ജോൺ ലോഗി ബേർഡ്
ടെലിവിഷൻ കണ്ടു പിടിച്ച സ്കോട്ടിഷ് എഞ്ചിനീയറാണ് ജോൺ ലോഗി ബേർഡ്. 1926 ജനുവരി 26 ന് അദ്ദേഹം ഈ കണ്ടുപിടിത്തം ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻപാകെ പ്രദർശിപ്പിച്ചു.
ജീവിതരേഖ
1888 ൽ ഡൻബാർട്ടൺഷെയറിലെ ഹെലൻസ്ബർഗിൽ ഒരു പുരോഹിതനായ റവ. ജോൺ ബേർഡിന്റേയും ഗ്ലാസ്ഗോയിൽ നിന്നുള്ള കപ്പൽ നിർമ്മാതാക്കളുടെ സമ്പന്ന കുടുംബത്തിലെ അനാഥയായ മരുമകൾ ജെസ്സി മോറിസൺ ഇംഗ്ലിസിന്റെയും നാലു കുട്ടികളിൽ ഇളയ മകനായാണ് ബേർഡിന്റെ ജനനം.[1][2]ലാർച്ച് ഫീൽഡ് അക്കാഡമി, റോയൽ ടെക്നിക്കൽ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം തുടർന്ന് സൈന്യത്തിൽ ചേർന്നു. ഒന്നാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന് അനാരോഗ്യം മൂലം വിരമിക്കേണ്ടി വന്നു. ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ജോലി നോക്കുവാനും ഇത് തടസ്സമായി.മാർക്കോണി റേഡിയോ കണ്ടുപിടിച്ചത് ഇലക്ട്രോണിക്സിൽ ശ്രദ്ധചെലുത്താൻ ബേർഡിനെ പ്രേരിപ്പിച്ചു.
ടെലിവിഷന്റെ കണ്ടുപിടിത്തം
1884 ൽ പോൾ നിപ്കോ എന്നയാൾ കണ്ടുപിടിച്ച നിപ്കോ ഡിസ്ക് എന്ന ഉപകരണം ഉപയോഗിച്ച് 1925 ൽ ബേർഡ് ഒരു ടെലിവിഷൻ നിർമ്മിക്കുകയുണ്ടായി.ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ ഉപയോഗിച്ച് നിപ്കോ ഡിസ്കിനെ പരിഷ്കരിക്കുകയായിരുന്നു ബേർഡ് ചെയ്തത്.1925 ഒക്ടോബർ 2 ന് ഒരു പാവയുടെ പ്രതിബിംബം തന്റെ താമസസ്ഥലത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ബേർഡ് വിജയകരമായി അയച്ചു.
1927 ൽ ടെലിഫോൺ ലൈനിൽകൂടി വിവിധ സ്ഥലങ്ങളിലേക്ക് ബേർഡ് ടെലിവിഷൻ സംപ്രേഷണം നടത്തി.1929 ൽ ശബ്ദവും ചിത്രവും ഒരുമിച്ച് സംപേഷണം ചെയ്യുന്നതിൽ ബേർഡ് വിജയിക്കുകയുണ്ടായി.മെഴുകുപൂശിയ കാന്തികത്തകിടുകളിൽ ടി.വി. സിഗ്നലുകൾ വൈദ്യുതി ഉപയോഗിച്ച് ആലേഖനം ചെയ്യുന്ന രീതിയും ബേർഡ് വികസിപ്പിച്ചെടുത്തു.
ടെലിവിഷൻ സംപ്രേഷണം
1929 സപ്തംബർ 30 നു ബി.ബി.സി , ബേർഡിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് സംപേഷണം പരീക്ഷിച്ചു.1930ൽ ഫിലൊ ടി ട്രാൻസ്‌വർത്ത് എന്ന ശാസ്ത്രജ്ഞൻ ബേർഡിന്റെ മാതൃകയിലെ ഡിസ്കിനു പകരം സീഷിയം തകിടുകൾ ഉപയോഗിച്ച് ടെലിവിഷൻ നിർമ്മിക്കുന്നതിൽ വിജയിച്ചു.
അവലംബം
മാതൃഭൂമി ഹരിശ്രീ 2005 ഫെബ്രുവരി 26