ജോർജ് ആലഞ്ചേരി
സീറോ-മലബാർ സഭയുടെ മുൻ ശ്രേഷ്ഠ മെത്രാപ്പോലീത്ത (മേജർ ആർച്ച് ബിഷപ്പ്) ആണ് മാർ ജോർജ് ആലഞ്ചേരി അഥവാ ആലഞ്ചേരിൽ മാർ ഗീവർഗ്ഗീസ്. ഇദ്ദേഹം നിലവിൽ കത്തോലിക്കാ സഭയുടെ ഒരു കർദ്ദിനാളായി സജീവമായി പ്രവർത്തിക്കുന്നു. 2011 മേയ് 26നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്.[1] സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭയുടെ മെത്രാൻ സിനഡ് സ്വന്തമായി ശ്രേഷ്ഠ മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത്.[2] തമിഴ്നാട്ടിലെ തക്കല രൂപതയുടെ പ്രഥമ മെത്രാനുമായിരുന്നു ഇദ്ദേഹം.[3]
ശ്രേഷ്ഠ മെത്രാപ്പോലീത്ത എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി | |
---|---|
സീറോ-മലബാർ കത്തോലിക്കാ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത | |
ഭദ്രാസനം | എറണാകുളം-അങ്കമാലി രൂപത |
ഭരണം അവസാനിച്ചത് | 2023 ഡിസംബർ 7 |
മുൻഗാമി | മാർ വർക്കി വിതയത്തിൽ |
പിൻഗാമി | മാർ റാഫേൽ തട്ടിൽ |
വ്യക്തി വിവരങ്ങൾ | |
ജനനം | തുരുത്തി, ചങ്ങനാശേരി, കേരളം, ഇന്ത്യ | ഏപ്രിൽ 19, 1945
ദേശീയത | ഇന്ത്യ |
വിഭാഗം | ക്രിസ്തുമതം |
ജീവിതരേഖ
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി1945 ഏപ്രിൽ 19 - ന് ജനിച്ചു. 1972 ഡിസംബർ 18 - ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18-ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2-ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു.
2011 മേയ് 26-ന് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. മേയ് 29-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അഭിഷിക്തനായി[4][5]. സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ 2012 ജനുവരി 6-ന് കർദ്ദിനാളായി പ്രഖ്യാപിക്കുന്ന മാർപ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് മാർ ആലഞ്ചേരി കർദ്ദിനാൾ പദവി സ്വീകരിച്ചു.[6] 2023 ഡിസംബർ 7ാം തീയ്യതി തന്റെ 78ാം വയസ്സിൽ സഭയുടെ അദ്ധ്യക്ഷ പദവിയിൽ നിന്ന് ഇദ്ദേഹം വിരമിച്ചു. 2019ലും പിന്നീട് 2022ലും ആവർത്തിച്ച് സമർപ്പിച്ച രാജി അപേക്ഷ മാർപാപ്പ അംഗീകരിച്ചതിനേത്തുടർന്നാണ് ഇത്.
കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയ അംഗം
2012ൽ കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയത്തിലെ അംഗമായി ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ മാർ ജോർജ്ജ് ആലഞ്ചേരിയെ നിയമിച്ചു. 5 വർഷത്തേക്കായാണ് ഈ നിയമനം നൽകിയിരിക്കുന്നത്. 18 കർദ്ദിനാൾമാർ അംഗങ്ങളായുള്ള ഉന്നതാധികാര സമിതിയിലേക്കാണ് മാർ ആലഞ്ചേരിയെ നിയമിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസവിഷയങ്ങളിൽ മാർപ്പാപ്പ ഈ സമിതിയുമായാണ് കൂടിയാലോചന നടത്തുന്നത്.