ശസ്ത്രക്രിയ
ഉപകരണങ്ങളുടെ സഹായത്തോടെ ശരീരം മുറിച്ച് കേടുപാടുകൾ തീർക്കുകയോ പരിശോധന നടത്തുകയോ ആകാരഭംഗി വരുത്തുകയോ ചെയ്യുന്ന വൈദ്യശാസ്ത്ര പ്രക്രിയയാണ് ശസ്ത്രക്രിയ. ആംഗലേയത്തിൽ Surgery എന്നു പറയുന്നു. ഇത് ഗ്രീക്ക് ഭാഷയിലെ χειρουργική (cheirourgikē) എന്ന വാക്കിൽ നിന്ന് ഉടലെടുത്തതാണ്. ലത്തീൻ ഭാഷയിലെ കരക്രിയ എന്ന് അർത്ഥമുള്ള chirurgiae എന്ന വാക്കാണ് ഗ്രീക്കിലെത്തിയതെന്ന് കരുതപ്പെടുന്നു. ആംഗലേയത്തിൽ ശസ്ത്രക്രിയക്ക് surgical procedure, operation എന്നീ പേരുകളും ഉപയോഗിക്കാറുണ്ട്. ശസ്ത്രക്രിയ നടത്തുന്നയാളെ ശസ്ത്രക്രിയാവിദഗ്ദ്ധൻ (Surgeon / സർജൻ) എന്നു വിളിക്കുന്നു.
ചരിത്രം
കുറഞ്ഞത് രണ്ട് ചരിത്രാതീത സംസ്കാരങ്ങളിലെങ്കിലും ശസ്ത്രക്രിയയുടെ വ്യത്യസ്ത രൂപങ്ങൾ നിലനിന്നിരുതിന് തെളിവുണ്ട്. അവയിൽ പുരാതനമായത് തലയോട്ടിക്കുള്ളിലെ അതിമർദ്ദം കുറയ്ക്കുന്നതിന് തലയോട്ടി തുരന്ന് മർദ്ദം കുറയ്ക്കുന്ന രീതിയാണ്.[1] ചരിത്രാതീതകാലത്തെ പല തലയോട്ടികളിലും തുരന്നുണ്ടായ ദ്വാരങ്ങൾ ഉണങ്ങിയതിന്റെ അടയാളമുണ്ട്. ഇത് കാണിക്കുന്നത് ഇത്തരം പ്രക്രിയകൾക്ക് ശേഷം പല രോഗികളും സുഖം പ്രാപിച്ചിട്ടുണ്ട് എന്നാണ്. 9000 വർഷങ്ങൾക്കു മുമ്പ് സിന്ധു നദീതട സംസ്കാരത്തിൽ പല്ല് തുരന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.[2] പുരാതന ഈജിപ്റ്റിൽ നിന്ന് ലഭിച്ച ഏകദേശം ക്രി. മു. 2650 ലേതെന്ന് കാലഗണനം ചെയ്യപ്പെട്ട ഒരു താടിയെല്ലിൽ ആദ്യ അണപ്പല്ലിന് താഴെയായി രണ്ട് ദ്വാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് പല്ലിലുണ്ടായ പഴുപ്പ് തുരന്ന് നീക്കം ചെയ്തതാണ്.
അറിയപ്പെടുന്നവയിൽ ഏറ്റവും പഴയ ശസ്ത്രക്രിയാ ഗ്രന്ഥം 3500 വർഷങ്ങൾക്കു മുമ്പ് പുരാതന ഈജിപ്റ്റിൽ എഴുതപ്പെട്ടതാണ്. പുരാതന ഭാരതത്തിലെ വിശ്രുതനായ ശസ്ത്രകിയാകാരനായിരുന്നു ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുശ്രുതൻ.
ശസ്ത്രക്രിയ; പുരാതന സംസ്കാരങ്ങളിൽ
ഇന്ത്യ
പുരാതന ഭാരതത്തിലെ വിശ്രുതനായ ശസ്ത്രകിയാകാരനായിരുന്നു ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുശ്രുതൻ. അദ്ദേഹം സുശ്രുതസംഹിത എന്ന ശസ്ത്രക്രിയാ ഗ്രന്ഥത്തിന്റെ കർത്താവ് കൂടിയാണ്. സുശ്രുതസംഹിതയിൽ അദ്ദേഹം 120 തരം ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും 300 തരം ശസ്ത്രക്രിയാ രീതികളെക്കുറിച്ചും വിശദീകരിക്കുകയും മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിക്കുകയും ചെയ്തിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂഅറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.[3]