നഥൂറാം വിനായക് ഗോഡ്സെ
ഒരു ഹിന്ദുത്വ തീവ്രവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമാണ് അഖിൽ ഭാരത് ഹിന്ദു മഹാസഭ പ്രവർത്തകനായിരുന്ന നഥൂറാം വിനായക് ഗോഡ്സെ[1] (മറാത്തി: नथूराम विनायक गोडसे) (മെയ് 19, 1910 – നവംബർ 15, 1949). 1948 ജനുവരി 30നു മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്സെ ഈ കൃത്യം നടപ്പിലാക്കിയത്.ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ആർ. എസ്. എസ് കാർ ആരാധിക്കുന്ന വീ. ഡി സവർക്കർ മഹാരാഷ്ട്രയിലെ[2] പൂനെയിൽ ജനിച്ച ഗോഡ്സെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റേയും[3][4][5] ഹിന്ദു മഹാസഭയുടേയും പ്രവർത്തകനായിരുന്നു. പിന്നീട് 1940കളിൽ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദൾ എന്ന ഭീകരവാദ പ്രസ്ഥാനത്തിനു രൂപം നൽകി.[6]
നഥൂറാം വിനായക് ഗോഡ്സെ | |
---|---|
ജനനം | |
മരണം | 15 നവംബർ 1949 | (പ്രായം 39)
മരണ കാരണം | തൂക്കിക്കൊല്ലൽ |
ദേശീയത | ഇന്ത്യ |
ക്രിമിനൽ കുറ്റം(ങ്ങൾ) | മഹാത്മാഗാന്ധിയുടെ കൊലപാതകം |
ഏകദേശം ഒരു വർഷം നീണ്ട വിചാരണക്കുശേഷം 1949 നവംബർ എട്ടാം തീയതി ഗോഡ്സെക്കു വധശിക്ഷ വിധിച്ചു. ഗാന്ധിജിയുടെ പുത്രന്മാരായ രാംദാസ് ഗാന്ധിയും, മണിലാൽ ഗാന്ധിയും ഗോഡ്സേയുടെ വധശിക്ഷ ഇളവു ചെയ്യണമെന്നു കാണിച്ച് കോടതിയെ സമീപിച്ചു. ഗാന്ധിജി വധശിക്ഷക്കെതിരാണ് എന്നതായിരുന്നു അവരുടെ നിലപാട്.[7] എന്നാൽ ജവഹർലാൽ നെഹ്രു, വല്ലഭായി പട്ടേൽ എന്നിവരടങ്ങുന്ന രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തിൻറെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചു.[8] 1949 നവംബർ 15 ആം തീയതി അംബാല ജയിലിൽ ഗോഡ്സേയെ തൂക്കി കൊന്നു.[9]
ആദ്യകാല ജീവിതം
ബ്രിട്ടീഷ് ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഒരു ചിത്പാവൻ ബ്രാഹ്മീണ കുടുംബത്തിലാണ് ഗോഡ്സെ ജനിച്ചത്.[10] പോസ്റ്റൽ ജോലിക്കാരനായിരുന്ന വാമനറാവു ഗോഡ്സേയുടേയും, ലക്ഷ്മിയുടേയും മകനായിരുന്നു നാഥുറാം. ബരാമതിയിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
രാഷ്ട്രീയ ജീവിതം
ഗോഡ്സെ തന്റെ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ച് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. 1932-വരെ തങ്ങളുടെ പ്രവർത്തകനായിരുന്നു ഗോഡ്സെ എന്ന് ആർ.എസ്.എസ് നേതൃത്വം സമ്മതിക്കുന്നുണ്ട്[4]. ഹിന്ദു മഹാസഭയും ഗോഡ്സെയും ആൾ ഇന്ത്യ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോൺഗ്രസ്സിനെയും എതിർത്തിരുന്നു. ഗോഡ്സെ, അഗ്രാണി എന്ന പേരിൽ ഒരു മറാത്തി ദിനപത്രം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം ഈ പത്രത്തിന്റെ പേര് ഹിന്ദു രാഷ്ട്ര എന്നു മാറ്റി.
ഹിന്ദു മഹാസഭ ആദ്യകാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരായുള്ള ഗാന്ധിജിയുടെ സിവിൽ ഡിസൊബീഡിയൻസ് സമരങ്ങളെ പിന്തുണച്ചുവെന്നു് അവകാശപ്പെട്ടിരുന്നു. 1938-ൽ നടന്ന തെരഞ്ഞെടുപ്പിനെത്തുടർന്നു് സിന്ധിലും കിഴക്കൻ ബംഗാളിലും രൂപംകൊണ്ട മുസ്ലീം ലീഗ് സർക്കാരുകളിൽ ചേർന്നു് ഹിന്ദു മഹാസഭ മന്ത്രിമാരെ നേടി. പാകിസ്താനു വേണ്ടിയുള്ള പ്രമേയം സിന്ധിലെയും കിഴക്കൻ ബംഗാളിലെയും നിയമസഭകൾ പാസാക്കിയപ്പോഴും ഹിന്ദു മഹാസഭ മന്ത്രിമാർ രാജിവച്ചില്ല.
ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി. മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് അവർ ചിത്രീകരിച്ചു[11]. ഇന്ത്യാവിഭജനക്കാലത്തെ വർഗീയലഹളകളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനു് ഗാന്ധിജിയാണുത്തരവാദിയെന്നു് അവർ പ്രചരിപ്പിച്ചു.
1946 ൽ ഗോഡ്സെ ആർ.എസ്സ്.എസ്സിൽ നിന്നും രാജിവെച്ച് ഹിന്ദുമഹാസഭയിൽ അംഗമായി എന്നു പ്രചരിക്കപ്പെട്ടിരുന്നു. .[12] 1948 നവംബർ 8നു നാഥുറാം വിനായക് ഗോഡ്സെ ദില്ലിയിലെ ചെങ്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിൽ നടത്തിയ 93 താളുകളിലായുള്ള കുറ്റസമ്മതമൊഴി ഗാന്ധിവധക്കേസിലെ ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു.
ഗാന്ധിജിയുടെ കൊലപാതകം
1948 ജനുവരി 30 ആം തീയതി വൈകീട്ട് 5.17 നു ഡൽഹിയിലെ ബിർളാ ഹൗസിൽ നിന്നും ഒരു പ്രാർത്ഥനക്കായി അനുചരരോടൊപ്പം ഗാന്ധി പുറത്തേക്കു വരുകയായിരുന്നു. ജനക്കൂട്ടത്തിൽ നിന്നും പുറത്തേക്കു വന്ന ഗോഡ്സെ കയ്യിൽ ഒളിപ്പിച്ചു പിടിച്ച തോക്കിൽ നിന്നും ഗാന്ധിജിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചു.[13] ജനക്കൂട്ടം സ്തബ്ധരായി നിൽക്കെ, അവിടെ ഉണ്ടായിരുന്നു അമേരിക്കൻ എംബസ്സി ഉദ്യോഗസ്ഥനായിരുന്നു ഹെർബർട്ട് റൈനർ എന്ന യുവാവാണ് ഗോഡ്സേയെ കീഴ്പ്പെടുത്തി നിരായുധനാക്കിയത്.[14] ഗുരുതരമായി പരുക്കേറ്റ ഗാന്ധിജിയെ ബിർളാ ഹൗസിലേക്കു മാറ്റിയെങ്കിലും, അൽപനേരത്തിനകം ഹേ റാം എന്നുരുവിട്ടുകൊണ്ട് അദ്ദേഹം അന്തരിച്ചു.[15]
വിചാരണ, വധശിക്ഷ
ഷിംലയിലെ പഞ്ചാബ് ഹൈക്കോടതിയിലാണ് ഗാന്ധി ഘാതകരുടെ വിചാരണ നടന്നത്. 1949 നവംബർ എട്ടാം തീയതി ഗോഡ്സേയെ വധശിക്ഷക്കു വിധിച്ചു. ഗാന്ധിജിയുടെ പുത്രന്മാരായ രാംദാസ് ഗാന്ധിയും,മണിലാൽ ഗാന്ധിയും ഗോഡ്‌സെയുടെ വധശിക്ഷ ഇളവു ചെയ്യണമെന്നു കാണിച്ച് കോടതിയെ സമീപിച്ചു. ഗാന്ധിജി അഹിംസാവാദി ആയിരുന്നു എന്നതായിരുന്നു വധശിക്ഷ ഇളവുചെയ്യാൻ പറയാൻ അവരെ പ്രേരിപ്പിച്ചത്. 1949 നവംബർ 15-ന് അംബാല ജയിലിൽ നാഥുറാം ഗോഡ്‌സെയേയും, നാരായൺ ആപ്‌തെയും. ഒരുമിച്ച് തൂക്കിക്കൊന്നു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയുമാണ്.
പരിണതഫലങ്ങൾ
ഗാന്ധിവധത്തിന്റെ ഉത്തരവാദികളെന്നാരോപിച്ച് ഹിന്ദുമഹാസഭയെ ഇന്ത്യൻ ജനത അധിക്ഷേപിച്ചു. ആർ.എസ്സ്.എസ്സിനെ താൽകാലികമായി നിരോധിച്ചു. ഗാന്ധിജിയുടെ കൊലപാതകസമയത്ത്, ഗോഡ്സേയും സഹോദരങ്ങളും, ആർ.എസ്സ്.എസ്സിന്റെ അംഗങ്ങളായിരുന്നുവെന്ന്, ഗോഡ്സേയുടെ സഹോദരൻ ഗോപാൽ ഗോഡ്സേ പിന്നീട് പ്രസ്താവിക്കുകയുണ്ടായി.[16]