ഇൻഫ്ലുവെൻസ
ഓർത്തോമിക്സോവൈറസ് കുടുംബത്തിലെ ആർ.എൻ.എ. വൈറസുകൾ മൂലം പക്ഷികളിലും, സസ്തനികളിലുമുണ്ടാകുന്ന പകർച്ചവ്യാധികളെ പൊതുവിൽ സൂചിപ്പിക്കുന്ന പദമാണ് ഇൻഫ്ലുവെൻസ അഥവാ ഫ്ലൂ. തണുപ്പ്, പനി, തൊണ്ട വേദന, തലവേദന, ചുമ, മസിൽ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണു ഈ രോഗം സാധാരണ പ്രത്യക്ഷപ്പെടുന്നത്[1]. പനി, ചുമ, തൊണ്ട വേദന എന്നിവയാണു സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ. ഈ രോഗം ചികിത്സ തേടാതെ മൂർച്ഛിക്കുകയാണെങ്കിൽ കുട്ടികളിലും, മുതിർന്നവരിലും ന്യൂമോണിയ എന്ന രോഗമായിത്തീരാൻ സാദ്ധ്യതയുണ്ട്.
ഇൻഫ്ലുവെൻസ | |
---|---|
സ്പെഷ്യാലിറ്റി | Family medicine, പൾമോണോളജി, infectious diseases, emergency medicine |
രോഗലക്ഷണങ്ങൾ ഇൻഫ്ലുവൻസ പോലെയുള്ള മറ്റസുഖങ്ങളുമായി (ഉദാഹരണത്തിന് ജലദോഷം) തെറ്റിദ്ധരിപ്പിക്കുന്നവയാണെങ്കിലും ഈ അസുഖം പ്രായേണ കൂടുതൽ മാരകമാണ്. രോഗകാരിയായ വൈറസും മറ്റിനമാണ്. [2] ഇൻഫ്ലുവൻസയുള്ളവർക്ക് (പ്രത്യേകിച്ചും കുട്ടികൾക്ക്) ഓക്കാനവും ഛർദ്ദിയുമുണ്ടായേക്കാം[1]. എങ്കിലും ഈ രോഗലക്ഷണങ്ങൾ ഇതുമായി ബന്ധമില്ലാത്ത ഗാസ്ട്രോ എന്ററൈറ്റിസ് എന്ന അസുഖത്തിലാണ് കൂടുതൽ കാണപ്പെടുന്നത്. [3]
ഇൻഫ്ലുവൻസ ബാധിച്ചവരിൽ ഉണ്ടാകുന്ന ന്യൂമോണിയ വൈറസ് മൂലം തന്നെയുണ്ടാകുന്നതാവാം. ചിലപ്പോൾ വൈറസ് ബാധയ്ക്കു പുറമേയുണ്ടാകുന്ന ബാക്ടീരിയ രോഗബാധയാവും ന്യൂമോണിയയ്ക്ക് കാരണം. [4][5][6] ഇൻഫ്ലുവനസ ബാധിച്ചയാളുടെ രോഗം സുഖപ്പെട്ടുവരുന്നുണ്ട് എന്ന തോന്നലുണ്ടാക്കുകയും പെട്ടെന്ന് കടുത്ത പനി വരുകയും ചെയ്യുന്നത് ഇത്തരം ബാക്ടീരിയ ബാധ മൂലമുള്ള ന്യൂമോണിയയുടെ ലക്ഷണമാവാം. [7] ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതാണ് മറ്റൊരു അപകടസൂചന.[6]
സാധാരണഗതിയിൽ വായുവിലൂടെയാണ് (ചുമയോ തുമ്മലോ കാരണമുണ്ടാകുന്ന എയറോസോളിലൂടെ) പടരുന്നത്. പക്ഷിക്കാഷ്ടവുമായോ, രോഗബാധയുള്ളയാളുടെ മൂക്കളയോ അതുമാതിരിയുള്ള സ്രവങ്ങളുമായോ, രോഗാണുവുള്ള പ്രതലങ്ങളുമായോ ബന്ധമുണ്ടാകുന്നതിലൂട്എയും ഇൻഫ്ലുവൻസ പടരാം. ഇതിലേതുമാർഗ്ഗമാണ് ഏറ്റവും പ്രധാനമെന്നത് വ്യക്തമല്ല. [8] സൂര്യപ്രകാശം, രോഗാണുനാശിനികൾ, ഡിറ്റർജന്റുകൾ എന്നിവ രോഗകാരിയെ നശിപ്പിക്കും.[9][10] സോപ്പ് അണുക്കളെ നശിപ്പിക്കുന്നതുകാരണം ഇടയ്ക്കിടെ കൈ കഴുകുന്നത് രോഗം പടരുന്നത് തടയാൻ സഹായകരമാണ്. [11]
കാലികമായുണ്ടാകുന്ന എപെഡെമിക്കുകളിലൂടെ ഇൻഫ്ലുവൻസ ലോകമാസകലം ഇടയ്ക്കിടെ പടരാറുണ്ട്. രൂഷമായ രോഗബാധ എല്ലാ വർഷവും മുപ്പതു മുതൽ അൻപതു ലക്ഷം വരെ ആൾക്കാർക്കുണ്ടാകാറുണ്ട്. ഉദ്ദേശം 250,000 മുതൽ 500,000 വരെ ആൾക്കാർ എല്ലാ വർഷവും മരണമടയാറുമുണ്ട്. [12] പാൻഡെമിക്കുകൾ ഉണ്ടാകുന്ന വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ആൾക്കാർ ഈ അസുഖം മൂലം മരിക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ മൂന്നു തവണ ഇൻഫ്ലുവൻസ പാൻഡെമിക്കുകൾ ഉണ്ടായി. മൂന്നു തവണയും വ്യത്യസ്തതരം വൈറസുകളായിരുന്നു രോഗകാരി. മറ്റു ജന്തുക്കളിൽ നിന്ന് രോഗാണു മനുഷ്യരിലേയ്ക്ക് പടരുമ്പോഴാണ് ഇത്തരം പുതിയ സ്ട്രെയിൻ വൈറസുകൾ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യരിൽ നിലവിലുള്ള ഒരു സ്ട്രെയിൻ രോഗകാരി മറ്റു മൃഗങ്ങളിലെ രോഗാണുവിൽ നിന്ന് ജനിതവസ്തുക്കൾ നേടിയെടുക്കുമ്പോഴും ഇത് സംഭവിക്കാം. H5N1 എന്ന രോഗകാരി 1990 കളിൽ പാൻഡെമിക് ബാധയുണ്ടാക്കുമെന്ന ഭീതിയുണ്ടായിരുന്നു. പക്ഷേ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരാൻ സാദ്ധ്യത കുറവുള്ള ഇനമായിരുന്നു. [13] 2009 ഏപ്രിലിൽ മനുഷ്യരിലെയും പന്നിയിലെയും പക്ഷികളിലെയും ഇൻഫ്ലുവൻസ രോഗകാരിയുടെ ജനിതകഘടന പങ്കുവയ്ക്കുന്ന ഒരു വൈറസ് പ്രത്യക്ഷപ്പെടുകയുണ്ടായി. 2009 ജൂൺ പതിനൊന്നിന് ഇത് ഒരു പാൻഡെമിക് ആണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ഈ രോഗാണു മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നുണ്ടായിരുന്നുവെങ്കിലും സാധാരണ ഇൻഫ്ലുവൻസ വൈറസ് ബാധയോളം മാരകമായിരുന്നില്ല. [14]
വികസിതരാജ്യങ്ങളിൽ ഇൻഫ്ലുവൻസയ്ക്കെതിരായ വാക്സിനുകൾ ലഭ്യമാണ്. [15] കോഴികൃഷി നടത്തുന്നവർ ഇവ ചത്തൊടുങ്ങാതിരിക്കാൻ വാക്സിനുകൾ ഉപയോഗിക്കാറുണ്ട്. [16] ട്രൈവാലന്റ് ഇൻഫ്ലുവൻസ വാക്സിൻ എന്ന ഇനമാണ് ഏറ്റവും സാധാരണം. ഇൻഫ്ലുവൻസ എ വൈറസിന്റെ രണ്ടിനങ്ങളും ഇൻഫ്ലുവൻസ ബി വൈറസ് ഇനവുമാണ് ഈ വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാവുന്നത്.[17] ഇത് ജീവനുള്ള വൈറസ് ഉപയോഗിച്ചുള്ള വാക്സിനാണെങ്കിലും വാക്സിനിലെ വൈറസ് പടരാനുള്ള സാദ്ധ്യത വളരെക്കുറവാണ്. ഒരു വർഷം ഉപയോഗിക്കുന്ന വാക്സിൻ അടുത്ത വർഷം ഉപയോഗയോഗ്യമായിരിക്കില്ല. വൈറസ് വളരെപ്പെട്ടെന്ന് പരിണമിച്ച് രൂപം മാറുന്നതാണ് ഇതിനു കാരണം. ഒസെൽടാമിവിർ (ടാമിഫ്ലൂ) പോലുള്ള മരുന്നുകൾ ഇൻഫ്ലുവൻസയുടെ ചികിത്സയ്ക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. [18] ഇവയുടെ പ്രയോജനത്തെപ്പറ്റിയുള്ള പരീക്ഷണഫലങ്ങൾ ഭൂരിഭാഗവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഉപയുക്തതയെപ്പറ്റിയുള്ള വിവരങ്ങൾ അപൂർണ്ണമാണ്. [19]
രോഗലക്ഷണങ്ങൾ
രോഗലക്ഷണം: | സെൻസിറ്റിവിറ്റി | സ്പെസിഫിസിറ്റി |
---|---|---|
പനി | 68–86% | 25–73% |
ചുമ | 84–98% | 7–29% |
മൂക്കടപ്പ് | 68–91% | 19–41% |
|
ഇൻഫ്ലുവൻസ രോഗം ബാധിക്കുന്നതിൽ 33% ആൾക്കാർക്കും ലക്ഷണങ്ങളൊന്നുമുണ്ടാവില്ല. [22]
രോഗാണുബാധയുണ്ടായി ഒന്നോ രണ്ടോ ദിവസത്തിനു ശേഷം വളരെപ്പെട്ടെന്നയിരിക്കും രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്. സാധാരണഗതിയിൽ വിറവലാണ് ആദ്യരോഗലക്ഷണം. ശരീര താപനില വർദ്ധിക്കുന്നതും ആദ്യമുണ്ടാകുന്ന രോഗലക്ഷണമാണ്. 38–39 °C (ഉദ്ദേശം 100–103 °F) വരെ താപനില ഉയരാം.[23] രോഗം ബാധിക്കുന്ന മിക്ക ആൾക്കാരും കുറേ ദിവസം കിടപ്പിലായിപ്പോകും. ശരീരമാസകലം വേദനയുമുണ്ടാകാറുണ്ട്. നട്ടെല്ലിനും കാലുകൾക്കുമാണ് കൂടുതൽ വേദനയുണ്ടാവുന്നത്. [1] ഇൻഫ്ലുവൻസ രോഗലക്ഷണങ്ങൾ:
- ചൂട് വിറവലും കോച്ചലും മറ്റുമുണ്ടാകാറുണ്ട്.
- ചുമ
- മൂക്കടപ്പ്
- ശരീരവേദന സന്ധികളിലും തൊണ്ടയിലുമാണ് കൂടുതൽ വേദനയുണ്ടാകുന്നത്.
- തളർച്ച
- തലവേദന
- ഇറിറ്റേഷൻ മൂലം കണ്ണുനിറയുക
- കണ്ണു ചുവക്കുക.
- തൊലി ചുവക്കുക.
- ചുവന്ന ചെറിയ പുള്ളികൾ തൊലിയിൽ കാണപ്പെടുക[24]
- കുട്ടികളിൽ വയറിളക്കം, വയറുവേദന മുതലായ രോഗലക്ഷണങ്ങൾ കാണപ്പെടാറുണ്ട്.[25][26] ഇത്തരം ലക്ഷണങ്ങൾ ഇൻഫ്ലുവൻസ ബി ബാധിതരിൽ കൂടുതലായിരിക്കും. [27]
രോഗബാധയുടെ ആദ്യഘട്ടങ്ങളിൽ ജലദോഷവും ഇൻഫ്ലുവൻസയും തമ്മിൽ വേർതിരിച്ചറിയുക ബുദ്ധിമുട്ടാണ്. [2] ഉയർന്ന പനിയും പെട്ടെന്നുണ്ടാകുന്ന രോഗബാധയും തീരെ തളർന്നുപോകുന്ന അവസ്ഥയും ഇൻഫ്ലുവൻസയാണ് രോഗമെന്ന് സംശയിക്കാവുന്ന കാരണങ്ങളാണ്. മുതിർന്നവരിൽ വയറിളക്കം സാധാരണഗതിയിൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകാറില്ല. [20] പക്ഷിപ്പനിയുടെ (H5N1) ചില കേസുകളിൽ പക്ഷേ ഈ ലക്ഷണം കാണപ്പെട്ടിരുന്നു. [28][25] ഇൻഫ്ലുവൻസയിൽ സാധാരണ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ വലതുവശത്തെ പട്ടികയിൽ കൊടുത്തിട്ടുണ്ട്. [20]
രോഗബാധ തുടങ്ങുമ്പോഴേ ആന്റീവൈറൽ മരുന്നുകൾ നൽകുന്നത് ഫലപ്രദമായതിനാൽ (ചികിത്സയെപ്പറ്റി താഴെക്കൊടുത്തിരിക്കുന്ന തലക്കെട്ട് വായിക്കുക) രോഗബാധ ആദ്യമേ തിരിച്ചറിയുന്നത് കൊണ്ട് വലിയ ഗുണമുണ്ട്. ചൂട്, ചുമ, തൊണ്ടവേദന (അല്ലെങ്കിൽ മൂക്കടപ്പ്) എന്നീ രോഗലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുന്നത് രോഗനിർണ്ണയത്തെ സഹായിക്കും.[29] രണ്ടു പഠനങ്ങൾ കാണിക്കുന്നത്[30][31] പ്രാദേശിക രോഗബാധയിൽ 70%-ൽ കൂടുതൽ പേരിലും രോഗകാരി ഉണ്ടാകുമെന്നും,[31] അതിനാൽ ഈ രോഗലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും പരിശോധന കൂടാതെ തന്നെ ആന്റീവൈറൽ മരുന്നുകൾ നൽകാവുന്നതാണെന്നുമാണ്. 15%-ൽ കൂടുതൽ പ്രിവലൻസ് ഉണ്ടെങ്കിലും ഈ മരുന്നുകൾ നൽകാവുന്നതാണത്രേ.[31]
ഇൻഫ്ലുവൻസ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ലബോറട്ടറി പരിശോധനകൾ മെച്ചപ്പെട്ടു വരുന്നുണ്ട്. സി.ഡി.സി. ഇത്തരം പരിശോധനകളുടെ ഒരു സംക്ഷിപ്തവിവരണം കാത്തുസൂക്ഷിക്കുന്നുണ്ട്. [32] വൈറൽ കൾച്ചറുമായി തട്ടിച്ചുനോക്കുമ്പോൾ പെട്ടെന്നു ചെയ്യാവുന്ന ടെസ്റ്റുകൾക്ക് 70–75% സെൻസിറ്റിവിറ്റിയും 90–95% സ്പെസിഫിസിറ്റിയുമുണ്ടത്രേ. 25%-നു മുകളിൽ പ്രിവലൻസുള്ള ഇൻഫ്ലുവൻസ സീസണിലാണ് ഈ പരിശോധനകൾ കൂടുതൽ ഗുണം ചെയ്യുന്നത്.
വൈറസ് മൂലമോ ബാക്ടീരിയ ബാധ ഇതിനു പുറമേ ഉണ്ടാകുന്നതുമൂലമോ ന്യൂമോണിയ ചിലപ്പോൾ ഉണ്ടായേക്കാം. [5][6] ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, രോഗം സുഖപ്പെടുന്ന ലക്ഷണങ്ങൾ കാണിച്ചശേഷം പെട്ടെന്ന് അസുഖം മൂർച്ഛിക്കുക എന്നിവ ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയയുടെ ലക്ഷണമാണ്. [7]
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Archived 2011-07-27 at the Wayback Machine., Institute for Good Medicine Archived 2009-08-01 at the Wayback Machine. at the Pennsylvania Medical Society
- Info on influenza at CDC
- Summary of the disease at the NYTimes.
- 10 Genes, Furiously Evolving NYTimes May 4, 2009
- Outbreak Alerts United States based communicable disease notification website.
- Influenza Research Database – Database of influenza genomic sequences, serotypes, polymorphisms, structures, epitopes, drugs and related tools.
- Influenza (Mayo Clinic)
- Fact Sheet Overview of influenza at World Health Organization
- The Multinational Influenza Seasonal Mortality Study (MISMS) Archived 2016-09-09 at the Wayback Machine. Fogarty International Center
- Health encyclopedia entry Archived 2008-10-26 at the Wayback Machine. at NHS Direct
- Orthomyxoviridae The Universal Virus Database of the International Committee on Taxonomy of Viruses
- Influenza Virus Resource from the NCBI
- European Influenza Surveillance Scheme Archived 2011-10-13 at the Wayback Machine.
- Flu Trends Archived 2008-12-25 at the Wayback Machine. – flu activity across the U.S.
- Cold and flu advice Archived 2008-11-12 at the Wayback Machine. (NHS Direct)
- Online video discussing influenza outbreaks and spread of other infectious diseases (Vega Science Trust)
- Flu.gov: Know What To Do About the Flu
- PATH Vaccine Resource Library influenza resources
|