അപകടകാരിയല്ലാത്ത ഒരു സാംക്രമികരോഗം. പത്തൊൻപതാം ശതകത്തിൽ ജർമനിയിൽ പടർന്നുപിടിച്ച ഈ രോഗം വിശദമായ പഠനങ്ങൾക്കു വിധേയമാകുകയും ജർമൻ മീസിൽസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഇതും ഒരു പ്രത്യേക വൈറസ് മൂലമാണുണ്ടാകുന്നതെന്ന് ഹിരോ, ടസാക്ക എന്നിവർ 1938-ൽ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ 1962-ൽ മാത്രമാണ് ഈ വൈറസിനെ വേർതിരിച്ചെടുത്തത്.
മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലുമാണ് സാധാരണയായി ഈ രോഗം കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
ഉദ്ഭവനകാലം 10 മുതൽ 20 ദിവസങ്ങളാണ്[1]. സാധാരണ 17-18 ദിവസങ്ങൾ മതിയാകും. ശരീരത്തിൽ തടിപ്പ് (rash) ആണ് ആദ്യം പ്രകടമാകുന്ന രോഗലക്ഷണം. അഞ്ചാംപനിയിലുള്ളതിനെക്കാൾ മങ്ങിയ നിറമേ കാണാറുള്ളു. ഇത് ഒരു ദിവസത്തിനുള്ളിൽതന്നെ പ്രത്യക്ഷപ്പെടുകയും രണ്ടു ദിവസങ്ങൾക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കൊപ്ളിക് സ്ഫോടങ്ങൾ ഉണ്ടാകാറില്ല. സാധാരണയായി പനി കാണാറില്ല. കഴുത്തിൽ ചെവിക്കു പുറകിലായി ലസികാഗ്രന്ഥി (lymphgland) വീർത്തുവരുന്നു. ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും വീക്കം അനുഭവപ്പെടാറുണ്ട്.[2]
പരിപൂർണവിശ്രമവും ജലാംശം കൂടുതലുള്ള ലഘു ആഹാരവും മൂലം രോഗം ഭേദപ്പെടുന്നു.[4]
ഗർഭിണികളിൽ
ഗർഭിണികൾക്കു ജർമൻ മീസിൽസ് പിടിപെട്ടാൽ ഗർഭസ്ഥശിശുവിനു ചില വൈകല്യങ്ങൾ വരാനിടയുണ്ട്.[5] ഗർഭകാലത്ത് ഈ രോഗം ബാധിക്കുക മൂലം, ജനിക്കുന്ന ശിശുക്കളുടെ കണ്ണിനും ഹൃദയത്തിനും വൈകല്യങ്ങൾ വരുന്നതായി ഓസ്ട്രേലിയൻ ഡോക്ടറായ എൻ.എം. ഗ്രെഗ് (1941) രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുക്കളുടെ മിക്കവാറും എല്ലാ അവയവങ്ങളെയും ഈ രോഗം പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ രോഗം മൂലം മരിച്ച ശിശുക്കളുടെ അസ്ഥികൾ, ശ്വാസകോശങ്ങൾ, കരൾ, ഹൃദയം, മലം, മൂത്രം എന്നിവയിൽ വൈറസുകളുടെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ഗർഭകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈ രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പ്രതിരക്ഷാ നടപടികളെടുക്കുകയും വേണം.
ചിത്രശാല
The Chancellor of the University of Sydney, Sir Charles Bickerton Blackburn, conferring Sir Norman McAlister Gregg with the degree of Doctor of Science (honoris causa)
Young boy displaying the characteristic maculopapular rash of rubella