഥാനത്തിന് പിന്തുണയുമായി അദ്ദേഹം നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും, സമരത്തിൽ പങ്കെടുത്തതിന് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.[അവലംബം ആവശ്യമാണ്]