കെ. കേളപ്പൻ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
കേരള ഗാന്ധി കെ. കേളപ്പൻ | |
---|---|
![]() | |
ജനനം | കോയപ്പള്ളി കേളപ്പൻ നായർ (1889-08-24)ഓഗസ്റ്റ് 24, 1889 |
മരണം | ഒക്ടോബർ 7, 1971(1971-10-07) (പ്രായം 82) |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | കേരള ഗാന്ധി |
വിദ്യാഭ്യാസം | ബിരുദധാരി |
തൊഴിൽ | സ്വാതന്ത്ര്യസമര സേനാനി അദ്ധ്യാപകൻ പത്രാധിപർ എൻ.എസ്.എസ് സ്ഥാപകാംഗം |
അറിയപ്പെടുന്നത് | Indian independence movement |
സ്ഥാനപ്പേര് | എൻ.എസ്.എസ്. പ്രസിഡന്റ്, കേരള ഗാന്ധി |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിസാൻ മസ്ദൂർ പ്രജാ പാർട്ടി |
ജീവിതപങ്കാളി(കൾ) | ടി.പി ലക്ഷ്മി അമ്മ |
കുട്ടികൾ | ടി.പി.കെ കിടാവ് |
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ (കെ. കേളപ്പൻ നായർ). (ജനനം: 1889 ഓഗസ്റ്റ് 24 കൊയിലാണ്ടി ; മരണം: 1971 ഒക്ടോബർ 7). നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ്[1][2]
ചങ്ങനാശ്ശേരി സെൻറ്. ബർക്കുമാൻസ് സ്കൂളിൽ അധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകാംഗമായി. എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു.[3]
ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ.
മലബാർ ലഹളയുടെ (1921-ലെ മാപ്പിള ലഹള) കാലത്ത് ഒരുകൂട്ടം പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ.[4]
1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു. എ.കെ.ജിയെ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും അഹിംസ കൈവെടിയാതെ സമാധാനപരമായി സത്യഗ്രഹം ചെയ്യാൻ കേളപ്പജിക്കും അനുയായികൾക്കും സാധിച്ചു. ഗാന്ധിജി യർവാദ ജയിലിൽ നിരാഹാരം ആരംഭിച്ച 1931 സെപ്തംബർ 27 ന് അദ്ദേഹത്തോടൊപ്പം കേളപ്പജിയും ഉപവാസം ആരംഭിച്ചു. തുടർന്ന് ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് ഒക്ടോബർ 2 ന് കേളപ്പജി തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലതവണ അദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അയിത്തം ഉച്ചാടനം ചെയ്യുവാൻ അദ്ദേഹം പരിശ്രമിച്ചു. ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചു. കേരളത്തിൽ പല ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും അദ്ദേഹം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുൻപന്തിയിലായിരുന്നു അദ്ദേഹം. ഖാദി, കുടിൽ വ്യവസായങ്ങൾ കേരളത്തിൽ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.
1952-ൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഒരു വിദ്യാഭ്യാസ വിചക്ഷണനും നല്ലൊരു പത്രലേഖകനുമായിരുന്നു അദ്ദേഹം. മാതൃഭൂമി ദിനപത്രം ആരംഭിച്ചതിൽ അദ്ദേഹത്തിനും പങ്കുണ്ട്. രണ്ടു പ്രാവശ്യം (1929ലും, 1936ലും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. 1954 ൽ സമദർശിനിയുടെ പത്രാധിപരായും പ്രവർത്തിച്ചു.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു. കേരള സർവോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സർവോദയ മണ്ഡൽ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയൻ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. ഇതിനുപരി കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു.
ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. 1971 ഒക്ടോബർ 7-ന് 82-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നതും 1968-ൽ അങ്ങാടിപ്പുറത്തെ അനാഥമായി കാണപ്പെട്ട ശിവലിംഗത്തെ ([[അങ്ങാടിപ്പുറം തളി ക്ഷേത്രം) പുനരുദ്ധരിക്കാൻ മുന്നിട്ടിറങ്ങിയതും വിമർശകർ അദ്ദേഹത്തിനെതിരെ എടുത്തുകാട്ടുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ക്ഷേത്രപുനർനിർമ്മാണത്തിനായി കേളപ്പൻ സത്യാഗ്രഹം അനുഷ്ഠിക്കുകയും വിജയിക്കുകയും ചെയ്തു. ക്ഷേത്ര നടത്തിപ്പിനായി കേരള ക്ഷേത്ര സംരക്ഷണ സമിതി രൂപികരിച്ചതും കേളപ്പനാണ്. തളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രക്രിയ അവസാനിക്കും മുൻപായി 1971 ഒക്ടോബർ 7-ന് അദ്ദേഹം നിര്യാതനായി.[ക][ഖ][5][6]
![]() | ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |