യശ്വന്ത് സിൻഹ
2002 മുതൽ 2004 വരെ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി, 1998 മുതൽ 2002 വരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി, മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി[1] നേതാവായിരുന്നു യശ്വന്ത് സിൻഹ.(ജനനം: 6 നവംബർ 1937)[2] 2018-ൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് രാജിവച്ചു.[3][4][5][6][7]
യശ്വന്ത് സിൻഹ | |
---|---|
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2002-2004 | |
മുൻഗാമി | ജസ്വന്ത് സിംഗ് |
പിൻഗാമി | കെ. നട്വർ സിംഗ് |
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 1998-2002, 1990-1991 | |
മുൻഗാമി | പി. ചിദംബരം |
പിൻഗാമി | ജസ്വന്ത് സിംഗ് |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 1999, 1998 | |
മുൻഗാമി | എം.എൽ.വിശ്വകർമ്മ |
പിൻഗാമി | ജയന്ത് സിൻഹ |
മണ്ഡലം | ഹസാരിബാഗ് |
രാജ്യസഭാംഗം | |
ഓഫീസിൽ 2004-2009, 1988-1994 | |
മണ്ഡലം | ബീഹാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പട്ന, ബീഹാർ | 6 നവംബർ 1937
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | നീലിമ |
കുട്ടികൾ | 3 |
As of 6 നവംബർ, 2022 ഉറവിടം: പതിനഞ്ചാം ലോക്സഭ |
ജീവിതരേഖ
ബീഹാറിലെ പട്ന ജില്ലയിൽ ഒരു കയസ്ഥ കുടുംബത്തിൽ ബിപിൻ ബീഹാരി സരണിൻ്റേയും ധന ദേവിയുടേയും മകനായി 1937 നവംബർ 6ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പട്ന യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ എം.എയാണ് വിദ്യാഭ്യാസ യോഗ്യത.1958-ൽ പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം ലഭിച്ച സിൻഹ 1960-ൽ ഐ.എ.എസ് നേടി 24 വർഷം ഭരണ തലത്തിലെ വിവിധ ചുമതലകൾ വഹിച്ചു.1984-ൽ ഐ.എ.എസ് പദവി രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമായി.
രാഷ്ട്രീയ ജീവിതം
1984-ൽ ജനതാ പാർട്ടിയിൽ അംഗമായതോടെയാണ് സിൻഹയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986-ൽ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ സിൻഹ 1988-ൽ ജനതാ ടിക്കറ്റിൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി പാർലമെൻറിലെത്തി.1989-ൽ ജനതാ പാർട്ടി പിളർന്ന് ജനതാദൾ രൂപീകരിച്ചതോടെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 1990-1991 കാലയളവിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു സിൻഹ.
പിന്നീടുള്ള ധ്രുവീകരണത്തിൽ ജനതാദൾ വിട്ട് 1992-ൽ ബി.ജെ.പിയിൽ ചേർന്ന സിൻഹ 1995-1996 കാലയളവിൽ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1996-ൽ ബി.ജെ.പിയുടെ അഖിലേന്ത്യ വക്താവായി നിയമിക്കപ്പെട്ടു. 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1998-ലെ രണ്ടാം വാജ്പേയി മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന സിൻഹ 1999-ൽ ഹസാരിബാഗിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1999-ലെ മൂന്നാം വാജ്പേയി മന്ത്രിസഭയിലും ധനകാര്യ വകുപ്പിൻ്റെ ചുമതല വഹിച്ച സിൻഹ 2002 മുതൽ 2004 കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.2005-ൽ ബീഹാറിൽ നിന്ന് രണ്ടാം തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009 വരെ രാജ്യസഭാംഗമായി തുടർന്ന സിൻഹ 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി.
ബി.ജെ.പി പ്രതിപക്ഷത്തിരുന്ന 2004-2014 കാലയളവിൽ വിവിധ വിഷയങ്ങളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് കലഹിച്ച സിൻഹ 2009 ജൂൺ 13ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷ പദവി രാജിവച്ചു. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ എ.ബി.വാജ്പേയി സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് എൽ.കെ.അദ്വാനിയെ മുൻനിർത്തി ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങിയതിലും സിൻഹ അതൃപ്തനായിരുന്നു.
കടുത്ത കോൺഗ്രസ് വിരോധവും ഭരണ വിരുദ്ധ വികാരവും ആഞ്ഞടിച്ച 2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 542 സീറ്റിൽ 339ഉം നേടി ബി.ജെ.പി നയിച്ച എൻ.ഡി.എ സർക്കാർ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തി. ഇതിൽ 282 സീറ്റ് ബി.ജെ.പി ഒറ്റയ്ക്ക് നേടി ലോക്സഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷ പാർട്ടിയായി മാറി.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ഗുജറാത്ത് മുൻ മുഖ്യമന്ത്രിനരേന്ദ്ര മോദി പ്രധാനമന്ത്രിയായും പാർട്ടി ദേശീയ-ജനറൽ സെക്രട്ടറി അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതോട് കൂടി പാർട്ടിയിലെ പഴയ പടക്കുതിരകളെ പൂർണമായും മാറ്റിനിർത്തി. ഈ കൂട്ടത്തിൽ യശ്വന്ത് സിൻഹയും ഉൾപ്പെട്ടു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ഹസാരിബാഗിൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി യശ്വന്ത് സിൻഹയെ ഒഴിവാക്കി മകൻ ജയന്ത് സിൻഹക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. ഇതിൽ യശ്വന്ത് സിൻഹ അസ്വസ്ഥനായിരുന്നു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്ത് സിൻഹ വിജയിച്ചു മോദി മന്ത്രിസഭയിൽ അംഗമായി. പ്രായാധിക്യം പറഞ്ഞ് മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് 2018 ഏപ്രിൽ 21ന് സിൻഹ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു.
2018 മുതൽ 2021 വരെ സ്വതന്ത്രനായി നിന്ന സിൻഹ 2021 മാർച്ച് 13 ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മാർച്ച് 15ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി പ്രചരണം നടത്തി.[8]
മമതാ ബാനർജി നിർദ്ദേശിച്ചതിനെ തുടർന്ന് 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടർന്ന് ബി.ജെ.പിയെയും ദ്രൗപതി മുർമുവിനെയും അതിരൂക്ഷമായി സിൻഹ വിമർശിച്ചു.[9] പ്രതിപക്ഷ ബഹുമാനമില്ലാത്ത സിൻഹയുടെ പെരുമാറ്റം പരക്കെ വിമർശിക്കപ്പെട്ടു.[10]ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികളിൽ നിന്നും പിന്തുണ കിട്ടിയതിനെ തുടർന്ന് പ്രചരണത്തിന് സിൻഹയോട് ബംഗാളിൽ വരണ്ട എന്ന് മമത പറഞ്ഞത് പ്രതിപക്ഷ മുന്നണിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി.[11][12]
2022 ജൂലൈ 18ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനോട് പരാജയപ്പെട്ടു.[13][14][15]
ആത്മകഥ
Relentless[16] എന്നാണ് യശ്വന്ത് സിൻഹയുടെ ആത്മകഥയുടെ പേര്.[17] 2019-ലാണ് പുസ്തകം പുറത്തിറങ്ങിയത്.[18][19]