തുനീഷ്യൻ പ്രക്ഷോഭം
ഡിസംബർ 2010 മുതൽ തുനീഷ്യയുടെ തെരുവോരങ്ങളിൽ ആളിപ്പടർന്ന പ്രക്ഷോഭ പരമ്പരയാണ് 2010-2011 ലെ തുനീഷ്യൻ പ്രക്ഷോഭം. മുല്ലപ്പൂ വിപ്ലവം എന്നും ഇതു പരാമർശിക്കപ്പെടുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം,അഴിമതി, അഭിപ്രായ സ്വാതന്ത്ര്യം, താഴ്ന്ന ജീവിതനിലവാരം എന്നീ കാരണങ്ങളാണ് പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പ്രക്ഷോഭം ആത്യന്തികമായി കൊടുമ്പിരികൊണ്ടതോടെ പ്രസിഡന്റ് സൈനുൽ ആബിദീ ബിൻ അലി തന്റെ 23 വർഷക്കാലത്തെ അധികാരവാഴ്ച വിട്ടൊഴിഞ്ഞ് 2011 ജനുവരി 14 ന് സൗദി അറേബ്യയിലേക്ക് പാലായനം ചെയ്തു[1].
പ്രക്ഷോഭത്തിന്റെ ആരംഭം
മുഹമ്മദ് ബൊഅസീസി എന്നയാൾ, ഡിസംബർ 2010 ന് തന്റെ കച്ചവട വണ്ടി പോലീസ് പിടിച്ചെടുത്ത കാരണത്താൽ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തോടെയാണ് കലാപം ആരംഭിക്കുന്നത്. തുനീഷ്യയുടെ മൂന്ന് പതിറ്റാണ്ട് ചരിത്രത്തിൽ സാമുഹ്യ- രാഷ്ട്രീയ അസ്വസ്ഥതകളുടെ നാടകീയ തരംഗമുണർത്തിയ ഈ പ്രക്ഷോഭം നൂറുകണക്കിനു ആളുകൾക്ക് ജീവൻ നഷ്ടമാവാനും പരിക്കേൽക്കാനും ഇടവന്നു. പ്രസിഡന്റിന്റെ പാലായനത്തോടെ 60 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങളിൽ ഈ പ്രക്ഷോഭം മുല്ലപ്പൂ വിപ്ലവം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.