ആയുർവേദം

ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായം
(ആയുർ‌വേദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ വേരുകളുള്ള പരമ്പരാഗത വൈദ്യത്തിന്റെ ഒരു പുരാതന ബദൽ ഔഷധ സമ്പ്രദായമാണ് ആയുർവേദം.[1][2] ആയുർവേദത്തിന്റെ സിദ്ധാന്തവും പ്രയോഗവും കപടശാസ്ത്രപരമാണ്.[3][4][5][6][7] ഇന്ത്യയിലും നേപ്പാളിലും ആയുർവേദം ജനസംഖ്യയുടെ 80% വളരെയധികം പരിശീലിക്കപ്പെടുന്നു.[8][9][10] ആയുർവേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്[11][12][13][14].

ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു പ്രാചീന ജീവശാസ്ത്രമാണ് ആയുർവേദം.[അവലംബം ആവശ്യമാണ്] ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.[15]

നവംബർ 5 ദേശീയ ആയുർവേദ ദിനമായി ആചരിക്കുവാൻ ഭാരത സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ ആയുർവേദ ദിനം ഇന്ത്യയിൽ ആദ്യമായി ആചരിച്ചത് 2016 ഒക്ടോബർ 28-ന് ധന്വന്ത്രി ജയന്തി ദിനത്തോടനുബന്ധിച്ചാണ്. ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയം (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ദേശീയ ആയുർവേദ ദിനത്തിൽ വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നു.[16]

പേരിനു പിന്നിൽ

ആയുർവേദം എന്ന വാക്ക് രണ്ട് സംസ്‌കൃത പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്: ആയുർ അതായത് ജീവിതം, വേദം അതായത് അറിവ്.

എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി.

ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ്‌.

ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്‌. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ്‌ ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത്.[അവലംബം ആവശ്യമാണ്]

ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു.

  1. ഹിതമായ ആയുസ്സ്
  2. അഹിതമായ ആയുസ്സ്
  3. സുഖമായ ആയുസ്സ്
  4. ദുഃഖമായ ആയുസ്സ്

ത്രിദോഷങ്ങൾ

ആയുർവേദം വ്യക്തികളെ മൂന്ന് പ്രാഥമിക ദോഷങ്ങൾ അല്ലെങ്കിൽ ജൈവ-ഊർജ്ജങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു. വാതം, പിത്തം, കഫം എന്നിവയാണ്‌ ത്രിദോഷങ്ങൾ. ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌. ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം.

ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം. ഈ ദോഷങ്ങൾ അഞ്ച് മൂലകങ്ങളുടെ (ഭൂമി, ജലം, അഗ്നി, വായു, ഈതർ) വ്യത്യസ്ത സംയോജനങ്ങളെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകൾ നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

പ്രാചീന ഗ്രീക്കിൽ ബി. സി. 400 കാലഘട്ടത്തിൽ നിലനിന്ന നാലു ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ കാരണം എന്ന സിദ്ധാന്തത്തിനു സമാനമായ സിദ്ധാന്തമാണ് ആയുർവ്വേദത്തിലെ ത്രിദോഷസിദ്ധാന്തം. മനുഷ്യശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അറിവില്ലാതിരുന്ന കാലത്ത് ലോകത്ത് ആകമാനം ഇത്തരം സിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. വില്യം ഹാർവി 1628 -ൽ രക്തചംക്രമണവ്യവസ്ഥ കണ്ടെത്തിയതോടെ ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞു.[അവലംബം ആവശ്യമാണ്]

വാതം

വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരംതിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു.

ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്‌.

പിത്തം

പിത്തത്തിന്റെ പ്രധാന കൃത്യങ്ങൾ

  • തപ്‌ ദഹെഃ - ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക (പാകംചെയ്ത്‌ സ്വാംശീകരിക്കുക),
  • തപ്‌ സന്താപൈ, - അതിൽ നിന്ന് താപം ഉത്പാദിപ്പിക്കുക
  • തപ്‌ ഐശ്വര്യെഃ - അതിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുക.

കഫം

കഫം ജലത്തിൽ നിന്ന് ഉൽപ്പന്നമാകുന്നു.

  • കേന ജലാദി ഫലാതി ഇതിഃ കഫഃ - എതിരാളികളെ(രോഗങ്ങൾ) ചെറുത്ത്‌ തോൽപ്പിച്ച്‌ ശരീര പ്രവൃത്തികൾ മുറയ്ക്ക്‌ നടത്തുന്നതിനാൽ ബല എന്നും അറിയുന്നു.

പഞ്ചഭൂതങ്ങൾ

പ്രധാന ലേഖനം: പഞ്ചഭൂതങ്ങൾ

ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ആകാശം, വായു, അഗ്നി തുടങ്ങിയവ ശരീരത്തിന്റെ കാര്യത്തിലെടുക്കുമ്പോൾ വാക്കിന്റെ അർത്ഥമല്ല, ഓരോ ശാഖയുടെയും വ്യവസ്ഥാനുസൃതമായ പേരായി ഗണിക്കണം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. സൂക്ഷ്മതലത്തിലേക്ക് പോവുമ്പോൾ, ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തിവിശേഷമുണ്ട്.

ശരീരത്തിലെ ഓരോ അണുവും - ഭ്രൂണാവസ്ഥ മുതൽ മരണം വരെ അത്തരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്‌. ഉണ്ടായതോടെയുള്ള നിലനിൽപ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു. ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത്‌ ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ പഞ്ചഭൂതാത്മകമായി ദോഷങ്ങൾ എന്നു പറയുന്നത്‌.

ദോഷാധാതുമല സിദ്ധാന്തം

ശരീരം ദോഷധാതുമലമൂലമാണെന്നാണ്‌ ആയുർവേദസിദ്ധാന്തം. നാം കഴിക്കുന്ന ആഹാരം ശരീരമായി മാറുന്നു എന്നു പറഞ്ഞാൽ സപ്‌തധാതുക്കളായി-രസ, രക്ത, മാംസ, മേദോƒസ്ഥി, മജ്ജാശുക്ലങ്ങളായി-തീരുന്നുവെന്നാണല്ലോ അർഥം. സ്ഥൂലമായി ശരീരം സ്‌പതധാത്വാത്മകമാണ്‌. ധാതുക്കളുടെ ചയാƒപചയങ്ങളെയാണ്‌ ശരീരത്തിന്റെ വൃദ്ധിക്ഷയങ്ങൾ എന്നുപറയുന്നത്‌; ഈ ചയാƒപചയ പ്രക്രിയയുടെ നിയാമകഘടകങ്ങളാണ്‌ വാതപിത്തകഫങ്ങൾ. ഈ പ്രക്രിയക്കിടയിലുണ്ടാകുന്ന ഉപോത്‌പന്നങ്ങളാണ്‌ ദോഷമൂത്രപുരീഷാദിമലങ്ങൾ. ഇതിൽനിന്നും ശരീരം "ദോഷധാതുമലമൂല'മാണ്‌ എന്ന്‌ ധർമപരമായി നിർവചിക്കാം. ഇതുപോലെ ശിരസ്സ്‌, മധ്യകായം, കൈകാലുകൾ എന്നീ ഷഡംഗങ്ങളടങ്ങിയതാണ്‌ ശരീരം (ഷഡംഗമംഗം) എന്ന നിർവചനം ഘടനാപരവും; പഞ്ചഭൂതാത്മകമാണ്‌ (ശരീരം' മഹാഗുണമയേഭ്യഃ ഖപവനതേജോജലഭൂമ്യാഖ്യേഭ്യോ മഹാഭൂതേഭ്യഃചേതനാധിഷ്‌ഠിതേഭ്യോƒഭി നിർവൃത്തിരംഗസ്യ'-സത്വരജസ്‌തമോ ഗുണമയങ്ങളും, ചേതനയിലധിഷ്‌ഠിതങ്ങളും പൃഥവ്യപ്‌തേജോവായ്വാകാശങ്ങളും ആയ പഞ്ചമഹാഭൂതങ്ങളിൽ നിന്നാണ്‌ ശരീരത്തിന്റെ ഉത്‌പത്തി) എന്ന നിർവചനം ഉത്‌പത്തിപരവുമാണ്‌.[അവലംബം ആവശ്യമാണ്]

ത്രിഗുണങ്ങളും പഞ്ചഭൂതങ്ങളും തമ്മിലും പഞ്ചഭൂതങ്ങളും ത്രിദോഷങ്ങളും തമ്മിലും ഉള്ള ബന്ധത്തെ ജന്യജനകബന്ധമെന്നും, ത്രിദോഷങ്ങളും ശരീര (സപ്‌തധാതു)വും തമ്മിലുള്ള ബന്ധത്തെ ആശ്രയാശ്രയിബന്ധമെന്നും പറയാം.

  1. സത്വബഹുലമാകാശം, രജോബഹുലോ വായുഃ, ഉഭയബാഹുലോƒഗ്നിഃ, സത്വതമോബഹുലാ ആപഃ, തമോ ബഹുലാ പൃഥിവീ.
  2. വായ്വാകാശധാതുഭ്യാം വായുഃ ആഗ്നേയം പിത്തം; അംഭഃപൃഥിവീഭ്യാം ശ്ലേഷ്‌മാ.
  3. തത്രാസ്ഥിനിസ്ഥിതോ വായുഃപിത്തം തു സ്വേദരക്തയോഃ ശ്ലേഷമാ ശേഷേഷു.

ദ്രവ്യ രസഗുണവീര്യവിപാകപ്രഭാവ സിദ്ധാന്തം

ഇതും പഞ്ചഭൂതസിദ്ധാന്തവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.[അവലംബം ആവശ്യമാണ്]

ദ്രവ്യ രസഗുണങ്ങൾ

ദ്രവ്യം പഞ്ചഭൂതാത്മകമാണ്‌; ശരീരം ദ്രവ്യവുമാണ്‌; അതുകൊണ്ട്‌ ശരീരത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ എല്ലാ ദ്രവ്യങ്ങളും ഉൾക്കൊള്ളുന്ന സ്ഥൂലാംശം പൃഥിവ്യപ്പുകളാണ്‌. ആ പൃഥിവ്യപ്പുകളെ പല പ്രകാരത്തിൽ പരിണമിപ്പിക്കുന്ന ജോലി അഗ്നിയും അങ്ങനെ പചിച്ചുകിട്ടുന്ന അംഭഃപൃഥിവ്യംശങ്ങളെ വിവിധസ്ഥലങ്ങളിൽ വിന്യസിപ്പിക്കുന്ന ധർമം വായുവും അതിനാവശ്യമായ ഇടം നല്‌കുന്ന ധർമം ആകാശവും നിർവഹിക്കുന്നു. ദ്രവ്യനിഷ്‌ഠമായ ഘടകങ്ങളാണ്‌ രസാദികൾ. രസം രസനേന്ദ്രിയത്തിന്റെ വിഷയവും പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ ഗുണവുമാണ്‌. ആ രീതിയിൽ അത്‌ അവ്യക്തമാണ്‌. പിന്നീട്‌ അത്‌ മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായം എന്നിങ്ങനെ ആറു രസങ്ങളായി വ്യക്തമാകുന്നു. ഇത്‌ ഓരോ ദ്രവ്യത്തിലുമുള്ള ജലഭൂതം അതിൽതന്നെയുള്ള മറ്റു ഭൂതങ്ങളുമായി കൂടിച്ചേരുന്ന രീതിയിലുള്ള വ്യത്യാസംകൊണ്ടാണ്‌. ഓരോ ദ്രവ്യത്തിലും ഓരോ അനുപാതത്തിലായിരിക്കും പഞ്ചഭൂതങ്ങളുടെ അംശമുള്ളത്‌. അതിലുള്ള ജലാംശം പാകവിധേയമായി പരിണമിച്ചാണ്‌ വ്യക്തമായ ഏതെങ്കിലും രസത്തിനു രൂപംകൊടുക്കുന്നത്‌.

ദ്രവ്യനിഷ്‌ഠമായ അഗ്നിയുടെ അളവിനെ ആശ്രയിച്ച്‌ അതിലുള്ള മറ്റു ഭൂതാംശങ്ങളുടെ പാകത്തിന്‌ ഏറ്റക്കുറവു വരും. അതുപോലെ പൃഥിവിയും മറ്റ്‌ അണുക്കളും ഓരോ അനുപാതത്തിലായിരിക്കും ഓരോ ദ്രവ്യത്തിലും കൂടിക്കലരുക. അതനുസരിച്ചും പാകത്തിനു വ്യത്യാസം വരാം. പക്ഷേ, ഈ എല്ലാ വ്യത്യാസങ്ങളെയും ആറായിട്ട്‌ വ്യവച്ഛേദിച്ചു പരിമിതപ്പെടുത്താൻ കഴിയും. കാരണം, ഈ ദ്രവ്യങ്ങളെല്ലാം രൂപംകൊള്ളുന്നത്‌ പ്രപഞ്ചത്തിൽ ഏതെങ്കിലും ഒരു കാലത്താണ്‌. കാലത്തിന്റെ എല്ലാ വ്യത്യസ്‌ത സ്വഭാവങ്ങളും അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ ഘടകമാണത്‌ സംവത്സരത്തിന്റെ ആവർത്തനമാണല്ലോ അനന്തമായ കാലം. സംവത്സരാങ്ങകമായ കാലം വ്യത്യസ്‌തമായ ശീതോഷ്‌ണാവസഥയോടുകൂടിയ ആറ്‌ ഋതുക്കളടങ്ങിയതാണ്‌. ഈ ഋതുഭേദത്തിനുകാരണം സൂര്യന്റെ ഉത്തരായണദക്ഷിണായന രൂപത്തിലുള്ള ഗതിവിഗതികളും തന്മൂലം പ്രപഞ്ച ഘടകങ്ങളായ പഞ്ചഭൂതങ്ങളിലുണ്ടാകുന്ന ഗുണവ്യത്യാസങ്ങളുമാണ്‌.

ഓരോ ഋതുവിലും മറ്റുള്ളവയെക്കാൾ ഈ രണ്ടു ഭൂതഗുണങ്ങൾക്കു പ്രാബല്യം സിദ്ധിക്കുന്നുണ്ട്‌. അങ്ങനെ ആറ്‌ ഋതുക്കളിലായി ദ്രവ്യങ്ങൾ രൂപംകൊള്ളുമ്പോൾ അതിലടങ്ങിയിരിക്കുന്ന മഹാഭൂതഗുണങ്ങളുടെ ഊനാതിരേകങ്ങൾകൊണ്ട്‌ ആപ്യഗുണം പല തരത്തിൽ പചിക്കപ്പെടുകയും ആറ്‌ പ്രത്യേകതരത്തിൽ പരിണമിച്ചു വ്യക്തമാകുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളിലും എല്ലാ രസങ്ങളുമുണ്ട്‌. പക്ഷേ, ആസ്വാദനാവസരത്തിൽ കൂടുതൽ വ്യക്തമാകുന്നതിനെ ആ ദ്രവ്യത്തിന്റെ "രസം' എന്നും, രുചിക്കുമ്പോൾ അവ്യക്‌തമായനുഭവപ്പെടുകയോ രുചിച്ചുകഴിഞ്ഞാൽ അല്‌പമാത്രയിൽ വ്യക്തമായിത്തന്നെ അനുഭവപ്പെടുകയോ ചെയ്യുന്ന രസത്തിനെ "അനുരസം' എന്നും പറയുന്നു.

ഗുണങ്ങൾ ദ്രവ്യനിഷ്‌ഠങ്ങളാണ്‌. പ്രധാനമായും ഇവ ഇരുപതാണ്‌. പഞ്ചഭൂതങ്ങളുടേതായ ഈ ഗുണങ്ങൾ സ്വാഭാവികമായും ദ്രവ്യത്തിൽ പ്രകടമാകുന്നു. ത്രിദോഷങ്ങളിലും ശരീരത്തിലും ഈ ഗുണങ്ങൾതന്നെയാണുള്ളത്‌. അതുകൊണ്ട്‌ ദോഷങ്ങൾക്കും ശരീരത്തിനും സംഭവിക്കുന്ന വൈകല്യങ്ങളെ നികത്തി സമാവസ്ഥയിലാക്കുന്നതിനും ആ സമാവസ്ഥ നിലനിർത്തുന്നതിനും ദ്രവ്യത്തിനു കഴിയുന്നു.

ചരകൻ ഗുർവാദികളായ ഈ ഇരുപതു ഗുണങ്ങളോടുകൂടി അഞ്ച്‌ ഇന്ദ്രിയാർഥങ്ങളും, ബുദ്ധി, ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, പ്രയ്‌തനം, പരത്വം, അപരത്വം, യുക്തി, സംഖ്യ, സംയോഗം, വിഭാഗം, പൃഥക്ത്വം, പരിണാമം, സംസ്‌കാരം, അഭ്യാസം എന്നിവയും ചേർത്ത്‌ നാല്‌പത്തൊന്നു ഗുണങ്ങളെ പറയുന്നു.

വീര്യം

ദ്രവ്യനിഷ്‌ഠമായ കർമകരണശക്തിയാണ്‌ വീര്യം; ഇതു പ്രധാനമായും ഉഷ്‌ണം, ശീതം എന്നു രണ്ടുതരമുണ്ട്‌. ത്രിദോഷങ്ങളിൽ പിത്തത്തെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളെ ശീതവീര്യങ്ങളെന്നും, വാതകഫങ്ങളെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളെ ഉഷ്‌ണവീര്യങ്ങളെന്നും സാമാന്യമായി പറയാം. മധുരതിക്തകഷായരസങ്ങളടങ്ങിയ ദ്രവ്യങ്ങൾ ശീതവീര്യങ്ങളും, അമ്ലലവണകടുരസങ്ങളടങ്ങിയദ്രവ്യങ്ങൾ ഉഷ്‌ണവീര്യങ്ങളുമാണ്‌; പക്ഷേ ഇതിന്നപവാദമുണ്ട്‌. മത്സ്യത്തിന്റെ രസം മധുരമാണ്‌; വീര്യമോ ഉഷ്‌ണവും. അകിൽ, ചെറുവഴുതിന ഇവ തിക്തരസമാണെങ്കിലും ഉഷ്‌ണവീര്യമാണ്‌. മഹത്‌പഞ്ചമൂലം കഷായം തിക്തരസ പ്രധാനമാണ്‌; എന്നാൽ ഉഷ്‌ണവീര്യമാണ്‌.

വിപാകം

ഇതും ദ്രവ്യനിഷ്‌ഠമാണ്‌. ദ്രവ്യങ്ങൾ ആഹരിച്ചാൽ അത്‌ ജഠരാഗ്നിസമ്പർക്കത്താൽ കോഷ്‌ഠത്തിൽവച്ച്‌ പാകപ്പെടുമ്പോൾ ദ്രവ്യനിഷ്‌ഠമായ രസങ്ങളിൽ പരിണമിച്ചു കർമക്ഷമമായി ഉരുത്തിരിയുന്ന രസമേതാണോ അതിനെയാണ്‌ വിപാകമെന്നു പറയുന്നത്‌. ഇവ മൂന്നാണ്‌: മധുരം, അമ്ലം, കടു. ദ്രവ്യനിഷ്‌ഠങ്ങളായ ഷഡ്‌ രസങ്ങൾ ജഠരാഗ്നിപാകം കഴിയുമ്പോഴേക്കും മൂന്നായി പരിണമിക്കുന്നു. ത്രിദോഷങ്ങൾ ശരീരമാകെ വ്യാപിച്ചുനില്‌ക്കുന്നുണ്ട്‌; ശരീരത്തിന്റെ ചില സ്ഥാനങ്ങളിൽ പ്രത്യേകം കേന്ദ്രീകരിച്ചു നില്‌ക്കുന്നുമുണ്ട്‌. ത്രിദോഷങ്ങളുടെ കോഷ്‌ഠത്തിലെ സ്ഥിതി പ്രാധാന്യേന ആമാശയത്തിൽ കഫം, പച്യമാനാശയത്തിൽ പിത്തം, പക്വാശയത്തിൽ വാതം എന്നീ രൂപത്തിലാണ്‌; ഇതുതന്നെ പഞ്ചഭൂതങ്ങളിലാരോപിച്ചു പറഞ്ഞാൽ, ആമാശയത്തിൽ പൃഥിവ്യുപ്പുകളും, പച്യമാനാശയത്തിൽ അഗ്നിയും പക്വാശയത്തിൽ വായ്വാകാശങ്ങളുമാണ്‌ ആധിക്യേന നില്‌ക്കുന്നത്‌. ഉള്ളിൽ കടക്കുന്ന ദ്രവ്യത്തിന്റെ പചനമാണ്‌ കോഷ്‌ഠത്തിൽ പ്രധാനമായും നടക്കുന്നത്‌. ഈ പചനം നടത്തുന്നത്‌ കോഷ്‌ഠത്തിലുള്ള ആഗ്നേയഭാവമാണ്‌. കോഷ്‌ഠവും മറ്റെല്ലാ ശരീരാവയവങ്ങളെയും പോലെ സൂക്ഷ്‌മങ്ങളായ അനേകമനേകം പരമാണുക്കളുടെ സംഘാതമാണ്‌. ഈ ഓരോ പരമാണുവും പഞ്ചഭൂതാങ്ങകമായതിനാൽ ഓരോ പരമാണുവിലുമുള്ള ആഗ്നേയാംശത്തെയാണ്‌ കോഷ്‌ഠത്തിലെ ആഗ്നേയഭാവം എന്നു പറയുന്നത്‌. അതുകൊണ്ട്‌ ഇതിനെ ഭൂതാഗ്നി എന്നു പറയാം.

നാം കഴിക്കുന്ന ദ്രവ്യത്തിലുള്ള പാർഥിവാംശത്തെ ശരീരത്തിലുള്ള പാർഥിവാഗ്നിയും, ആപ്യാംശത്തെ ആപ്യാഗ്നിയും, തൈജസാംശത്തെ തൈജസാഗ്നിയും വായവ്യാംശത്തെ വായവ്യാഗ്നിയും, നാഭസാംശത്തെ നാഭസാഗ്നിയും ആണ്‌ പചിപ്പിക്കുന്നത്‌. പഞ്ചീകൃതപഞ്ചഭൂതങ്ങൾ ദ്രവ്യഘടനയിൽ പങ്കെടുക്കുന്നുവെന്നുള്ളതുകൊണ്ട്‌ ആഹാരദ്രവ്യത്തിന്റെ പരമാണുക്കളിലടങ്ങിയിരിക്കുന്ന പാർഥിവാദ്യഗ്നികളും അവയുടെ പചനത്തിൽ കൂട്ടുചേരുന്നു. അങ്ങനെ ആമാശയത്തിൽ വച്ച്‌ അവിടെ പ്രബലമായി നില്‌ക്കുന്ന പാർഥിവാപ്യാഗ്നികൾ ആഹാരത്തിലുള്ള പാർഥിവാപ്യഘടകങ്ങളെയും പച്യമാനാശയത്തിൽ വച്ച്‌ അവിടെ പ്രബലമായ തെജസാഗ്നി ആഹാരത്തിലെ തൈജസാംശത്തെയും, പക്വാശയത്തിൽവച്ച്‌ വായ്വാകാശാഗ്നികൾ ആഹാരത്തിലെ സമാനഘടകങ്ങളെയും പ്രധാനമായും പചിപ്പിക്കുന്നു. തത്‌ഫലമായി പാകാവസാനത്തിൽ ദ്രവ്യനിഷ്‌ഠമായ ആറു രസങ്ങൾ മൂന്നു വിഭാഗങ്ങളായി പിരിയുന്നു; മധുര ലവണങ്ങൾ മധുരവിപാകരസവും, അമ്ലം അമ്ലവിപാകരസവും, തിക്തോഷ്‌ണകഷായങ്ങൾ കടുവിപാകരസവും ആയിത്തീരുന്നു. ഈ മൂന്നു വിപാകരസങ്ങളിൽ ഏതാണോ പ്രാബല്യംകൊണ്ട്‌ കർമസമർഥമായിത്തീരുന്നത്‌ ("ഭൂയസാവ്യപദേശന്യായേന') ആ വിപാകരസത്തോടുകൂടിയതാണ്‌ ആ ദ്രവ്യം എന്നു പറയുന്നു.

കടുരസമായ ചുക്ക്‌ മധുര വിപാകമാണെന്നു പറയുമ്പോൾ ആമപച്യമാനപക്വാശയങ്ങളിൽ വച്ചുള്ള പാകത്തിന്റെ ഫലമായി ചുക്കിലടങ്ങിയിരുന്ന ആറുരസങ്ങളും പരിണമിച്ചു മൂന്നു വിപാകരസങ്ങളാകുന്നുണ്ടെങ്കിലും അവസാനം കർമസാമർഥ്യം പ്രകടകമാകത്തക്കവച്ചം പ്രബലമായുരുത്തിരിഞ്ഞുനില്‌ക്കുന്നത്‌ മധുരമാണെന്നർഥം. ഇതിന്റെ ഫലമായിട്ടാണ്‌ കടുരസവും ഉഷ്‌ണവീര്യവുമായിട്ടും ചുക്ക്‌ വൃഷ്യം (ശുക്ലവർധനം) ആയിത്തീരുന്നത്‌.

പ്രഭാവം

ദ്രവ്യനിഷ്‌ഠമായ കർമകരണശക്തിയാണ്‌ വീര്യം എന്നു പറഞ്ഞു. ഈ കർമകരണശക്തി രണ്ടുതരത്തിലുണ്ട്‌: (1) ചിന്ത്യക്രിയാഹേതു (2) അചിന്ത്യ ക്രിയാഹേതു. ഇതിൽ അചിന്ത്യക്രിയാഹേതുവായ കർമകരണശക്തിയാണ്‌ പ്രഭാവം. ദ്രവ്യത്തിലുള്ള മറ്റെല്ലാ ഘടകങ്ങളെയും ജയിച്ച്‌ അവയ്‌ക്കൊന്നിനും കഴിയാത്ത തരത്തിലുള്ള പ്രത്യേകകർമം ചെയ്യാനുള്ള കഴിവിനെയാണ്‌ പ്രഭാവം എന്നു പറയുന്നത്‌.

ദ്രവ്യങ്ങളെ ഉത്‌പത്തികാരണമായ പഞ്ചഭൂതങ്ങളുടെ ഘടനയിൽ വരുന്ന പ്രത്യേകതകളെക്കൂടെ കണക്കിലെടുത്തുകൊണ്ട്‌ സമാനപ്രത്യയാരബ്‌ധം, വിചിത്ര പ്രത്യയാരബ്‌ധം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ജംഗമം, ഔദ്‌ഭിദം, പാർഥിവം എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രപഞ്ചത്തിലുള്ള എല്ലാ ദ്രവ്യങ്ങളെയും ചികിത്സോപയോഗിയായ ദ്രവ്യമെന്ന നിലയിൽ ക്രോഡീകരിച്ചിട്ടുണ്ട്‌. മാത്രമല്ല ബാഹ്യമോ ആഭ്യന്തരമോ ആയ ഉപയോഗം മുഖേന ചികിത്സാകാര്യത്തിൽ എന്തെങ്കിലും പ്രയോജനം ചെയ്യാത്ത ഒരു ദ്രവ്യവും ലോകത്തില്ല.

സ്വസ്ഥവൃത്തം, ആതുരവൃത്തം

സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും.

രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു.[അവലംബം ആവശ്യമാണ്]

രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.

അഷ്ടാംഗങ്ങൾ

ക്രമംപേര്വിഭാഗംവൃത്തം
1.കായചികിൽസപൊതു രോഗ ചികിൽസആതുരവൃത്തം
2.കൗമാരഭൃത്യംബാലരോഗചികിൽസ
3.ഗ്രഹചികിൽസമാനസികരോഗ ചികിൽസ
4.ശാലാക്യതന്ത്രംകണ്ണ്-ചെവി-മൂക്ക്-തൊണ്ട-പല്ല് എന്നിവയിലെ രോഗങ്ങൾക്കുള്ള ചികിൽസ
5.ശല്യതന്ത്രംശസ്ത്രക്രിയാ വിഭാഗം
6.അഗദതന്ത്രംവിഷചികിൽസ
7.രസായനംയൗവനം നിലനിർത്താനുള്ള ചികിൽസസ്വസ്ഥവൃത്തം
8.വാജീകരണംലൈംഗികശക്തി വർദ്ധിപ്പിക്കാനുള്ള ചികിൽസ

വൈദ്യർ

വൈദിക കാലത്ത് വൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു. ഔഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകളെന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും പറയുന്നു.

ഉൽപ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ

ആയുർവേദോൽപത്തിയെക്കുറിച്ച്‌ പല ഐതിഹ്യങ്ങളുമുണ്ട്‌.

  1. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ്‌ സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകർന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാർ ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശൻ, ഭേളൻ മുതലായവർക്കു പകർന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹർഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനില്ക്കുന്നു.
  2. വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും പറയപ്പെടുന്നു.
  3. പാലാഴി മഥനവേളയിൽ മഹാവിഷ്ണു അവതാരമായ ധന്വന്തരി ഒരു അമൃതകുംഭവുമായി ഉത്ഭവിച്ചുവെന്നും അദ്ദേഹം ആയുർവേദം എന്ന വിജ്ഞാനം പകർന്നുവെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്.

ഗ്രന്ഥങ്ങൾ

സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ്‌ ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്[17].

ബൃഹത് ത്രയികൾ

  1. സുശ്രുതസംഹിത
  2. ചരകസംഹിത
  3. അഷ്ടാംഗസംഗ്രഹം

ലഘുത്രയികൾ

  1. മാധവനിദാനം
  2. ശാർങ്ഗധരസംഹിത
  3. ഭാവപ്രകാശം

ചരകസംഹിത. ഇതുവരെ ലഭിച്ചിട്ടുള്ളവയിൽവച്ച്‌ ഏറ്റവും പ്രാചീനമായ ആയുർവേദഗ്രന്ഥമാണ്‌ ചരകം. ആത്രേയ പുനർവസുവിന്റെ ശിഷ്യനായ അഗ്നിവേശൻ ഗുരുവചനങ്ങളെ സംഹിതയാക്കിയെന്നും അതിനെ പിന്നീട്‌ ചരകൻ പ്രതിസംസ്‌കരിച്ചുവെന്നും ക്രമേണ നഷ്‌ടപ്പെട്ട അതിലെ പല ഭാഗങ്ങളും ദൃഢബലൻ കൂട്ടിച്ചേർത്തു പൂരിപ്പിച്ചുവെന്നും അങ്ങനെ രൂപാന്തരം പ്രാപിച്ച അഗ്നിവേശ സംഹിതയാണ്‌ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ചരകസംഹിതയെന്നും പറയപ്പെടുന്നു. കായചികിത്സയ്‌ക്കാണ്‌ ഇതിൽ പ്രാധാന്യം. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, സിദ്ധിസ്ഥാനം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലായി 120 അധ്യായങ്ങൾ ഇതിലുണ്ട്‌.

സുശ്രുതസംഹിത. ധന്വന്തരിയുടെ ശിഷ്യനായ സുശ്രുതൻ രചിച്ച ഗ്രന്ഥമാണിത്‌. ഇതിൽ ആദ്യം ശല്യചികിത്സ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പിന്നീട്‌ സിദ്ധനാഗാർജുനൻ പ്രതിസംസ്‌കരിക്കുകയും ഉത്തരതന്ത്രം കൂട്ടിച്ചേർക്കുകയും ചെയ്‌തതാണ്‌ ഇന്ന്‌ കിട്ടിവരുന്ന സുശ്രൂതസംഹിതയെന്നും വ്യാഖ്യാതാവായ ഡൽഹണൻ പറയുന്നു. ഇതിൽ സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, ഖിലസ്ഥാനം (ഉത്തരതന്ത്രം) എന്നീ ആറു വിഭാഗങ്ങളിലായി 186 അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു; ശല്യചികിത്സയ്‌ക്കാണ്‌ ഇതിൽ പ്രാധാന്യം നല്‌കിയിട്ടുള്ളത്‌.

കശ്യപസംഹിത. മാരീചകശ്യപൻ വൃദ്ധജീവകനെ ഉപദേശിച്ച രൂപത്തിലാണ്‌ ഈ സംഹിത. കശ്യപനും ജീവകനും ആത്രേയന്റെ സമകാലികന്മാരായിരുന്നിരിക്കണം. ഈ കൃതി ഗുപ്‌തരാജാക്കന്മാരുടെ കാലത്താണ്‌ രചിക്കപ്പെട്ടതെന്ന്‌ അത്രിദേവവിദ്യാലങ്കാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. വാത്സ്യൻ ഇതിനെ പ്രതിസംസ്‌കരിച്ചിട്ടുണ്ട്‌. പല ഭാഗങ്ങളും മുറിഞ്ഞുപോയ നിലയിൽ നേപ്പാളിൽനിന്നും കണ്ടുകിട്ടിയ ഈ ഗ്രന്ഥം ജ്വരസമുച്ചയം എന്ന മറ്റൊരു താളിയോലഗ്രന്ഥത്തിലെ നഷ്‌ടശിഷ്‌ടങ്ങൾകൂടി സംയോജിപ്പിച്ചാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. കൗമാരഭൃത്യം ഇതിൽ പ്രാധാന്യേന പ്രതിപാദിച്ചിരിക്കുന്നു. സൂത്ര-നിദാന-വിമാന-ശാരീര-ഇന്ദ്രിയ-ചികിത്സാ-സിദ്ധി-കല്‌പ-ഉത്തരസ്ഥാനങ്ങളിലായി 200 അധ്യായങ്ങൾ ഇതിലുണ്ട്‌.

ഭേളസംഹിത. ആത്രേയപുനർവസുവിന്റെ ശിഷ്യനും അഗ്നിവേശന്റെ സതീർഥ്യനുമായ ഭേളനാണ്‌ ഇതിന്റെ കർത്താവ്‌. 1959-ൽ അപൂർണരൂപത്തിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ചരകസംഹിതയിലെപ്പോലെയാണ്‌ ഇതിലെയും വിഷയവിഭജനം. പക്ഷേ ചരകത്തിലെ പ്രൗഢോജ്വലമായ ഭാഷാശൈലിയോ വിഷയവിശകലന രീതിയോ ഇതിൽ കാണുന്നില്ല. ചരകസംഹിതയിലെപ്പോലെ എട്ടു സ്ഥാനങ്ങളിലായി 120 അധ്യായങ്ങളാണ്‌ ഇതിലുള്ളത്‌.

അഷ്‌ടാംഗസംഗ്രഹം. കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊർധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണ ചികിത്സ എന്നീ അഷ്‌ടാംഗ ചികിത്സകൾ കൈകാര്യം ചെയ്‌തിട്ടുള്ള ശാസ്‌ത്രഗ്രന്ഥങ്ങളെ ഉദ്‌ഗ്രഥന രൂപത്തിൽ സംഗ്രഹിച്ചിട്ടുള്ളതാണ്‌ വാഗ്‌ഭടപ്രണീതമായ ഈ ഗ്രന്ഥം. അഷ്‌ടാംഗ വൈദ്യകമഹോദധി മഥിച്ചെടുത്ത മഹാമൃതരാശിയാണ്‌ ഇതെന്ന്‌ ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. പൂർവശാസ്‌ത്രകാരന്മാർ അത്രതന്നെ വ്യക്തമാക്കാത്ത മർമപ്രധാനമായ പല ശാസ്‌ത്രസങ്കേതങ്ങളും വിശദമാക്കാൻ ഗ്രന്ഥകർത്താവ്‌ സമർഥമായി യത്‌നിച്ചിട്ടുണ്ട്‌.

അഷ്‌ടാംഗഹൃദയം. അഷ്‌ടാംഗസംഗ്രഹത്തെ ഒന്നുകൂടി സംക്ഷേപിച്ചു രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ആയുർവേദ ശാസ്‌ത്രത്തിന്റെ രത്‌നസാരമാണ്‌. വൈദ്യൻമാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥവും ഇതുതന്നെ.

ചികിത്സാസാരസംഗ്രഹം അഥവാ ചക്രദത്തം. രുഗ്‌വിനിശ്ചയത്തിന്റെ ചുവടുപിടിച്ച്‌ ചക്രപാണിദത്തൻ എന്ന ബംഗാളി പണ്ഡിതൻ രചിച്ചതാണ്‌ ഈ ഗ്രന്ഥം. രുഗ്‌വിനിശ്ചയത്തിൽ പ്രതിപാദിച്ചിട്ടുള്ള രോഗങ്ങൾക്ക്‌ അതേക്രമത്തിൽ ചികിത്സ നിർണയിക്കുകയാണ്‌ ഇതിൽ ചെയ്‌തിട്ടുള്ളത്‌. ആത്രേയസമ്പ്രദായം, ധന്വന്തരിസമ്പ്രദായം, ശൈവ (അഗസ്‌ത്യ) സമ്പ്രദായം എന്നിവയുടെ സമഞ്‌ജസസംയോജനം നിർവഹിച്ചിട്ടുണ്ടെന്നുള്ളതാണ്‌ ഇതിന്റെ പ്രത്യേകത. സിദ്ധവൈദ്യപ്രതിപാദിതങ്ങളായ രസൗഷധങ്ങളെ യഥോചിതം കൂട്ടിച്ചേർത്തിട്ടുള്ള ആദ്യത്തെ ആയുർവേദചികിത്സാഗ്രന്ഥം ഇതാണ്‌. ചക്രദത്തം എന്ന നാമാന്തരം ഗ്രന്ഥകാരന്റെ പേരിനെ സൂചിപ്പിക്കുന്നു. ചരകം, സുശ്രുതം, അഷ്‌ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള ദ്രവ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച്‌ വിശദമായ പ്രതിപാദനം ഇതിൽ കാണാം.

ശാർങ്‌ഗധരസംഹിത. ശാർങ്‌ഗധരപ്രണീതമായ ഈ കൃതി അഷ്‌ടാംഗഹൃദയത്തിനുശേഷം നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല സംഗ്രഹഗ്രന്ഥം എന്ന നിലയിൽ പ്രസിദ്ധമാണ്‌. ഔഷധനിർമ്മാണയോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനമായ മുഖ്യ ഗ്രന്ഥമാണിത്‌. അവീൻ, ആകാരകരഭം മുതലായ ഔഷധങ്ങളുടെയും നാഡീവിജ്ഞാനത്തിന്റെയും വിവരണം ഇതിൽ കാണാം.

ഭാവപ്രകാശം. 15-ാം ശ.-ത്തിൽ ഭാവമിശ്രൻ രചിച്ചതാണ്‌ ഈ ഗ്രന്ഥം. ഇതിലെ ദ്രവ്യവിജ്ഞാനവിഭാഗത്തിൽ പൂർവഗ്രന്ഥങ്ങളിൽ പ്രസ്‌താവിച്ചിട്ടില്ലാത്ത അനേകം പുതിയ ദ്രവ്യങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. ഫിരംഗം, പൂയസ്രാവം തുടങ്ങിയ ഗുഹ്യരോഗങ്ങളെപ്പറ്റി ഒരു ആയുർവേദാചാര്യൻ ആദ്യമായി പ്രതിപാദിക്കുന്നത്‌ ഈ ഗ്രന്ഥത്തിലാണ്‌. പറങ്കികളിൽനിന്നും പകർന്നു കിട്ടിയ ഈ രോഗങ്ങൾക്ക്‌ ചീനപ്പാവും രസവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി ഇതിൽ ആവിഷ്‌കൃതമായിരിക്കുന്നു. രസായന വാജീകരണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോഴും ഗ്രന്ഥകാരൻ ഗതാനുഗതികത്വത്തെവിട്ട്‌ സ്വതന്ത്രമായ ഒരു ചിന്താഗതിയും സമീപനവും സ്വീകരിച്ചിരിക്കുന്നു.

ഭൈഷജ്യരത്‌നാവലി. ഗോവിന്ദദാസകൃതമായ ഈ ഗ്രന്ഥത്തിൽ ആയുർവേദചികിത്സകന്മാർക്കുള്ള അനവധി നിർദ്ദേശങ്ങളും ഔഷധവിധികളും അടങ്ങിയിരിക്കുന്നു. ഭാവപ്രകാശത്തിനുശേഷം പുതിയ രോഗങ്ങളുടെയും ഔഷധങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചു നിർമിച്ചിട്ടുള്ള ഗ്രന്ഥമാണിത്‌. വൃക്കകളിലും മസ്‌തിഷ്‌കത്തിലും മറ്റും ആധുനികകാലത്ത്‌ പ്രചരിച്ചിട്ടുള്ള രോഗങ്ങളുടെ വിവരണവും ചികിത്സാവിധികളും ഇതിലുണ്ട്‌. യോഗരത്‌നാകരം. വൈദ്യന്മാർക്കിടയിൽ വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കർത്താവ്‌ ആരെന്നു നിശ്ചയമില്ല. 17-ാം ശ.-ത്തിലാണ്‌ ഇതിന്റെ ആവിർഭാവം. സി.കെ. വാസുദേവശർമ ഇതിന്‌ വൈദ്യരത്‌നവ്യാഖ്യ എന്ന പേരിൽ ഒരു മലയാള വ്യാഖ്യാനം എഴുതിയിട്ടുണ്ട്‌.

കേരളീയ ചികിത്സകൾ

ആയുർ‌വേദശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി കേരളീയവൈദ്യൻമാർ ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

ശോധനചികിത്സയിൽ പൂർ‌വകർമ്മങ്ങളായ സ്‌നേഹ-സ്വേദങ്ങളിലാണ്‌ പ്രധാനമായും ഈ മാറ്റം വരുത്തിയിട്ടുള്ളത്. പിഴിച്ചിൽ (കായസേകം) നവരക്കിഴി (ഷാഷ്‌ടികപിണ്ഡസ്വേദം) മുതലായവ ഉദാഹരണങ്ങളാണ്‌. രസായനഗുണം ഇവയുടെ പ്രത്യേകതയാണ്‌.

വിധിപ്രകാരം തയറാക്കിയ തൈലം ഉപയോഗിച്ചു പിഴിച്ചിൽ നടത്തുമ്പോൾ രോഗി നന്നായി വിയർക്കുന്നുവെന്നുള്ളതു തന്നെ വാതവികാരങ്ങളെ ശമിപ്പിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നു.

ധാര

ധാരപ്പാത്രം

കേരളീയ പഞ്ചകർമ്മ ചികിത്സകളിലെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് ധാര. തലവേദന മുതൽ മാനസിക വിഭ്രാന്തി വരെയുള്ള വിവിധതരം രോഗങ്ങളെ ശമിപ്പിക്കുവാൻ ധാരയ്ക്ക് കഴിയുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ധാരയ്ക്ക് വിവിധതരം തൈലങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ശാസ്ത്രപ്രകാരം തലയ്ക്ക് ചെയ്യുന്ന തക്രധാര മുതലായതിന് തള്ളവിരൽ ഉയരത്തിൽനിന്നും ധാരവീഴ്ത്തണമെന്നും തലയൊഴിച്ച് മറ്റ് ഭാഗങ്ങളിൽ പന്ത്രണ്ട് വിരൽ ഉയരത്തിൽ നിന്നും ധാര വീഴ്ത്തണമെന്നും പറയുന്നു.

തലപൊതിച്ചിൽ

താലി

എണ്ണതേപ്പ്

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആയുർവേദം&oldid=3980570" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്