ബീഡ്

ആംഗലജനതയുടെ സഭാചരിത്രം (Historia Ecclesiastica Gentis Anglorum - Ecclesiastical History of the English People) എന്ന ലത്തീൻ കൃതിയുടെ രചയിതാവായ ബെനഡിക്ടൻ സന്യാസിയാണ് ബീഡ് (672/3 - 735). സം‌പൂജ്യനായ ബീഡ് (Venerable Bede) എന്നാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. ആംഗല ചരിത്രരചനയുടെ പിതാവായി ബീഡ് മാനിക്കപ്പെടുന്നു.

'സം‌പൂജ്യനായ ബീഡ്'
'സം‌പൂജ്യനായ ബീഡ്' യോഹന്നാന്റെ സുവിശേഷം പരിഭാഷപ്പെടുത്തുന്നു
ജെ. ഡി. പെൻറോസ് 1902-നടുത്ത് രചിച്ചത്
വേദപാരംഗതൻ
ജനനം672-നടുത്ത്[1]
ജാരോ, നോർത്തംബ്രിയ[1]
മരണം735 മേയ് 25
ജാരോ, നോർത്തംബ്രിയ[1]
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തൊഡോക്സ് സഭ, ആംഗ്ലിക്കൻ കൂട്ടായ്മ, ലൂഥറൻ സഭ
നാമകരണം1899-ൽ വേദപാരംഗതനെന്ന അംഗീകാരത്തോടെ, റോമിൽ വച്ച് പതിമൂന്നാം ലിയോ മാർപ്പാപ്പായാൽ
പ്രധാന തീർത്ഥാടനകേന്ദ്രംഡർഹാം കത്തീഡ്രൽ.
ഓർമ്മത്തിരുന്നാൾ25 മേയ്
27 മേയ് കത്തോലിക്കാ പാരമ്പര്യമനുസരിച്ച്
മദ്ധ്യസ്ഥംആംഗല എഴുത്തുകരും ചരിത്രകാരന്മാരും; ജാരോ

ജീവിതം

De natura rerum, 1529

പുരാതന നോർത്തംബ്രിയായിൽ ന്യൂകാസിലിന് കിഴക്ക് ഇപ്പോഴത്തെ യാരോ പട്ടണത്തിന് സമീപം ക്രി.വ. 672-ലോ, 673-ലോ ആയിരിക്കണം ബീഡ് ജനിച്ചതെന്ന് കരുതപ്പെടുന്നു. ഏഴാമത്തെ വയസ്സിൽ വിയർമൗത്തെന്ന സ്ഥലത്ത് പുതിയതായി തുടങ്ങിയ സന്യാസാശ്രമത്തിൽ ചേർന്ന് പഠനം തുടങ്ങി[ക]. ഇടക്കുണ്ടായ പ്ലേഗ് ബാധയിൽ ആശ്രമത്തിലെ സന്യാസികളൊക്കെ മരിച്ചെങ്കിലും പ്ലേഗും ആശ്രമാധിപൻ സീൽഫ്രീഡും മാത്രം രക്ഷപെട്ടു.[2][3] പത്തൊൻപതാമത്തെ വയസ്സിൽ ശെമ്മാനായ അദ്ദേഹം മുപ്പതു വയസ്സുള്ളപ്പോൾ പുരോഹിതനായി. ബീഡിന്റെ ജീവിതത്തെക്കുറിച്ച് ഇന്ന് അറിയാവുന്നതെല്ലാം അദ്ദേഹം തന്റെ സഭാചരിത്രത്തിനൊടുവിൽ എഴുതിച്ചേർത്ത ആത്മകഥാപരമായ ഈ കുറിപ്പിൽ നിന്ന് ലഭിക്കുന്നതാണ്:-

ബീഡ്, 1493-ലെ ന്യൂറംബർഗ് നാളാഗമത്തിലെ ചിത്രീകരണം

സെർജിയസ് മാർപ്പാപ്പ ആവശ്യപ്പെട്ടതനുസരിച്ച് ബീഡ് റോം സന്ദർശിച്ചതായുള്ള ഐതിഹ്യത്തെ സഭാചരിത്രത്തിലെ ഈ കുറിപ്പ് പിന്തുണയ്ക്കുന്നില്ല. സുഹൃത്തുക്കളെ സന്ദർശിക്കുവാനായി സമീപപ്രദേശങ്ങളിലേക്ക് നടത്തിയ ഹ്രസ്വയാത്രകളൊഴിച്ചാൽ ബീഡ് ജാരോയിലേയും ആശ്രമവും വിയർമൗത്തിലെ അതിന്റെ സഹോദരസ്ഥാപനവും വിട്ട് ഏറെ യാത്ര ചെയ്തിട്ടില്ലെന്നു വേണം കരുതാൻ. എന്നിട്ടും, അറിവ് സമ്പാദിക്കുന്നതിലും പകർന്നുകൊടുക്കുന്നതിലും അതീവതൽപരനായിരുന്ന ബീഡ് തന്റെ കാലഘട്ടത്തിലെ ഒട്ടേറെ വിജ്ഞാനശാഖകളിൽ അവഗാഹം നേടി. സഭാപിതാക്കാന്മാരുടെ രചനകളെന്നപോലെതന്നെ, വെർജിൽ, ലുക്രീഷ്യസ്, ഓവിഡ്, ഹൊറേസ് തുടങ്ങിയ ക്ലാസ്സിക്കൽ കവികളുടെ കൃതികളും അദ്ദേഹത്തിന് പരിചയമായിരുന്നു. അദ്ദേഹം ആശ്രയിച്ച ഗ്രന്ഥശേഖരത്തിൽ ഏതാണ്ട് അഞ്ഞൂറോളം ഗ്രന്ഥങ്ങൾ അടങ്ങിയിരുന്നു. അക്കാലത്ത് ഇംഗ്ലണ്ടിലുണ്ടായിരുന്ന ഏറ്റവും വലിയ പുസ്തകശേഖരങ്ങളിൽ ഒന്നായിരുന്നു അത്. ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ നല്ല അവഗാഹവും ഹെബ്രായ ഭാഷയുമായി സാമാന്യപരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രചനകൾക്ക് യൂറോപ്പിലാകെ ലഭിച്ച പ്രചാരവും മതിപ്പും മൂലം മദ്ധ്യകാലത്തിന്റെ ഗുരുനാഥൻ എന്ന് അദ്ദേഹം അറിയപ്പെട്ടു.[4].

കൃതികൾ

ആംഗലജനതയുടെ സഭചരിത്രം

ബീഡ് പ്രധാനമായും അനുസ്മരിക്കപ്പെടുന്നത് ആംഗലജനതയുടെ സഭാചരിത്രം എന്ന കൃതിയുടെ പേരിലാണ്. എട്ടാം നൂറ്റാണ്ടിന് മുൻപത്തെ ഇംഗ്ലണ്ടിനെക്കുറിച്ച് ഇന്നുള്ള അറിവിന്റെ മുഖ്യ ഉറവിടം ബീഡിന്റെ കൃതിയാണ്. അഞ്ചുവാല്യങ്ങളായുള്ള ഈ കൃതിയുടെ ആദ്യവാല്യത്തിലെ ചരിത്രം ക്രിസ്തുവിന് മുൻപ് 55-54-ൽ നടന്ന ജൂലിയസ് സീസറിന്റെ ആക്രമണം മുതൽ ക്രി.വ. 597-ൽ റോമിൽ നിന്ന് ഇംഗ്ലണ്ടിലെത്തിയ ആദ്യവേദപ്രചാരകനായ കാന്റർബറിയിലെ അഗസ്റ്റിന്റെ വരവുവരെയുള്ള എട്ടരനൂറ്റാണ്ടുകാലത്തേതാണ്. തുടർന്നുള്ള നാലുവാല്യങ്ങളിൽ ബീഡ് മുന്നോട്ട്പോയി, താൻ എഴുതിനിർത്തിയ ക്രി.വ.731 വരെയുള്ള ചരിത്രം പറയുന്നു.[5]

ഏറ്റവും സുന്ദരമായ ചരിത്രരചനകളിലൊന്നായി ബീഡിന്റെ കൃതി കണക്കാക്കപ്പെടുന്നു. അക്കാലത്തെ ചരിത്രകാരന്മാരുടെ പതിവനുസരിച്ച് ചരിത്രസംഭവങ്ങൾക്ക് പ്രതീകാത്മകമായ അർത്ഥം കണ്ടെത്തുകയും, അത്ഭുതകഥകളെ ശുദ്ധഗതിയോടെ സമീപിക്കുകയും ചെയ്തെങ്കിലും മൊത്തത്തിലെടുത്താൽ ചരിത്രത്തോടുള്ള ബീഡിന്റെ സമീപനം അദ്ദേഹത്തിന്റെ സൽബുദ്ധിയും, സം‌വേദനാവൈപുല്യവും, സത്യനിഷ്ഠയും, നീതിബോധവും പ്രകടമാക്കി.[6]. അദ്ദേഹത്തിന്റെ ആഖ്യാനപാടവം ഒന്നാംകിടയായിരുന്നു. വേദപ്രചാരകനായ കാന്റർബറിയിലെ അഗസ്റ്റിന് നൽകാനായി, അദ്ദേഹത്തോടൊപ്പം ചേരാൻ പിന്നാലെ ബ്രിട്ടണിലേക്ക് പോയ മെലിറ്റസിന്റെ പക്കൽ ഗ്രിഗോരിയോസ് മാർപ്പാപ്പ പറഞ്ഞേല്പ്പിച്ച സന്ദേശത്തിന്റെ ഒരുഭാഗം ബീഡിന്റെ വാക്കുകളിൽ ഇങ്ങനെയായിരുന്നു:-

ഇതരരചനകൾ

ബീഡ് ഏതാണ്ട് നാല്പതോളം കൃതികൾ രചിച്ചതായി കരുതപ്പെടുന്നു. ബൈബിളിലെ പുസ്തകങ്ങളുടെ വ്യാഖ്യാനങ്ങളും, വിശുദ്ധന്മാരുടേയും ആശ്രമാധിപന്മാരുടേയും ജീവചരിത്രങ്ങളും, ആരാധനകളിലും ആഘോഷങ്ങളിലും ഉപയോഗിക്കാനുള്ള കൃതികളും മറ്റും അവയിൽ ഉൾപ്പെടുന്നു. സാമാന്യശാസ്ത്രവും ചരിത്രവും ദൈവശാസ്ത്രവുമൊക്കെ അദ്ദേഹം കൈകാര്യം ചെയ്തു. ഈ വിഭാഗങ്ങളിലെല്ലാമുള്ള അദ്ദേഹത്തിന്റെ രചനകൾ അക്കാലത്തെ പടിഞ്ഞാറൻ യൂറോപ്പിന്റെ വിജ്ഞാനത്തിന്റെ സംഗ്രഹമായി എന്നു വേണമെങ്കിൽ പറയാം.[1]

ജീവിതാന്ത്യം

ബീഡിന്റെ മരണരംഗം

ന്യൂകാസിലിൽ നിന്ന് 6 മൈൽ ദൂരെയുള്ള ജാരോയിലെ സന്യാസാശ്രമത്തിൽ ക്രി.വ. 735 മേയ് 25-നായിരുന്നു മരണം [6]. വളരെ പ്രചാരം കിട്ടിയിട്ടുള്ള ഒരു കഥ അനുസരിച്ച് ബീഡിന്റെ ഏറ്റവും ഒടുവിലത്തെ രചന യോഹന്നാന്റെ സുവിശേഷത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു. ബീഡിന്റെ ശിഷ്യനായിരുന്ന കുത്ബർട്ട് രേഖപ്പെടുത്തിയിരിക്കുന്നത്, മരിക്കുന്നതിന് തൊട്ടുമുൻപുവരെ അദ്ദേഹം കേട്ടെഴുത്തുകാരനായ വിൽബർട്ട് എന്ന കുട്ടിക്ക് പരിഭാഷ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു എന്നാണ്. അവശേഷിച്ചിരുന്ന ഒരു വാക്യം കൂടി കേട്ടെഴുതിക്കഴിഞ്ഞ വിൽബർട്ട്, 'പൂർത്തിയായി' എന്നു പറഞ്ഞപ്പോൾ, "നീ പറഞ്ഞത് സത്യമാണ്; പൂർത്തിയായിരിക്കുന്നു" എന്ന് ബീഡ് മറുപടി പറഞ്ഞത്രെ. അവസാനംവരെ നിർത്താതെ ദൈവസ്തോത്രങ്ങൾ ആലപിച്ച് അദ്ദേഹം താമസിയാതെ മരിച്ചെന്ന് കുത്ബർട്ട് തുടർന്ന് സാക്‌ഷ്യപ്പെടുത്തുന്നു.[8]

ബീഡിനെ ആദ്യം സംസ്കരിച്ചത് ജാരോയിലെ വിശുദ്ധ പൗലോസിന്റെ ആശ്രമത്തിലായിരുന്നു. 1022-ൽ അദ്ദേഹത്തിന്റെ അസ്ഥികൾ ദർഹാം പള്ളിയിലേക്ക് മാറ്റി. 1370-ൽ അവിടത്തെ ഗലീലി ചാപ്പലിലെ ഒരു കപ്പേളയിൽ അവ പുനഃസംസ്കരിക്കപ്പെട്ടു. പ്രൊട്ടസ്റ്റന്റ് നവീകരണസമയത്ത് ആ കപ്പേള നാശത്തിനിരയായി. ഡർഹാമിൽ അദ്ദേഹത്തിന്റെ ഇപ്പോഴുള്ള സംസ്കാര സ്ഥാനം 1831-ൽ നിർമ്മിക്കപ്പെട്ടതാണ്.

'സംപൂജ്യനായ' ബീഡ്

ദർഹാം പള്ളിയിലെ ബീഡിന്റെ ശവകുടീരം

സം‌പൂജ്യനായ ബീഡ് (Venerable Bede) എന്ന വിശേഷണം അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന കാര്യത്തിൽ ഊഹാപോഹങ്ങളും ഐതിഹ്യങ്ങളും മാത്രമേയുള്ളൂ. ബീഡിന്റെ കല്ലറക്കുമുകളിലെ ഫലകം എഴുതാൻ ചുമതലകിട്ടിയത് ഏറെ ഭാഷാ സാമർഥ്യമില്ലാത്ത ഒരു സന്യാസിക്കായിരുന്നെന്നും അദ്ദേഹം വാക്യത്തിനിടയിൽ ശൂന്യസ്ഥലം വിട്ട്, "ഈ കല്ലറയിൽ(______)ബീഡിന്റെ അസ്ഥികളാണ്" എന്നെഴുതിയെന്നും പിന്നീട് രാത്രിയിൽ ഒരു മാലാഖ "ഈ കല്ലറയിൽ സം‌പൂജ്യനായ ബീഡിന്റെ അസ്ഥികളാണ്" എന്നു പൂർത്തിയാക്കിയെന്നുമാണ് ഒരു കഥ. മറ്റൊരു കഥ അനുസരിച്ച് വൃദ്ധാവസ്ഥയിൽ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും ദൈവവചനം പ്രഘോഷിക്കുന്നത് നിർത്തിയിട്ടില്ലാതിരുന്ന ബീഡിനെ കബളിപ്പിക്കാനായി ആരോ ഒരു കല്ലിൻ കൂമ്പാരത്തിന് മുൻപിൽ കൊണ്ടുപോയി നിർത്തിയിട്ട് അത് പ്രസംഗം ശ്രവിക്കാൻ വന്ന പുരുഷാരമാണെന്ന് പറഞ്ഞു. അതുകേട്ട് ബീഡ് കല്ലുകളോട് പ്രസംഗിക്കുകയും അത് സമാപിച്ചപ്പോൾ കല്ലുകളൊന്നായി ആമ്മേൻ, സം‌പൂജ്യനായ ബീഡ് എന്ന് പ്രതികരിക്കുകയും ചെയ്തെത്രെ.[9]

വിലയിരുത്തൽ, വിമർശനം

ശാസ്ത്രീയമായ ചരിത്രരചനയുടെ ആധുനികമാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ ചരിത്രഗതിയെ നിഷ്പക്ഷമായി ചിത്രീകരിച്ച ചരിത്രകാരനാണ് ബീഡ് എന്ന് പറയുക വയ്യ. നൂറ്റാണ്ടുകൾക്ക് മുൻപ് പൗരസ്ത്യസഭയുടെ പശ്ചാത്തലത്തിൽ ക്രിസ്തുമതത്തിന്റെ ചരിത്രം രചിച്ച കേസറിയായിലെ യൂസീബിയസിനെപ്പോലെതന്നെ ബീഡും, താൻ പറയുന്ന കഥയിൽ സ്വന്തം ചായ്‌വ് എങ്ങോട്ടാണെന്നത് മറച്ചുവക്കുന്നില്ല. അക്രമത്തിന്റേയും കാടത്തത്തിന്റേയും ഇടയിൽനിന്ന് ആത്മീയവും താത്വികവും സാംസ്കാരികവുമായ ഐക്യം രൂപപ്പെടുത്തിയെടുക്കുന്ന ശക്തിയാണ് ക്രൈസ്തവസഭ എന്നതാണ് അദ്ദേഹത്തിന്റെ കൃതിയുടെ അടിസ്ഥാനസങ്കല്പം.[10] ഇതൊക്കെയാണെങ്കിലും രചിച്ച കാലത്തിന്റെ വീക്ഷണവും വിജ്ഞാനനിലവാരവും കണക്കിലെടുക്കുമ്പോൾ, തന്റെ രചനകളിൽ ബീഡ് കൈക്കൊണ്ട രീതി ഏറെ സംസ്കൃതമായിരുന്നു. വിഷയത്തെ കഴിയുന്നത്ര സമഗ്രമായും ചിട്ടയോടുകൂടിയും അദ്ദേഹം സമീപിച്ചു. ക്രിസ്തുവിന്റെ ജനനത്തിൽ തുടങ്ങി കാലഗണന നടത്തുന്ന രീതി തുടങ്ങിയത് ബീഡാണ്.[11][12][13] തന്റെ രചനക്ക് മുൻഗാമികളുടെ രചനകളോടുള്ള കടപ്പാടിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. എഴുത്തിന്മേൽ എഴുതുന്നവനുള്ള ഉടമസ്ഥതയെക്കുറിച്ച് അക്കാലത്ത് പതിവില്ലാതിരുന്ന ബോധം (sense of literary property) പ്രകടമാക്കിയ ബീഡ് മറ്റുള്ളവരുടെ രചനകളെ ആശ്രയിച്ചപ്പോഴൊക്കെ കടപ്പാട് എടുത്തുപറഞ്ഞു.[14]

കുറിപ്പുകൾ

Opera Bedae Venerabilis, 1563

ക.^ സന്ന്യാസാർഥികൾ ഇത്ര ചെറിയപ്രായത്തിലേ ആശ്രമ പ്രവേശനം നടത്തുന്നത് ആദിമമദ്ധ്യയുഗത്തിൽ(Early Middle Age) സാധാരണമായിരുന്നു.[15]

ഖ.^ ദേവാലയശുശ്രൂഷകളിൽ പങ്കെടുക്കുന്നതിൽ മുടക്കം വരുത്തേണ്ടി വരുന്നത് ബീഡിനെ ഏറെ വേദനിപ്പിച്ചിരുന്നു. ശുശ്രൂഷാവേളകളിൽ സന്നിഹിതരാകുന്ന മാലാഖമാർ "ഇന്ന് ബീഡ് എന്തേ വരാതിരുന്നത്?" എന്ന് വേവലാതിപ്പെടുമെന്നായിരുന്നത്രെ അദ്ദേഹതിന്റെ വേദന.[16]

ഗ.^ ബീഡ് അതേവരെ രചിച്ച കൃതികളുടെ ഒരു പട്ടികയോടെയാണ് ഈ കുറിപ്പ് സമാപിക്കുന്നത്. ഇതെഴുതിയത് ക്രി.വ. 731-ലാണെന്ന സൂചനവച്ച് ബീഡിന്റെ ഏറെ സംഭബഹുലമല്ലായിരുന്ന ജീവിതത്തിലെ നാഴികക്കല്ലുകളുടെ കാലഗണന ഇങ്ങനെ നടത്തിയിരിക്കുന്നു: ജനനം - 672-73; സന്യാസസഭാപ്രവേശനം - 679-80; ശമ്മാശനായത് - 691-92; പൗരോഹിത്യസ്വീകരണം - 702-03.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബീഡ്&oldid=3806599" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്