അരിവാൾ കോശ വിളർച്ച
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease :SCD). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു [1]. പ്രധാനമായും വയനാടൻ ചെട്ടി സമുദായക്കാരിലും, കുറുമ,മൂപ്പൻ, കുറിച്യ വിഭാഗക്കാരിലണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്[2].
അരിവാൾ കോശ വിളർച്ച | |
---|---|
സ്പെഷ്യാലിറ്റി | ഹീമറ്റോളജി |
രോഗ ലക്ഷണങ്ങൾ
ശരീരത്തിലെ ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്ന രോഗാവസ്ഥക്കാണ് അരിവാൾ രോഗം (Sickle-cell anemia) എന്നു പറയുന്നത്. പാരമ്പര്യമായി ഈ രോഗഘടന സിദ്ധിച്ചിട്ടുള്ള വ്യക്തിക്ക് മഴയോ, തണുപ്പോ ഏറ്റാൽ ശക്തമായ പനിയും അസഹ്യമായ വേദനയും ഉണ്ടാകുന്നു. നല്ല ആരോഗ്യവും കായിക ശേഷിയും പുറമേക്ക് തോന്നിക്കുന്നവർ പോലും ഈ രോഗം പ്രകടമായാൽ പെട്ടെന്ന് മരണപ്പെടുന്നു. ഇവർക്ക് ഗുരുതരമായ മറ്റു പല രോഗങ്ങളും ബാധിച്ചു അകാല മരണകാരണത്തിന് ഇടയാകാറുണ്ട്. ഇവർക്ക് സ്ഥിരമായുള്ള വേദനാസംഹാരികളുടെ ഉപയോഗം മൂലം പിന്നീട് അവയുടെ ഫലം ഏൽക്കാതെ വരികയും രോഗിയുടെ അന്ത്യനാളുകളിൽ തീവ്രവേദനയോടു കൂടി മരണം സംഭവിക്കുകയും ചെയ്യുന്നു.
രോഗ നിർണയം
രോഗനിർണയം നടത്തുന്നതിനുള്ള സൗകര്യം കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടിയിലുള്ള വയനാട് ജില്ലാ ആശുപത്രി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേയുള്ളു.[3]. മലമ്പനിയെ ചെറുക്കാൻ വേണ്ടി, മലമ്പനി ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളാണ് അരിവാൾ രോഗത്തിനു കാരണമാകുന്നതെന്ന് കരുതുന്നു.
ചികിത്സ
അരിവാൾ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. ഫോളിക്ക് ആസിഡ് വിറ്റാമിനാണ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ നൽകാറ്. കുട്ടികളിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്. ജീൻ തെറാപ്പികൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്[4].
കലയിലും സംസ്കാരത്തിലും
അരിവാൾ കോശ വിളർച്ചാരോഗികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പ്രേമ കഥയിലൂടെ അവതരിപ്പിക്കുന്ന ഒരു നോവലാണ് അരിവാൾ ജീവിതം. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ 2010-ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് അരിവാൾ ജീവിതത്തത്തിനാണു ലഭിച്ചത്. [5]. നോവലിസ്റ്റ് നവാഗതനായ [6] ജോസ് പാഴൂക്കാരൻ. വയനാട് ജില്ലാ അരിവാൾ രോഗി കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പ്രസിഡന്റായ ശ്രീ. ശിവരാജന്റെയും[7] ജഗന്തിയുടെയും കഥയാണു നോവലായി അവതരിപ്പിക്കുന്നത്. [8]. അരിവാൾ രോഗികളുടെ പ്രശ്നം പൊതുശ്രദ്ധയിൽകൊണ്ടു വരിക എന്നതാണു നോവലിസ്റ്റിന്റെ ലക്ഷ്യം.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ജഗന്തിയെന്ന പെണ്ണ് Archived 2012-04-15 at the Wayback Machine.