വെറ്റില

ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം വെറ്റില. (ഇംഗ്ലീഷ്: Betel, Betel leaf.) അതിപുരാതനകാലം മുതൽക്കു തന്നെ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. “പൈപ്പെറേസീ” (Piperaceae) കുടുംബത്തിൽപ്പെട്ട ഇത്. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയുംകൂടിയാണിത്. വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങൾ പലതരത്തിൽ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം മലയായും സിംഗപ്പൂരുമാണെന്ന് പറയപ്പെടുന്നു.[1] ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തിൽ ഉൾനാടൻ പ്രദേശങ്ങളിലാൺ ഇതിൻറെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളർത്താം.[2] അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ വളർത്താറുള്ളത്. നീർവാർച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും.[2] രണ്ട് പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യമായത്; 1) മെയ്-ജൂണിൽ കൃഷിയിറക്കുന്ന ഇടവക്കൊടിയും, 2) ഓഗസ്റ്റ്-സെപ്തംബറിൽ കൃഷിയിറക്കുന്ന തുലാക്കൊടിയും.[2]

വെറ്റില
A Piper betle plant
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Piperales
Family:
Genus:
Piper
Species:
P. betle
Binomial name
Piper betle
Betal leaves

വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ്‌ സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. [3]

ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. ഈ ചെടി പുഷ്പ്പിക്കാറില്ല. പക്ഷെ അരിമ്പാറയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഒരുതരം കറുത്ത കായകൾ ചില വെറ്റിലകളുടെ അടിഭാഗത്തായി കാണപ്പെടുന്നു.

പണ്ടത്തെ കാലത്ത് കേരളത്തിലെ ഒരു മുഖ്യ കൃഷിയായിരുന്നു വെറ്റിലക്കൊടി. വെറ്റില കൃഷി കൊണ്ട് മാത്രം ഉപജീവനം കഴിച്ചിരുന്ന ഒരു ജനത ജാതി മത ഭേദമെന്യേ (ബ്രാഹ്മണർ ഒഴികെ) അക്കാലത്ത് ഉണ്ടായിരുന്നു.

ഇതര ഭാഷകളിൽ

സംസ്കൃതത്തിൽ “താംബൂലവല്ലി” എന്നും തമിഴിൽ “വെറ്റ്രിലൈ” എന്നും തെലുങ്കിൽ “തമലപാകു” എന്നും വെറ്റിലക്കൊടി അറിയപ്പെടുന്നു.

വെറ്റിലക്കൃഷി

പ്രായമനുസരിച്ച് വെറ്റിലക്കൊടികൾ നാല് തരത്തിലുണ്ട് . തണ്ട് നട്ട് അഞ്ചാറു മാസം പ്രായമായതിനെ "കുഞ്ഞിക്കൊടി ", 6 മാസം മുതൽ 2 കൊല്ലം വരെയുള്ളതിനെ "ഇളംകൊടി", രണ്ടു മുതൽ 3 1/2 കൊല്ലം വരെ പ്രായമുള്ളതിനെ "മുതുകൊടി " എന്നും, അതിനു മുകളിലോട്ട് പ്രായമുള്ളതിനെ "മുത്താച്ചിക്കൊടി" എന്നും വിളിച്ചിരുന്നു. (പ്രാദേശികമായി ഇതിനു മാറ്റങ്ങൾ കണ്ടേക്കാം). ഇതിൽ ഇളം കൊടിയിലാണ് വലിയ വെറ്റിലകൾ കാണുക. മുത്താച്ചിക്കൊടിയിലെ വെറ്റിലകൾ വളരെ ചെറുതായിരിക്കും. ശരാശരി ഒരു വെറ്റിലക്കൊടിയുടെ ആയുസ്സ് അഞ്ച് - അഞ്ചരക്കൊല്ലം ആണ്.

തടമെടുക്കൽ

സ്ഥലപരിമിതിക്കനുസരിച്ചും, ജലലഭ്യതയ്ക്കനുസരിച്ചും പിന്നെ നനയ്ക്കാനും വളമിടാനും പരിപാലിക്കാനും ഉള്ള ആളുകളുടെ ലഭ്യതയ്ക്കനുസരിച്ചും 12 തടം, 16 തടം, 20 തടം, 24 തടം, 28 തടം, 32 തടം 36 തടം, 40 തടം, 44 തടം, 48 തടം എന്നിങ്ങനെ ആയിരിക്കും തടങ്ങളുടെ എണ്ണം. തടങ്ങൾ തമ്മിൽ ഒന്നേകാൽ/ഒന്നര മീറ്റർ അകലമുണ്ടായിയിക്കും. കാല്മുട്ടിനോപ്പം ആഴവും കാണും. തടത്തിന്റെ വക്കുകൾ മഴവെള്ളം തടത്തിൽ ഒലിച്ചു പോവാതിരിക്കാൻ ചതുക്കുകൾ ഉണ്ടാക്കി "നിലം തല്ലി" കൊണ്ട് അടിച്ചുറപ്പിച്ചിരിക്കും. മഴക്കാലത്ത് (ഇടവത്തിലും തുലാമാസത്തിലും) നടുന്നതിനാൽ ഈ ചതുക്കുകൾ മഴവെള്ളം വീണ് മണ്ണ് വെറ്റിലത്തടത്തിലേക്ക് ഒലിച്ചു പോകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ഈന്തിന്റെ ഇല (പട്ട) കൊണ്ട് ഇതു മൂടിയിടുകയാണ് ചെയ്യാറ്‌.

തണ്ട് നടൽ

ഇതു പടർന്നു കയറുന്ന ഒരു ചെടിയാണ്. വെറ്റില പറിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ അധികം ഉയരത്തിലേക്ക് പടർത്താറില്ല. ഏറിയാൽ ഒരു ഏണിപ്പാട് (ഒരു മുളയുടെ ഏണിയുടെ നീളം - അതായത് ഏകദേശം ആറേഴു മീറ്റർ). ഇളംകൊടിയിലെയോ മുതുകൊടിയിലെയോ താഴേക്കു തൂങ്ങിനിൽക്കുന്ന നിലതെത്തെത്താറായ ആരോഗ്യമുള്ള തണ്ടുകൾ മുകളിൽവെച്ചു മുറിച്ചെടുത്ത് വെറ്റിലകൾ നുള്ളിക്കളഞ്ഞ്‌ 5 മുട്ടുകൾ വീതമുള്ള കഷണങ്ങളാക്കി അതിൻറെ 3 മുട്ടുകൾ മണ്ണിനടിയിലും 2 മുട്ടുകൾ മണ്ണിനു പുറത്തുമായിട്ടാണ് ഇവ നടാറ്. ഒരു തടത്തിൽ നാല് തണ്ടുകൾ വീതം. നട്ടുകഴിഞ്ഞാൽ തടത്തിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ മൂന്നുനേരം നനച്ചുകൊടുക്കണം. പത്തുപതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തളിർ വരാൻ തുടങ്ങും. തടങ്ങളിൽ വെള്ളം കെട്ടിക്കിടക്കരുത് . പടരാൻ വേണ്ടി ഒരാൾ പൊക്കത്തിൽ ഉള്ള അധികം വണ്ണം ഇല്ലാത്ത മുളക്കഷണങ്ങൾ കുത്തിക്കൊടുക്കണം. ഇതിന്റെ അഗ്രഭാഗം ഒന്നിച്ചു ചൂടി കൊണ്ടോ പാന്തോം (തെങ്ങോലയുടെ മട്ടലിന്റെ പിൻഭാഗത്തെ തോല് ചീന്തിയെടുത്ത് ഉണക്കി കെട്ടാൻ പാകത്തിൽ ഒരു നിശ്ചിത അകലത്തിൽ വെച്ച് മുറിച്ച് വെള്ളത്തിൽ കുതിർത്ത് ചെറിയ നാരുകളാക്കി ചീന്തിയത്) കൊണ്ടോ കെട്ടണം.

വളമിടലും നനയ്ക്കലും

പ്രധാന വളം ചാണകവും പച്ചിലകളും (മലബാറിൽ ഉപ്പൂത്തിയില (വട്ടയില) യാണ് സാധാരണ ഉപയോഗിക്കാറ്. ചെറിയ തളിരിലകൾ വരാൻ തുടങ്ങിയാൽ ചാണകം കലക്കി ഒഴിച്ചുകൊടുക്കണം. പിണ്ണാക്കും ചിലർ ഇതിനു പുറമേ ചേർക്കാറുണ്ട്. രണ്ടു മാസം കൂടുമ്പോഴെങ്കിലും പച്ചിലകളും ചാണകവും ഇട്ടുകോടുക്കണം. ചെടി വലുതാവുന്നതിനനുസരിച്ച്‌ കാൽ പാത്രം (കുടം ) കൊണ്ട് ഒരു തടം , ഒരു പാത്രം കൊണ്ട് മൂന്നു തടം, ഒരു പാത്രം കൊണ്ട് രണ്ടു തടം , രണ്ടു പാത്രം കൊണ്ട് മൂന്നു തടം, ഒരു പാത്രം കൊണ്ട് ഒരു തടം എന്നിങ്ങനെയാണ് വെള്ളത്തിൻറെ അളവുകൾ. ചെടി വലുതായാൽ ദിവസവും രാവിലെയും വൈകുന്നേരവും ഒരു തടത്തിനു ഒരു മൺകുടം എന്ന തോതിൽ നനയ്ക്കണം. വേനൽക്കാലങ്ങളിൽ ചിലർ ദിവസം മൂന്നു പ്രാവശ്യം നനയ്ക്കാറുണ്ട്. നല്ല വളക്കൂറുള്ളതുകാരണം വെറ്റിലക്കൊടിയിലെ തെങ്ങുകൾക്ക് തൊടിയിലെ മറ്റു തെങ്ങുകളെ അപേക്ഷിച്ച് വിളവ്‌ കൂടുതൽ കിട്ടുമായിരുന്നു.

വളച്ചുകെട്ടൽ

തണ്ടിൽനിന്നു കൂടുതൽ തണ്ടുകൾ പൊട്ടിക്കൂടാൻ വേണ്ടി ചെയ്യുന്ന വിദ്യയാണിത്. ചെടി ഒരാൾ പൊക്കത്തിൽ വളർച്ച എത്തിയാൽ ഈ നാല് തണ്ടുകളും മുളയിൽ നിന്ന് പതുക്കെ അടർത്തിമാറ്റി വെറ്റിലകൾ നുള്ളിക്കളഞ്ഞു (മേൽഭാഗത്തെ തളിരിലകൾ ഒഴികെ) ഓരോ തണ്ടും തടത്തിൽ വളച്ചുവെച്ചു അഗ്രഭാഗം ഏകദേശം ഒരു മുഴത്തോളം ബാക്കിവെച്ചു മണ്ണിട്ട് മൂടി മുളയിൽ പാളനാരുകൊണ്ടോ (ഉണങ്ങിയ പാള വെള്ളത്തിൽ കുതിർത്ത് കെട്ടാൻ വേണ്ടി ഒരു നിശ്ചിത അകലത്തിൽ വെച്ച് മുറിച്ച് ചെറിയ നാരുകളായി ചീന്തിയെടുത്തത് ) പാന്തോം കൊണ്ടോ കെട്ടിക്കൊടുക്കണം. മാർദവം ഉള്ളതിനാൽ കുഞ്ഞിക്കൊടിയുടെ തണ്ടുകൾ കെട്ടാൻ പൊതുവെ പാളനാരാണ് ഉപയോഗിക്കുക.

മുളകുത്തൽ

പൊതുവായി തെങ്ങുകളുടെയും കവുങ്ങുകളുടെയും ഇടവിളയായി കൃഷി ചെയ്യുന്നതിനാൽ വളരെ കുറച്ചു കാലുകൾ മാത്രമേ കുഴിച്ചിടേണ്ടി വരാറുള്ളു. ഈ കാലുകളും തെങ്ങുകളും തമ്മിൽ ഒരു എണിപ്പാട് ഉയരത്തിൽ വെച്ച് വലിയ മുള നെടുകെ കീറിയത് കൊണ്ട് (ചിലപ്പോൾ കവുങ്ങോ മറ്റു മരങ്ങളോ ഉപയോഗിക്കും) ബന്ധിപ്പിക്കും. ഇവയെ "എണ്ട്യ " കൾ എന്ന് പറയുന്നു. വെറ്റിലക്കൊടിയുടെ വിസ്തീർണം സമചതുരത്തിലോ ദീഘചതുരത്തിലൊ ആയിരിക്കും. ഇടത്തരം മുള നാലായി ചീന്തി ഒരു എണിപ്പാടിനേക്കാൾ കുറച്ചു കൂടി അകലത്തിൽ വെച്ച് മുറിച്ച് വെറ്റിലത്തണ്ടിന് പോറൽ ഏൽക്കാതെ തടത്തിൽ കുത്തി ചൂടി കൊണ്ട് അഗ്രഭാഗം ഏകദേശം മുക്കാൽ മീറ്റർ താഴെ വെച്ചു കൂട്ടിക്കെട്ടി എണ്ട്യയോട് ചേർത്തുവെച്ചു കെട്ടണം. അതിന് ശേഷം തടത്തിൽ പൊട്ടിത്തുടങ്ങിയിരിക്കുന്ന തണ്ടുകളെല്ലാം പതുക്കെ ആദ്യത്തെ ചെറിയ മുളയിൽ നിന്ന് അടർത്തിമാറ്റി ഓരോ മുളം കുത്തിനും ആവശ്യമായിവരുന്ന തണ്ടുകൾ പുതുതായി കുത്തിയ വലിയ മുളയിൽ പാന്തോം കൊണ്ട് കെട്ടിക്കൊടുക്കണം.  

പതിവെറ്റിലയും കണ്ണി വെറ്റിലയും

പതിവെറ്റില - ഇത് കുഞ്ഞിക്കൊടിയിലാണ് അധികവും കാണപ്പെടുന്നത്. വെറ്റിലച്ചെടിയിൽ ആദ്യം വരുന്ന വെറ്റില ആണിത്. ഏകദേശം പകുതി വാലറ്റമില്ലാത്ത ആലിലയുടെ ആകൃതി ആണിവയ്ക്ക്.

കണ്ണി വെറ്റില - ഇത് ഇളം കൊടി മുതൽ കാണപ്പെടുന്നു. അപൂർവ്വമായി പതി വെറ്റിലയും. ഏകദേശം കുരുമുളകിന്റെ ഇലയുടെ ആകൃതി ആണിവയ്ക്ക്.

വിളവെടുപ്പ് (വെറ്റില നുള്ളൽ)

ഒന്നര - രണ്ടു മാസം കൂടുമ്പോൾ വെറ്റില നുള്ളിയെടുക്കാം. വെറ്റില നുള്ളുന്നത് മുളയേണി ഉപയോഗിച്ചാണ്. വെറ്റില നുള്ളുന്ന ആൾക്കാർ അവരുടെ രണ്ടു തള്ള വിരലുകളുടെയും നഖങ്ങൾ നീട്ടി വളർത്തി മൂർച്ച വരുത്തിയിരിക്കും. പെട്ടെന്ന് വെറ്റില നുള്ളാനുള്ള സൗകര്യത്തിനാണിത്. ഏണിയിൽ കയറി വെറ്റില നുള്ളി അരയിൽ പിൻഭാഗത്തായി കെട്ടി വെച്ചിരിക്കുന്ന "വെറ്റിലക്കൊട്ട" (ഓല കൊണ്ട് മെടഞ്ഞ ഏകദേശം 3/4 മീറ്റർ നീളമുള്ള കൊട്ട ) യിലേക്കിടുകയാണ് ചെയ്യാറ്.

വെറ്റില ചായ്ക്കൽ

രണ്ടോ മൂന്നോ സ്ത്രീകൾ (വെറ്റിലയുടെ ലഭ്യതയ്ക്കനുസരിച്ച്‌ ചിലപ്പോൾ അതിൽ കൂടുതലും) കൂട്ടിയിട്ട വെറ്റിലയ്ക്ക് ചുറ്റും ഇരുന്നാണ് വെറ്റില ചായ്ക്കാറ്‌). ഒരു "അടുക്ക് " (ഒരു കയ്യിൽ പിടിക്കാൻ മാത്രം കൊള്ളുന്നത്‌ - ഏകദേശം 25-30 വെറ്റില കാണും) ആയാൽ തെങ്ങോല വാട്ടിച്ചീന്തിയ നാരു കൊണ്ട് കെട്ടും. ഈ അടുക്കുകളെല്ലാം വെറ്റില ചായ്ക്കൽ തീർന്നാൽ പച്ചോല വാട്ടി മെടഞ്ഞ് വല്ലമുണ്ടാക്കി അതിൽ വാഴയില വെച്ച് അടുക്കുകളിലെ കെട്ടുകൾ അഴിച്ച് നാല് അടുക്കുകൾ ചേർത്തുവെച്ചു ഒരു "കെട്ട്" വീതം ആക്കി ഓരോ കെട്ടും ഓലനാരുകൊണ്ട് മധ്യത്തിലൂടെ കെട്ടി അടുക്കിവെയ്ക്കുന്നു. അവസാനം മുകളിലും വാഴയില വെച്ച് ചൂടി കൊണ്ട് വല്ലം കെട്ടി മുറുക്കുന്നു.

ഇടകീറൽ

മറ്റു മരങ്ങളുടെ വേരുകൾ കൊടിത്തടത്തിലെ വളം വലിച്ചെടുക്കുന്നത് തടയാൻ വേണ്ടി വെറ്റിലക്കൊടിയുടെ നാലുഭാഗത്തും അരയ്ക്കൊപ്പം ആഴത്തിലും ഏകദേശം ഒന്ന് ഒന്നേകാൽഅടി വീതിയിലും കിടങ്ങുകൾ കീറുന്നതിനെ ഇടകീറൽ എന്ന് പറയുന്നു.

ഇക്കാലത്ത് (AD- 2013-ൽ ) വെറ്റില കൃഷി വളരെ കുറഞ്ഞിരിക്കുന്നു. കൃഷിച്ചെലവ് കൂടിയതും വെറ്റിലകൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതുമാകാം കാരണം. പണ്ടത്തെ വെറ്റിലച്ചന്തകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു

വെറ്റിലച്ചന്ത

വെറ്റില വിപണനം ചെയ്യാൻ പണ്ടുകാലത്ത് വെറ്റിലച്ചന്തകൾ ഉണ്ടായിരുന്നു. റാളി (രണ്ടു ചക്രമുള്ള ഉന്തുവണ്ടി) വരുന്നതിനു മുൻപ് തലച്ചുമടായിട്ടാണ് വെറ്റിലക്കെട്ടുകൾ വെറ്റിലച്ചന്തകളിൽ എത്തിച്ചിരുന്നത്. പുതുമ നഷ്ടപ്പെടാതിരിക്കാൻ വഴിമദ്ധ്യേ ഈ വെറ്റില ക്കെട്ടുകൾ ഏതെങ്കിലും തോട്ടിലോ കുളത്തിലോ കുറച്ചുനേരം മുക്കി വെക്കുക പതിവുണ്ട്.

ഇനങ്ങൾ

തുളസി, വെണ്മണി, അരിക്കൊടി, കൽക്കൊടി, കരിലാഞ്ചി, കർപ്പൂരം, ചീലാന്തി കർപ്പൂരം, കുറ്റക്കൊടിനന്തൻ, പെരുംകൊടി, അമരവിളപ്രമുട്ടൻ.[2]

തിരൂർ വെറ്റില

തിരൂർ ആണ് കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനം. അതുപോലെ ആലപ്പുഴ ജില്ലയിലെ വെണ്മണി എന്ന സ്ഥലത്തും വെറ്റിലകൃഷിയുണ്ട്. തിരൂർ വെറ്റിലക്ക് ഭൗമസൂചികാംഗീകാരം ലഭിച്ചിട്ടുണ്ട്. തിരൂർ വെറ്റിലയുടെ എരിവാണ് അതിന്റെ പ്രത്യേകത. ഉത്തരേന്ത്യക്കാരും പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുറുക്കുകാരും തിരൂർ വെറ്റിലയുടെ ആരാധകരാക്കുന്നതും ഈ എരിവുതന്നെ. തിരൂർ, തിരൂരങ്ങാടി, തനൂർ, മലപ്പുറം, കോട്ടക്കൽ, കുറ്റിപ്പുറം എന്നീ ബ്ലോക്ക്പഞ്ചായത്തുകളാണ് ഈ വെറ്റിലകൃഷിയുടെ ആസ്ഥാനം. പുതുക്കൊടി, നാടൻ എന്നീ ഇനങ്ങളാണ് പ്രശസ്തം. ഇവക്ക് പുറമേ കുഴിനാടൻ, കരിനാടൻ, ചേലൻ എന്നീ പരമ്പരാഗത ഇനങ്ങളും കൃഷിചെയ്യപ്പെടുന്നുണ്ട്.[4]

രസാദി ഗുണങ്ങൾ

രസം:തിക്തം, കടു

ഗുണം:ലഘു, വിശദം, തീക്ഷ്ണം, രൂക്ഷം

വീര്യം:ഉഷ്ണം

വിപാകം:കടു[5]

ഔഷധയോഗ്യ ഭാഗം

ഇല, വേര്[5]

ഔഷധഗുണം

  • വെറ്റിലയുടെ ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.
  • വാതം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ്.
  • വെറ്റിലയുടെ അണുനാശന ശക്തികൊണ്ട് താംബൂല ചർവണം ചെയ്യുമ്പോൾ വായിലുള്ള രോഗാണുക്കൾ നശിക്കുന്നു.
  • വെറ്റിലയുടെ വേര്‌ സ്ത്രീകളിൽ ഗർഭനിരോധനശക്തി ഉണ്ടാക്കാൻ സഹായിക്കുന്നു.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വെറ്റില&oldid=3198496" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്