എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇൻ‌കോർപ്പറേറ്റഡ് എന്ന സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന വിശ്വവിജ്ഞാനകോശമാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (Encyclopædia Britannica). സാമാന്യ വിദ്യാഭ്യാസം ഉള്ള മുതിർന്ന വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ വിജ്ഞാനകോശത്തിലെ ലേഖനങ്ങൾ . 19 മുഴുവൻ സമയ എഡിറ്ററുമാരും, 4000-ത്തോളം വിദഗ്ദ്ധ എഴുത്തുകാരും ചേർന്നാണ് ബ്രിട്ടാനിക്കയിലെ ലേഖനങ്ങൾ എഴുതുന്നത്. അതതു വിഷയത്തിലെ വിദഗ്ദ്ധരാൽ എഴുതപ്പെടുന്ന ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ ഏറ്റവും ആധികാരികമായ വിജ്ഞാനകോശമായി കണക്കാക്കപ്പെടുന്നു.[1]

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക
കർത്താവ്2008ലെ കണക്കുപ്രകാരം, 4,411 രചയിതാക്കളെ പേരെടുത്തുപറഞ്ഞിട്ടുണ്ട്
രാജ്യംയുണൈറ്റഡ് കിങ്ഡം (1768–1900)
അമേരിക്കൻ ഐക്യനാടുകൾ (1901–ഇന്നുവരെ)
ഭാഷഇംഗ്ലീഷ്
വിഷയംപൊതുവായ വിഷയങ്ങൾ
സാഹിത്യവിഭാഗംറെഫറൻസ് വിജ്ഞാനകോശം
പ്രസാധകർഎൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇൻകോർപ്പറേറ്റഡ്
ഔദ്യോഗിക സൈറ്റ്
പ്രസിദ്ധീകരിച്ച തിയതി
1768–2010 (അച്ചടിച്ച പതിപ്പ്)
മാധ്യമം2010ലെ കണക്കുപ്രകാരം, 32 വാല്യങ്ങൾ (hardbound)
ISBNISBN 1-59339-292-3
OCLC71783328
LC ClassAE5 .E363 2007

ഇംഗ്ലീഷ് വിജ്ഞാനകോശങ്ങളിൽ അച്ചടി തുടരുന്നതിൽ ഏറ്റവും പഴയ വിജ്ഞാനകോശമായിരുന്നു ബ്രിട്ടാനിക്ക. [2]244 വർഷം .മുൻപ് അച്ചടി തുടങ്ങി, അവസാന വർഷങ്ങളിൽ ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അച്ചടി നഷ്ടമായതിനാൽ അച്ചടി രൂപം 13 മാർച്ച്‌ 2012 ൽ നിറുത്തി. ഇനി ഓൺ ലൈൻ മാത്രമായിട്ടായിരിക്കും ലഭ്യത. [3] 1768 നും 1771നും ഇടയ്ക്ക് ഇംഗ്ലണ്ടിലുള്ള എഡിൻബർഗിൽ നിന്നാണ് ഈ വിജ്ഞാനകോശം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പെട്ടെന്ന് തന്നെ ഇതു ജനപ്രീതിനേടി. 1801ൽ മൂന്നാമത്തെ പതിപ്പ് ഇറങ്ങുമ്പോൾ ഇതിനു 20 വാല്യം ഉണ്ടായിരുന്നു.[4] ബ്രിട്ടാനിക്ക വിജ്ഞാനകോശം നേടിയെടുത്ത ജനസമ്മതി മൂലം പല വിഷയത്തിലേയും വിദഗ്ദ്ധന്മാർ ഇതിലേക്ക് ലേഖനം സംഭാവന ചെയ്യുവാൻ തുടങ്ങി. ഈ വിജ്ഞാനകോശത്തിന്റെ ഒൻപതാമത് പതിപ്പും (1875–1889) പതിനൊന്നാമത് പതിപ്പും (1911) ആധികാരിക ലേഖനങ്ങളുടെ എണ്ണം മൂലവും ലേഖനം എഴുതിയ ഭാഷയുടെ മനോഹാരിതയും മൂലം നാഴികക്കല്ലുകളായ പതിപ്പുകൾ ആയി കണക്കാക്കപ്പെടുന്നു.[4]

കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടുന്നതിനു വേണ്ടിയും വടക്കേ അമേരിക്കയിലെ കൂടുതൽ വായനക്കാരെ ലക്ഷ്യമിട്ടും പതിനൊന്നാമത്തെ പതിപ്പ് മുതൽ ലേഖനങ്ങളുടെ വലിപ്പം കുറക്കുകയും ലേഖനത്തിൽ ഉപയോഗിക്കുന്ന ഭാഷ ലളിതമാക്കുകയും ചെയ്തു.[4] 1933 മുതൽ ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ തുടർച്ചയായ പുതുക്കൽ (continuous revision) എന്ന നയം സ്വീകരിച്ചു. ഈ നയം സ്വീകരിക്കുന്ന ആദ്യത്തെ വിശ്വവിജ്ഞാനകോശം ആയിരുന്നു ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ. ഇതനുസരിച്ച് ക്രമമായ കാലദൈർഘ്യത്തിൽ ഓരോ ലേഖനവും പുതുക്കി വിജ്ഞാനകോശം പുനഃപ്രസിദ്ധീകരിക്കുന്നു.

ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ബ്രിട്ടാനിക്കയുടെ പതിനഞ്ചാമത്തെ പതിപ്പിനു തനിമയാർന്ന ഒരു ഘടന ആണ് ഉള്ളത്. മൂന്നു വിധത്തിലുള്ള വിജ്ഞാനകോശം ആണ് ഇപ്പോൾ ഇറങ്ങുന്നത്.

  • മൈക്രോപീഡിയ (Micropædia): ഈ വിജ്ഞാനകോശത്തിൽ 750 വാക്കുകൾക്ക് താഴെയുള്ള ചെറു ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ഇതിനു 12 വാല്യങ്ങൾ ഉണ്ട്.
  • മാക്രോപീഡിയ (Macropædia): ഈ വിജ്ഞാനകോശത്തിൽ 2 പേജു മുതൽ 310 താൾ വരെയുള്ള വലിയ ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ഇതിനു 17 വാല്യങ്ങൾ ഉണ്ട്.
  • പ്രൊപീഡിയ (Propædia): ഈ വിജ്ഞാനകോശത്തിനു ഒറ്റ വാല്യം മാത്രമേ ഉള്ളൂ. ഇതിലെ ഏറ്റവും പ്രധാന ഭാഗം മനുഷ്യൻ നേടിയ എല്ലാ ജ്ഞാനത്തിന്റേയും ഒരു രൂപരേഖ നൽകുന്നതും ആയ Outline of Knowledge എന്ന ഭാഗം ആണ്. ബ്രിട്ടാനിക്കയിലെ ലേഖനങ്ങളുടെ അകാദാരി ക്രമത്തിൽ ഉള്ള വിവരങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. മാത്രമല്ല ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിൽ ലേഖനം എഴുതുന്നവരുടെ വിവരങ്ങളും ഉപദേശക സമിതി അംഗങ്ങളുടെ വിവരങ്ങളും മറ്റും പ്രൊപീഡിയയുടെ ഭാഗമാണ്.

മൈക്രോപീഡിയ പെട്ടെന്ന് വിവരം തിരയുന്നതിനു വേണ്ടിയും മാക്രോപീഡിയയ്ക്ക് ഒരു മാർഗ്ഗദർശിയുമായാണ് ഉപയോഗിക്കുന്നത്. മാക്രോപീഡിയയെ കുറിച്ചും മൈക്രോപീഡിയയെകുറിച്ചും ഉള്ള വിശദവിവരത്തിനും ലേഖനങ്ങളുടെ വിശദവിവരങ്ങളും മറ്റും അറിയാൻ പ്രൊപ്പീഡിയ നോക്കണം എന്നു ശുപാർശ ചെയ്യപ്പെടുന്നു. [5] ബ്രിട്ടാനിക്ക എൻസൈക്ലോപ്പീഡിയക്ക് കഴിഞ്ഞ ഏതാണ്ട് 70 വർഷം ആയിട്ടു ഒരേ വലിപ്പം തന്നെയാണ്. ഏതാണ്ട് 5 ലക്ഷത്തോളം ലേഖനങ്ങളും 4 കോടിയോളം വാക്കുകളും ഇതിൽ ഉണ്ട്. [6] 1901 മുതൽ ബ്രിട്ടാനിക്കയുടെ പ്രസിദ്ധീകരണം അമേരിക്ക കേന്ദ്രീകരിച്ച് ആണെങ്കിലും പാരമ്പര്യമായി വാക്കുകൾക്ക് ബ്രിട്ടീഷ് ഇംഗ്ലീഷ് സ്പെല്ലിങ്ങ് ആണ് പിന്തുടരുന്നത്.[1]

മറ്റു പല വിജ്ഞാനകോശങ്ങളെ പോലെ ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയക്കും ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടുന്നു.[2] ഇത്രയും കാലഘട്ടത്തിനിടയ്ക്ക് ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയുടെ ഉടമസ്ഥാവകാശം പല തവണ മാറി. സ്കോട്ടിഷ് പ്രാസാധകനായ A & C Black, Horace Everett Hooper, Sears Roebuck and William Benton ഇവരൊക്കെ ബ്രിട്ടാനിക്കയുടെ ഉടമകൾ ആയി ഇരുന്നിട്ടുണ്ട്. സ്വിസ്സ് കോടീശ്വരനും നടനുമായ ജാക്കി സാഫ്ര (Jacqui Safra) ആണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇൻ‌കോർപ്പറേറ്റഡ് എന്ന സ്ഥപനത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ .

വിവരസാങ്കേതികയിൽ ഈ അടുത്ത കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയും ഇലക്ട്രോണിക വിജ്ഞാനകോശങ്ങളായ എൻ‌കാർട്ടയുടേയും മറ്റും കടന്നു വരവ് അച്ചടിച്ച വിജ്ഞാനകോശത്തിനുള്ള ആവശ്യകത കുറച്ചിരിക്കുന്നു.[7] വിപണിയിൽ പിടിച്ചു നിൽക്കുന്നതിനു വേണ്ടി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അതിന്റെ ആധികാരികതയിൽ ഊന്നിനിന്നുകൊണ്ട് അതിന്റെ വില കുറക്കുകയും, നിർമ്മാണ ചെലവ് കുറച്ചു കൊണ്ടുവരികയും, വിജ്ഞാനകോശത്തിന്റെ ഇലക്ട്രോണിക വേർഷൻ സി. ഡിയിലും, ഡി.വി.ഡി വഴിയും അതോടൊപ്പം ഇന്റർനെറ്റിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.

1930കളുടെ തുടക്കം മുതൽ തന്നെ ഗവേഷണ സംബന്ധിയായ രചനകളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നു. ബ്രിട്ടാനിക്കയുടെ ചില ആദ്യകാല പതിപ്പുകൾ വസ്തുതാപരമായ തെറ്റുകൾക്കും, പക്ഷം ചേരലിനും, ആധികാരികത ഇല്ലാത്ത എഴുത്തുകാരുടെ പേരിലും[4] വിമർശനത്തിനു ഇടയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴത്തെ പതിപ്പും വസ്തുതാപരമായ തെറ്റുകളുടെ പേരിൽ വിമർശനത്തിനു ഇടയായിട്ടുണ്ട്.[1] പക്ഷെ അത്തരം വിമർശനങ്ങൾ ഒക്കെ ബ്രിട്ടാനിക്കയുടെ ഉടമകൾ തള്ളിക്കളയുന്നു.

ചരിത്രം

=== പതിപ്പുകൾ === രക്തദാനം ആവശ്യകത

എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ ആദ്യ പതിപ്പിന്റെ മുഖപത്രം

ബ്രിട്ടാനിക്കയ്ക്ക് 15 ഔദ്യോഗിക പതിപ്പുകൾ ഉണ്ട്. അതിൽ മൂന്നാമത്തെയും അഞ്ചാമത്തെയും പതിപ്പുകൾക്ക് ഒന്നിൽ കൂടുതൽ വാള്യങ്ങൾ ഉള്ള അനുബന്ധങ്ങളും ഉണ്ടായിരുന്നു (താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക). കൃത്യമായി പറഞ്ഞാൽ പത്താമത്തെ പതിപ്പ്‍ ഒമ്പതാം പതിപ്പിന്റേയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിപ്പുകൾ‍ പതിനൊന്നാമത്തെ പതിപ്പിന്റെയും അനുബന്ധങ്ങളായിരുന്നു. 15 ആം പതിപ്പ്‍ 1985ൽ സമഗ്രമായി പുന:ക്രമീകരിയ്ക്കപ്പെട്ടെങ്കിലും ഇപ്പോഴുള്ള പതിപ്പ് പതിനഞ്ചാമത്തേതായി തന്നെയാണ് അറിയപ്പെടുന്നത്.

അതിന്റെ ചരിത്രത്തിലുടനീളം രണ്ട് ലക്ഷ്യങ്ങൾക്കായാണ് ബ്രിട്ടാനിക്ക നിലകൊണ്ടിരുന്നത്: വളരെ നല്ല ഒരു റെഫറൻസ് പുസ്തകമായി വർത്തിയ്ക്കുന്നതിനും പഠിയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠന സാമഗ്രിയായി വർത്തിയ്ക്കുന്നതിനും.1974ൽ 15ആം പതിപ്പ് മൂന്നാമതൊരു ലക്ഷ്യം കൂടി സ്വീകരിച്ചു: മനുഷ്യരാശിയുടെ വിജ്ഞാനത്തെ മുഴുവൻ ചിട്ടപ്പെടുത്തുവാൻ. നടത്തിപ്പിലെ മാറ്റങ്ങളും വിജ്ഞാനകോശത്തിന്റെ പുന:ക്രമീകരണങ്ങളും ഏറെ നിറഞ്ഞ ബ്രിട്ടാനിക്കയുടെ ചരിത്രത്തിനെ അഞ്ചായി ഭാഗിയ്ക്കാം.

സമർപ്പണങ്ങൾ

1788 മുതൽ 1901 വരെ ബ്രിട്ടീഷ് രാജവശത്തിനായിരുന്നു ബ്രിട്ടാനിക്ക ‘സമർപ്പണം’ ചെയ്തിരുന്നത്. എന്നാൽ 1901ൽ ബ്രിട്ടാനിക്കയിൽ ഒരു അമേരിക്കൻ പങ്കാളിയേയും ഉൾപ്പെടുത്തിയപ്പോൾ സമർപ്പണം ബ്രിട്ടീഷ് രാജവംശത്തിനും അമേരിക്കൻ പ്രസിഡണ്ടിനുമായി പുനർനിശ്ചയിച്ചു. 11-‌ാമത്തെ പതിപ്പിൽ ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമനും അമേരി‍ക്കൻ പ്രസിഡണ്ട് വില്യം ഹൊവാർഡ് ടാഫ്റ്റിനുമായി സമർപ്പിച്ചിരുന്നു.എന്നിരുന്നാലും ഓരോരോ കാലഘട്ടത്തിൽ ഈ രണ്ടു രാജ്യങ്ങളുടേയും താരതമ്യേനയുള്ള രാഷ്ട്രശക്തിയ്ക്കും ഗ്രന്ഥത്തിന്റെ അവിടങ്ങളിലെ വിൽപ്പനയ്ക്കും അനുസരിച്ച് ഈ രണ്ടുപേർക്കുമായി എഴുതുന്ന സമർപ്പണത്തിന്റെ ക്രമം മാറിമാറിവരാറുണ്ട്. 2007-ലെ പതിപ്പ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് ജോർജ്ജ് ബുഷിനും ബ്രിട്ടീഷ് രാജ്ഞി രണ്ടാം എലിസബെത്തിനും, അവരുടെ അനുവാദത്തോടെ, എന്നാണ് സമർപ്പിച്ചിരിക്കുന്നത്.

ജനസമ്മതി

അംഗീകാരം

മൂന്നാമത്തെ എഡിഷൻ മുതൽ ബ്രിട്ടാനിക്ക പൊതുവിലുള്ള മികവിനു നിരൂപകരുടേയും ജനങ്ങളുടേയും പ്രശംസയ്ക്ക് പാത്രമായി. മൂന്നു മുതൽ ഒമ്പതു വരെയുള്ള എഡിഷനുകളുടെ വ്യാജപതിപ്പുകൾ അമേരിക്കയിൽ വിൽപ്പനയ്ക്കെത്തിയിരുന്നു. പതിനാലാം എഡിഷന്റെ പ്രസിദ്ധീകരണ സമയത്ത് ടൈം മാഗസിൻ ബ്രിട്ടാനിക്കയെ “പുസ്തകശാലകളുടെ കാരണവർ” എന്നു വിശേഷിപ്പിച്ചു. ഒരു പരസ്യത്തിൽ പ്രകൃതിശാസ്ത്ര പണ്ഡിതനായ വില്യം ബീബെ എതിരാളികളില്ലാത്തതിനാൽ ബ്രിട്ടാനിക്കയെ താരതമ്യപ്പെടുത്താൻ പോലും സാധ്യമല്ലെന്നു പറഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബ്രിട്ടാനിക്ക പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ആർതർ കോനൻ ഡോയലിന്റെ പ്രശസ്ത ഷെർലക് ഹോംസ് കഥകളിലൊന്നായ “ചെമ്പൻ‌മുടിക്കാരുടെ സംഘം”. ബ്രിട്ടാനിക്കയുടെ അർദ്ധവാർഷിക പതിപ്പിൽ ലണ്ടനിലെ മേയറായ ഗിൽബെർട്ട് ഇംഗിൾഫീൽഡ് ഇതു പരാമർശിച്ചിട്ടുണ്ട്.

മനുഷ്യന്റെ അറിവിനെ ചുരുക്കിപറഞ്ഞിരിക്കുന്നുവെന്ന ജനകീയ ബഹുമതി ബ്രിട്ടാനിക്കയ്ക്കുണ്ട്. വിദ്യാഭ്യാസത്തിനു പുറമെ ബ്രിട്ടാനിക്ക പൂർണ്ണമായും വായിക്കുകയെന്ന മൂന്നു മുതൽ ഇരുപത്തിരണ്ട് വർഷം വരെയെടുക്കുന്ന പരിശ്രമത്തിനായി പലരും സ്വയം അർപ്പിക്കാറുണ്ട്. 1797-ൽ ഫാത് അലി പേർഷ്യയിലെ ഷാ ആയപ്പോൾ അദ്ദേഹത്തിനു ബ്രിട്ടാനിക്കയുടെ മൂന്നാം എഡിഷന്റെ പൂർണ്ണരൂപം സമ്മാനിക്കുകയുണ്ടായി. അദ്ദേഹം അതു മുഴുവൻ വായിക്കുകയും തന്റെ രാജകീയ തസ്തികയിൽ “മാസ്റ്റർ ഓഫ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക” എന്നു ചേർക്കുകയും ചെയ്തു. എഴുത്തുകാരനായ ജോർജ്ജ് ബർണാർഡ് ഷാ ശാസ്ത്ര വിഭാഗമൊഴിച്ച് ഒമ്പതാം എഡിഷൻ പൂർണമായും വായിച്ചിട്ടുള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. റിച്ചാർഡ് ഈവ്‌ലിൻ ബൈർഡ് 1934-ൽ ദക്ഷിണ ധ്രുവത്തിലെ തന്റെ അഞ്ചു മാസത്തെ വാസക്കാലത്ത് വായിക്കാനായെടുത്തത് ബ്രിട്ടാനിക്കയായിരുന്നു. അടുത്തിടെ എസ്ക്വയർ മാഗസിന്റെ ഒരു എഡിറ്ററായ എ ജെ ജേക്കബ്സ് പതിനഞ്ചാം എഡിഷന്റെ 2002-ലെ ഭാഷ്യം വായിക്കുകയും അതിനെ ലോകത്തിലെ ഏറ്റവും മിടുക്കനായ മനുഷ്യനാകാനുള്ള ഒരാളുടെ എളിയ ശ്രമമെന്നു 2004-ലെ ഭാഷ്യത്തിൽ തന്റെ വായനാനുഭവങ്ങൾ പങ്കു വെച്ചു കൊണ്ടെഴുതിയപ്പോൾ വിശേഷിപ്പിക്കുകയുമുണ്ടായി. രണ്ടു സ്വതന്ത്ര എഡിഷനുകൾ വായിച്ചിട്ടുള്ളവർ രണ്ടു പേർ മാത്രമേയുള്ളൂ; എഴുത്തുകാരനായ സി. എസ്. ഫോറസ്റ്ററും അമേരിക്കൻ വ്യവസായിയായ അമോസ് അർബൻ ഷിർക്കും, പതിനൊന്നും പതിനാലും എഡിഷനുകൾ. ദിവസവും രാത്രി മൂന്നു മണിക്കൂറുകൾ മാറ്റി വെച്ച് നാലര വർഷങ്ങൾ കൊണ്ടാണ് പതിനൊന്നാം എഡിഷൻ വായിച്ചു തീർത്തത്. ബ്രിട്ടാനിക്കയുടെ പല എഡിറ്റർ-ഇൻ-ചീഫ് മാരും അവരുടെ എഡിഷനുകൾ പൂർണ്ണമായി വായിച്ചിട്ടുണ്ട്. ഉദാഹരണങ്ങളാണ് വില്യം സ്മെല്ലീ (ഒന്നാം എഡിഷൻ), വില്യം റോബർട്സൺ സ്മിത്ത് (ഒൻപതാം എഡിഷൻ), വാൾട്ടർ യസ്റ്റ് (പതിനാലാം എഡിഷൻ) എന്നിവർ.

അവാർഡുകൾ

ബ്രിട്ടാനിക്ക ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്. അടുത്തിടെ ഏറ്റവും മികച്ച ഓൺലൈൻ ഉപഭോക്തൃ വിവര സേവനത്തിനുള്ള 2005-ലെ കോഢി അവാർഡ് ഓൺലൈൻ ബ്രിട്ടാനിക്കയ്ക്ക് ലഭിച്ചു. കോഢി അവാർഡ്, സോഫ്റ്റ്‌വെയർ ആൻഡ് ഇൻഫോർമേഷൻ ഇൻഡസ്ട്രി അസോസിയേഷൻ വർഷാവർഷം സോഫ്റ്റ്‌വെയറിലെ വിവിധ വിഭാഗങ്ങളിലെ മികച്ചവയ്ക്ക് നൽകുന്നതാണ്. 2006-ലും ബ്രിട്ടാനിക്ക ഇതിനായി പരിഗണിക്കപെട്ടിരുന്നു. ബ്രിട്ടാനിക്കയുടെ സിഡി/ഡിവിഡിയ്ക്ക് 2004-ലെ അസോസിയേഷൻ ഓഫ് എഡ്യൂക്കേഷണൽ പബ്ലിഷേർസിന്റെ പരമോന്നതമായ അച്ചീവ്മെന്റ് അവാർഡും 2001-ലെയും 2002-ലെയും കോഢി അവാർഡുകളും ലഭിച്ചിരുന്നു.

വിഷയ വൈവിധ്യം

ഒരു സർവ്വ വിജ്ഞാന കോശമായ ബ്രിട്ടാനിക്ക കഴിയുന്നത്ര വിഷയങ്ങളെ അതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ സംക്ഷേപം കണക്കിലെടുത്താണ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്. ബ്രിട്ടാനിക്കയുടെ സിംഹവിഭാഗവും ഭൂമിശാസ്ത്രം (26 ശതമാനം), ജീവചരിത്രം (14 ശതമാനം), ജീവശാസ്ത്രവും വൈദ്യശാസ്ത്രവും (11 ശതമാനം), സാഹിത്യം (7 ശതമാനം), ഊർജ്ജതന്ത്രവും ജ്യോതിശാസ്ത്രവും (6 ശതമാനം), മതം (5 ശതമാനം), കല (4 ശതമാനം), പാശ്ചാത്യ തത്ത്വശാസ്ത്രം (4 ശതമാനം), നിയമം (3 ശതമാനം) എന്നീ വിഭാഗങ്ങളാണ്. 1992-ൽ ഒരു നിരൂപകൻ വിലയിരുത്തിയത് ബ്രിട്ടാനിക്കയുടെ വ്യാപ്തി, ആഴം, ഉള്ളടക്കത്തിലെ വൈവിധ്യം എന്നിവ മറ്റേതൊരു വിജ്ഞാനകോശത്തെക്കാളും അതിനെ ഏറെ മുന്നിൽ നിർത്തുന്നുവെന്നാണ്.

എങ്കിലും ബ്രിട്ടാനിക്ക സമാന സ്വഭാവമുള്ള വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം പലപ്പോഴും നൽകുന്നില്ല. ഉദാഹരണത്തിനു ബുദ്ധമതവും അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഒരൊറ്റ മാക്രോപീഡിയയിൽ മാത്രമാക്കുമ്പോൾ ക്രിസ്തുമതവും അനുബന്ധ വിഷയങ്ങൾക്കുമായി മതവിഭാഗത്തിലെ പകുതിയോളം ചിലവിടുന്നു. എങ്കിലും പാശ്ചാത്യ വായനക്കാർക്ക് ലഭിച്ചിട്ടുള്ള വിജ്ഞാന കോശങ്ങളിൽ പക്ഷപാതം ഏറ്റവും കുറവുള്ളതാണ് ബ്രിട്ടാനിക്ക. മാത്രവുമല്ല എല്ലാ കാ‍ലഘട്ടത്തിലുമുള്ള പ്രമുഖ വനിതകളുടെ ജീവചരിത്രവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിമർശനങ്ങൾ

ബ്രിട്ടാനിക്ക പലതരം വിമർശനങ്ങളേയും അഭിമുഖീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അതിന്റെ പതിപ്പുകൾ പുതുക്കാതെ വരുമ്പോൾ. പുതിയ പതിപ്പുകളിറക്കുന്നത് ചിലവേറിയതിനാൽ പലപ്പോഴും വലിയ കാലയളവുകൾക്കു ശേഷമാവും പുതിയവ ഇറക്കുവാൻ തീരുമാനിക്കുക,മിക്കപ്പോഴും 25 വർഷങ്ങൾക്കു ശേഷം.

സഞ്ചരിക്കുന്ന വിജ്ഞാനകോശം (Mobile encyclopedia)

അത്യാധുനികരീതിയിലുള്ള ഒരു മൊബൈൽ വിജ്ഞാനകോശം പുറത്തിറക്കാൻ 'ആസ്ക്‌ മി നൌ' (AskMeNow) എന്ന മൊബൈൽ ഫോൺ സെർച്ച് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി 2007 ഫെബ്രുവരി 20ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ കമ്പനി പ്രഖ്യാപിച്ചു. ഇതു നിലവിൽ വന്നാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഏതു സംശയവും ചോദ്യങ്ങളും ഒരു ചെറുസന്ദേശമായി അയയ്ക്കാം. ‘ആസ്ക്‌മി’ എന്ന സ്ഥാപനത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ച് സംക്ഷിപ്തബ്രിട്ടാനിക്കയിലെ 28,000-ത്തോളം വരുന്ന ലേഖനങ്ങൾ പരതി യോജിച്ച വിവരങ്ങൾ ഉത്തരങ്ങളായി ഉപഭോക്താവിന് തിരിച്ചുകിട്ടുമത്രേ. ഇതു കൂടാതെ ഓരോ ദിവസവും അന്നത്തെ പ്രസക്തമായ വിഷയങ്ങൾ സ്വയമേവ ഓരോ ഉപഭോക്താക്കൾക്കും എത്തിച്ചുകൊടുക്കാനും പദ്ധതിയുണ്ട്.

ശിൽപ്പികളും നടത്തിപ്പുകാരും(Personnel and management)

ദാതാക്കൾ (Contributors)

2007-ൽ അച്ചടിച്ച പതിപ്പിൽ ഉള്ളതുപ്രകാരം ബ്രിട്ടാനിക്കയ്ക്ക് ആകെ 4,411 ലേഖനദാതാക്കൾ ഉണ്ട്. മിൽട്ടൻ ഫ്രെയ്ഡ്‌മാൻ, കാൾ സഗൻ, സർജ്ജൻ (മൈക്കേൽ ഡി ബക്കി തുടങ്ങി അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ് ഇതിൽ മിക്കവരും. ലേഖനകർത്താക്കളിൽ ഏകദേശം കാൽ ഭാഗത്തോളം പേരും ഇതിനകം ദിവംഗതരായി. (ഉദാ: 1947-ൽ അന്തരിച്ച ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡ്). മറ്റൊരു കാൽഭാഗം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ഏകദേശം 98% പേരും അവരുടേതായ ഒരൊറ്റ ലേഖനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. (64 പേർ മൂന്നും 23 പേർ നാലും 10 പേർ അഞ്ചും 8 പേർ അഞ്ചിലധികവും വീതം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.)എടുത്തുപറയേണ്ട ഒരു ലേഖകനാണ് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഡോ.ക്രിസ്ത്യൻ സട്ടൻ. കണികോർജ്ജതന്ത്രം എന്ന വിഷയത്തിൽ ബ്രിട്ടാനിക്കയ്ക്കുവേണ്ടി അദ്ദേഹം 24 ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.

ജീവനക്കാർ (Staff)

വ്യാസോപദേഷ്ടാക്കൾ (Editorial advisors)

ബ്രിട്ടാനിക്കയുടെ പത്രാധിപസമിതിയിൽ ഇപ്പോൾ ഏകദേശം 14 വിശിഷ്ടപണ്ഡിതന്മാർ ഉപദേശകരായുണ്ട്::[8][9]

  • മുൻ ഇക്വഡോർപ്രസിഡണ്ട് റൊസാലിയ ആർട്ടീഗ,
  • വൈദ്യശാസ്ത്ര നൊബേൽ ജേതാവ് ഡേവിഡ് ബാൾടിമോർ,
  • മതപണ്ഡിതൻ വെന്ദി ഡൊണിഗെർ,
  • രാഷ്ട്രീയസാമ്പത്തികശാസ്ത്രവിദഗ്ദ്ധൻ ബെഞ്ചമിൻ ഫ്രെയ്‌ഡ്‌മാൻ,
  • വിദേശരാഷ്ട്രബന്ധസമിതി പ്രസിഡണ്ട് എമെരിറ്റസ് ലെസ്ലി എച്ച്. ഗെൽബ്,
  • ഊർജ്ജതന്ത്ര നൊബേൽ ജേതാവ്‌ മുറേ ജെൽ-മാൺ,
  • ന്യൂയോർക്ക് കാർണെജീ കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ പ്രസിഡണ്ട് വർടൻ ഗ്രിഗോറിയൻ,
  • പ്രിറ്റ്‌സ്കെർ വാസ്തുകലാസമ്മാനം ജേതാവ്‌ സഹാ ഹദീദ്,
  • അമേരിക്കൻ ആഭ്യന്തരയുദ്ധചരിത്രകാരൻ ജെയിംസ് എം. മെക്‌ഫേർസൺ,
  • തത്ത്വചിന്തകൻ തോമസ് നഗെൽ,
  • ശരീരസംവേദനശാസ്ത്രജ്ഞൻ ഡൊണാൽഡ് നോർമ്മൻ,
  • സംഗീതശാസ്ത്രകാരൻ ഡോൺ മൈക്കേൽ റാൻഡെൽ,
  • നോബെൽ പുരസ്കൃതനായ സാമ്പത്തികശാസ്ത്രജ്ഞൻ അമർത്യ സെൻ,
  • ഹൌണ്ട്‌വുഡ്ഡിലെ സുതെർലാൻഡ് പ്രഭു സ്റ്റിവാർട് സുതെർലാൻഡ്

എന്നിവരാണ് ഇപ്പോഴുള്ള ഉപദേഷ്ടാക്കൾ.

മോർട്ടിമെർ ജെ. ആഡ്‌ലെർ എന്നയാളുടെ നേതൃത്വത്തിൽ ഒരു പറ്റം പ്രത്യേക ഉപദേശകസമിതിയുടെ സംഭാവനയാണ് പ്രോപീഡിയയും അതിന്റെ കൂടെയുള്ള അറിവിന്റെ രേഖാചിത്രവും (Outline of Knowledge).[10] പല ആദ്യശിൽപ്പികളും അടക്കം ഇതിൽ പകുതിയോളം പേർ ഇതിനകം അന്തരിച്ചു കഴിഞ്ഞു. റീൻ ദുബ്ബോസ് (മരണം 1982), ലോറെൻ ഐസെലീ (മരണം 1977), ഹാരോൾഡ് ഡി. ലാസ്സ്‌വെൽ (മരണം 1978), മാർക്ക് വാൻ ഡോറെൻ (മരണം 1972), പീറ്റർ റിച്ചി കാൽഡെർ (മരണം 1982) and മോർട്ടിമെർ ജെ. ആഡ്‌ലെർ (മരണം 2001). ഇതുകൂടാതെ നാലായിരത്തോളം വിദഗ്ദ്ധന്മാരുടെ പേർ മൈക്രോപീഡിയയുടെ നിർമ്മാണത്തിനുവേണ്ടി സഹകരിച്ചവരായി പ്രോപീഡിയയിൽ കാണിച്ചിട്ടുണ്ട്. [11]

സ്ഥാപനഘടന (Corporate structure)

മത്സരം

ബ്രിട്ടാനിക്ക വിജ്ഞാനകോശം പ്രത്യേകിച്ചൊരുവിഷയത്തിനു മാത്രമായി ഉള്ളതല്ലാത്തതിനാൽ ഗണിത വിജ്ഞാനകോശം, മധ്യകാലഘട്ടത്തിന്റെ നിഘണ്ടു മുതലായ-ഒരു പ്രത്യേകവിഷയത്തിന് കൂടുതൽ സ്ഥലം നീക്കിവെക്കാൻ കഴിയുന്ന- വിജ്ഞാനകോശങ്ങളുമായി മത്സരിക്കുന്നില്ല. എഫ്റൈം ചേംബേർഴിന്റെ വിജ്ഞാനകോശവും അതിനു ശേഷം റീസിന്റെ വിജ്ഞാനകോശവും കോളെറിഡ്ജിന്റെ വിജ്ഞാനകോശവും മറ്റുമായിരുന്നു ആദ്യകാലത്ത് ബ്രിട്ടാനിക്കയുടെ പ്രമുഖ എതിരാളികളായുണ്ടായിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ കോളിയറിന്റെ വിജ്ഞാനകോശം, അ‌മേരിക്കാനാ വിജ്ഞാനകോശം, വേൾഡ്‌ബുക്ക് വിജ്ഞാനകോശം എന്നിവ ആ സ്ഥാനത്ത് നിലകൊണ്ടു. വ്യക്തമായ വിവരണം, മേന്മയേറിയ ചിത്രങ്ങൾ തുടങ്ങി ഇവയിലോരോന്നിനും അവയുടേതായ സവിശേഷതകളുമുണ്ടായിരുന്നു. എന്തുതന്നെയായിരുന്നാലും ഒൻപതാമത്തെ പതിപ്പുമുതൽ ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തെ ഇംഗ്ലീഷ് ഭാഷയിലുള്ള വിജ്ഞാനകോശങ്ങളിൽ ഏറ്റവും ആധികാരികതയുള്ളതായി പരക്കെ കരുതിപ്പോന്നിട്ടുണ്ട്. ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ അച്ചടിച്ച പതിപ്പ് മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വിലയേറിയതാണ്.

ഡിജിറ്റൽ വിവരസാങ്കേതികവിദ്യയിലെ മുന്നേറ്റം 1990കളുടെ തുടക്കം മുതൽ ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിനെതിരേ വെല്ലുവിളിയുയർത്തി തുടങ്ങി. ഇന്റർനെറ്റ് തിരച്ചിൽ സം‌വിധാനങ്ങൾ പൊതുജനങ്ങൾക്ക് വിജ്ഞാനത്തിന്റെ വിതരണ കേന്ദ്രങ്ങളായി മാറി. അവ വിവരത്തിന്റെ യഥാർ‍ത്ഥ ഉറവിടങ്ങളിലേയ്ക്ക് ഉപയോക്താക്കളെ നേരിട്ട് എത്തിച്ചു തുടങ്ങി. ഗൂഗിൾ ബുക്കുകൾ, മസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊജിയുടെ പൊതുജനോപയോഗത്തിനായി തുറന്നുകൊടുത്ത പാഠ്യവസ്തുക്കൾ, അമേരിക്കയിലെ ദേശിയ മെഡിക്കൽ‌ ഗ്രന്ഥശേഖരത്തിലെ പബ്‌മെഡ് സെൻ‌ട്രൽ വായനശാല മുതലായവയുടെ സേവനങ്ങൾ ഈ തുറയിൽ പെടുത്താവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ-തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള എളുപ്പംകൊണ്ടാകണം-കൂടുതൽ കാലികമായ വിവരങ്ങൾ അച്ചടിമാധ്യമത്തെ അപേക്ഷിച്ച് ഇന്റർനെറ്റിൽ വരുന്നസ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ മാറി. അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം, സാങ്കേതികവിദ്യ,രാഷ്ട്രീയം,സംസ്കാരം,നവീന ചരിത്രം മുതലായ മേഖലകളിൽ കാലികവും കൃത്യവുമായ വിവരങ്ങൾ കാണിക്കുവാൻ ബ്രിട്ടാനിക്ക വിജ്ഞാനകോശം വളരെ ബുദ്ധിമുട്ടി. വിജ്ഞാനകോശത്തിന്റെ പഴയ എഡിറ്റർ വാൾട്ടർ യുസ്റ്റ് ആണ് ഇതേക്കുറിച്ച് ആദ്യമായി വ്യവസ്ഥാപിതമായ നീരീക്ഷണങ്ങൾ നടത്തിയത്. ഇന്ന് ഇന്റർനെറ്റിലും മൾട്ടീമീഡിയയായും ബ്രിട്ടാനിക്ക വിജ്ഞാനകോശം ലഭ്യമാണെങ്കിലും അതിന്റെ അപ്രമാദിത്വത്തിനെതിരേ എൻ‌കാർട്ടാ, വിക്കിപ്പീഡിയ മുതലായ വിജ്ഞാനകോശങ്ങൾ വെല്ലുവിളിയുയർത്തിയിട്ടുണ്ട്.

അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങൾ

ഉള്ളടക്കത്തിന്റെ കനത്തിലും കാമ്പിലും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയെ മറ്റു അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങളുമായി പലപ്പോഴും താരതമ്യപ്പെടുത്തിയിരുന്നു. ഇതിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഈ തരത്തിലുള്ള ഒരു പഠനം കെന്നെത്ത് കിസ്റ്റർ, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയെ കോളിയറിന്റെ വിജ്ഞാനകോശത്തോടും എന്സൈക്ലോപീഡിയ അമേരിക്കാനായോടും താരതമ്യം ചെയ്തുകൊണ്ട്‌ നടത്തിയിയട്ടുള്ളതാണ്‌. ലേഖനങ്ങളുടെ കനത്തേക്കുറിച്ച് താരതമ്യം ചെയ്യാൻ പലയിടത്തുനിന്നായി പ്രത്യേക ക്രമത്തിലല്ലാതെ പത്ത് ലേഖനങ്ങൾ തിരഞ്ഞെടുത്തു. ( പരിശ്ഛേദനം, ചാൾസ് ഡ്ര്യൂ, ഗലീലിയോ, ഫിലിപ്പ് ഗ്ലാസ്, ഹൃദ്രോഗം, ഐക്യൂ, പാണ്ടാ കരടി, ലൈംഗിക പീഡനം, ഷ്രൗഡ് ടുരീൻ, ഉസ്ബൈക്കിസ്ഥാൻ എന്നിവയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ) അതിനുശേഷം അവയിലോരോന്നിനും ഇംഗ്ലീഷ് അക്ഷരമാലയിൽ A മുതൽ F വരെ -സമഗ്രത, കൃത്യത, വ്യക്തത, കാലികത എന്നീ നാല്‌ ഇനങ്ങളിൽ- അഞ്ച് നിലവാരസൂചികകളും കൊടുത്തു. മൂന്ന് വിജ്ഞാനകോശങ്ങൾക്കും നാല്‌ ഇനങ്ങളിലുമായി ശരാശരി നിലവാരം B- നും B+ നും ഇടയിലായിരുന്നു. ഇതിന്‌ പ്രധാനമായൊരുകാരണം 1994-ൽ ലൈംഗിക പീഡനം എന്ന വിഷയത്തെ അധികരിച്ച ലേഖനം മൂന്ന് വിജ്ഞാനകോശങ്ങളിൽ ഒന്നിൽ പോലുമുണ്ടാവാതിരുന്നതാണ്‌. കൃത്യതയ്ക്ക് ബ്രിട്ടാനിക്കയ്ക്ക് ഒരു D യും എട്ട് A യും ലഭിച്ചു. എൻസൈക്ലോപീഡിയ അമേരിക്കാനയ്ക്ക് എട്ടു Aകളൂം, കോളിയറിന്റെ വിജ്ഞാനകോശത്തിന്‌ ഒരു D യും ഏഴ് A യും ലഭിച്ചു. കൃത്യതയ്ക്ക് ബ്രിട്ടാനിക്കയ്ക്ക് ശരാശരി 92% വും, അമേരിക്കാനയ്ക്ക് 90% വും കോളിയറിന്റെ വിജ്ഞാനകോശത്തിന്‌ 85% വും ലഭിച്ചു. ഉള്ളടക്കത്തിലെ നിലവാരത്തിനെ അടിസ്ഥാനമാക്കിയ കൂടുതൽ വിശദമായ താരതമ്യപഠനത്തിനു ശേഷം കിസ്റ്റർ, കൂടുതൽ ഉൽകൃഷ്ടതയുള്ള വിജ്ഞാനകോശമായി കോളിയറിന്റെ വിജ്ഞാനകോശത്തെ തിരഞ്ഞെടുത്തു. വളരെനല്ല രചനകളും, സമീകൃതമായ അവതരണവും, തിരയാനും എത്തിച്ചേരാനുമുള്ള എളുപ്പവുമെല്ലാമാണ്‌ ഇതിന്‌ കോളിയറുടെ വിജ്ഞാനകോശത്തെ സഹായിച്ച പ്രമുഖ ഘടകങ്ങൾ.

സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റൽ വിജ്ഞാനകോശങ്ങൾ

സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റൽ വിജ്ഞാനകോശങ്ങളിൽ ബ്രിട്ടാനിക്കയ്ക്ക് വെല്ലുവിളിയുയർത്തിയ പ്രമുഖ എതിരാളിയാണ് എൻ‌കാർട്ടാ. ഫങ്ക്&വാഗ്നാൽസ്, കോളിയറുടെ വിജ്ഞാനകോശം, ന്യൂ മെരിറ്റ് സ്കോളർ എന്നീ അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങളിലെ വിവരങ്ങളും ഉൾപ്പെടുത്തി നവീന രീതിയിൽ വികസിപ്പിച്ച ഒരു വിവിധമാധ്യമവിജ്ഞാനകോശമാണ് എൻ‌കാർട്ടാ. രണ്ടായിരാമാണ്ട് ജനുവരി മുതൽ രണ്ടായിരത്താറാമാണ്ട് ഫെബ്രുവരി വരെയുള്ള യു. എസ് ചില്ലറ വില്പ്പന കണക്കുകൾ പ്രകാരം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വിവിധമാധ്യമവിജ്ഞാനകോശമാണ് എൻ‌കാർട്ടാ. രണ്ടായിരത്തി ഏഴിൽ ഇറങ്ങിയ ബ്രിട്ടാനിക്ക അൾട്ടിമേറ്റ് സിഡി/ഡിവിഡി 50 യു. എസ്. ഡോളറിനും എൻ‌കാർട്ടാ പ്രീമിയം 2007 ഡിവിഡി 45 യു. എസ്. ഡോളറിനും വിൽക്കപ്പെടുന്നു. ബ്രിട്ടാനിക്കയിൽ 100,000 ലേഖനങ്ങളും മെരിയം-വെബ്സ്റ്റേഴ്സ് നിഘണ്ടുവും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ പ്രൈമറി, സെക്കണ്ടറി സ്കൂൾ പതിപ്പുകൾ ലഭ്യമാണ്. 66,000 ലേഖനങ്ങളുള്ള എൻ‌കാർട്ടയിൽ ഉപയോക്തസൗഹാർദ്ദപരമായ ബ്രൗസറും, സം‌വദിയ്ക്കുന്ന ഭൂപടങ്ങളും, ഗണിതം, ഭാഷ, ഗൃഹപാഠം എന്നിവയ്ക്കയുള്ള ഉപകരണങ്ങളും, അമേരിക്കൻ/ബ്രിട്ടീഷ് ഇംഗ്ലീഷ് നിഘണ്ടുക്കളും അടങ്ങിയിരിക്കുന്നു. യുവജനങ്ങൾ‍ക്കായുള്ള ഒരു പതിപ്പും ലഭ്യമാണ്. അമേരിക്കൻ പ്രേക്ഷകരോടുള്ള ചായ്‌വ് ബ്രിട്ടാനിക്കയ്ക്കും എൻ‌കാർട്ടയ്ക്കുമെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ലേഖനങ്ങൾ ഭേദഗതി വരുത്തുന്നത്ര വേഗത്തിൽ മറ്റു ലേഖനങ്ങളും ചെയ്യാതിരിക്കുക, അമേരിക്കയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്രയും വിവരങ്ങൾ മറ്റുള്ളവയിൽ ഉൾപ്പെടുത്താതിരിക്കുക മുതലായ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ബ്രിട്ടാനിക്ക എൻ‌കാർട്ടാ വിജ്ഞാനകോശങ്ങൾ ഇന്റർനെറ്റ് വഴിയും ഉപയോഗപ്പെടുത്താൻ സാധിയ്ക്കും; ചില സേവനങ്ങളുപയോഗിക്കാൻ പണം കൊടുക്കേണ്ടിവരുമെങ്കിലും.

കുറിപ്പുകൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്