ടെൻസിൻ ഗ്യാറ്റ്സോ
പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ[1]. മുഴുവൻ പേര് ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ [2] ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവിനെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലെ ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം.[3]
ടെൻസിൻ ഗ്യാറ്റ്സോ | |
---|---|
പതിനാലാമത് ദലൈലാമ | |
ഭരണകാലം | 17 November 1950 – present |
മുൻഗാമി | തുബ്ടെൻ ഗ്യാറ്റ്സോ |
Prime Ministers | See list
|
Tibetan | བསྟན་འཛིན་རྒྱ་མཚོ་ |
Wylie | bstan 'dzin rgya mtsho |
ഉച്ചാരണം | [tɛ̃ ́tsĩ càtsʰo] |
Transcription (PRC) | Dainzin Gyaco |
THDL | Tenzin Gyatso |
Pinyin | Dānzēng Jiācuò |
പിതാവ് | Choekyong Tsering |
മാതാവ് | Diki Tsering |
ജനനം | ടക്സെർ, സിങ്ഹൈ, ചൈന | 6 ജൂലൈ 1935
ഒപ്പ് |
ചരിത്രം
ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവർ ചൈനയുമായി ഉരസലിലായിരുന്നു. എ.ഡി. 821-ൽ ടിബറ്റും ചൈനയുമായി ഒരു സന്ധി നിലവിൽ വന്നു. ഈ സന്ധിയിലെ നിർദ്ദേശങ്ങൾ ലാസയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നായി ഇതിനെ അംഗീകരിക്കപ്പെടുന്നു. മുൻപേതന്നെ ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു. 1940-ൽ ഇന്ത്യയിലെ ബ്രിട്ടീഷുകാർ ടിബറ്റ് ആക്രമിക്കുകയും തുടർന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി 1904-ൽ തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാർ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു.[4] 1912-ൽ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടർന്നു. ടെൻസിൻ ഗ്യാറ്റ്സോ അധികാരമേൽക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.
ബാല്യം
വടക്ക് കിഴക്കൻ ടിബറ്റിലെ താക്റ്റ്സെർ എന്ന കർഷക ഗ്രാമത്തിൽ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം[5] ടിബറ്റൻ വംശജരുടെ പാരമ്പര്യവിശ്വാസപ്രകാരം രാജ്യം മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു രണ്ട് വയസുകാരനായ ഗ്യാറ്റ്സിൻ പതിമൂന്നാം ദലൈലാമയുടെ പുനർജന്മമാണെന്ന് തിരിച്ചറിഞ്ഞത്. 1940 ഫെബ്രുവരി 22-ന് അവനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു. അന്ന് ടിബറ്റിന് സ്വന്തമായി സൈന്യമുണ്ടായിരുന്നു. ബ്രിട്ടൺ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്രകേന്ദ്രങ്ങളും അവിടെയുണ്ടായിരുന്നു. 1947-ൽ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ ഒഴിഞ്ഞപ്പോൾ ടിബറ്റിലെ അവരുടെ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.
ചൈനയുടെ ഇടപെടൽ
ഇതിനിടയിൽ ദലൈലാമയും പഞ്ചൻലാമയും ഒരുമിച്ച് ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഇത് ചൈന സംശയത്തോടെയാണ് വീക്ഷിച്ചത്. ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു. അവർ ഏതുനിമിഷവും ലാമയുടെ കൊട്ടാരമായ പൊട്ടാല പാലസ് ആക്രമിച്ച് ലാമയെ തടവിലാക്കുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് രാജ്യമായതിനു തൊട്ടുപിന്നാലെ 1949-ൽ ചൈന ടിബറ്റ് ആക്രമിച്ചു. ടെൻസിൻ ഗ്യാറ്റ്സോ അപ്പോഴും ദലൈലാമയുടെ പൂർണ്ണചുമതലയേറ്റെടുത്തിരുന്നില്ല.
ഇന്ത്യയിലേക്കുള്ള പലായനം
ഒരു ചൈനീസ് പട്ടാള ജനറൽ ചൈനീസ് നൃത്തപ്രകടനം വീക്ഷിക്കുന്നതിനായി ലാമയെ ക്ഷണിച്ചത് ടിബറ്റൻ ജനതയെ സംശയാലുക്കളാക്കി. അതോടെ ജനങ്ങൾ ദലൈലാമയുടെ രക്ഷയ്ക്കായി തെരുവുകളിലിറങ്ങുകയും കൊട്ടാരത്തിന് ചുറ്റും തടിച്ചുകൂടി അദ്ദേഹത്തിന് സംരക്ഷണവലയം തീർക്കുകയും ചെയ്തു. 1959 മാർച്ച് 17-ന് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിന് പുറത്തുകടന്ന് ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങി. ചൈന ഈ നീക്കം വളരെ താമസിച്ചാണറിയുന്നത്. അവർ ദലൈലാമയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മക് മോഹൻ രേഖ മുറിച്ചുകടന്ന് മൂന്നാഴ്ച്ചകൾക്കുശേഷം മാർച്ച് 31-ന് അവർ ഇന്ത്യൻ അതിർത്തിയിലെത്തി. ഇന്ത്യയിലെ ആദ്യരാത്രി തവാങിലെ ബുദ്ധവിഹാരത്തിലാണ് ദലൈലാമ തങ്ങിയത്.[6] പിന്നീട് ബോംദിലയിലും മസ്സൂരിയിലും എത്തി. മസ്സൂരിയിൽ വെച്ച് അദ്ദേഹത്തെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സ്വീകരിച്ചു.
ഇന്ത്യാ-ചൈന യുദ്ധം
പ്രതീക്ഷിച്ചതുപോലെ ചൈന അടങ്ങിയിരുന്നില്ല. ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയെ ചൊടുപ്പിച്ചു. പഞ്ചശീലതത്വങ്ങൾ കാറ്റിൽ പറത്തി ചൈന ഇന്ത്യയെ ആക്രമിച്ചു. വടക്ക്-കിഴക്കൻ പ്രദേശങ്ങളിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശങ്ങൾ കൈയ്യടക്കി. തവാങ് ചൈനീസ് നിയന്ത്രണത്തിലായി. കാര്യങ്ങൾ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടപ്പോൾ നെഹ്രു താനുറച്ചുനിന്ന ചേരിചേരാ നയങ്ങൾ കൈവിട്ട് അമേരിക്കയോടും ബ്രിട്ടണോടും സഹായമഭ്യർത്ഥിച്ചു. ഒക്ടോബർ 24-ന് ചൈനീസ് പട്ടാളം സ്വയം പിന്മാറി.
ധർമ്മശാല
ദലൈലാമ പിന്നീട് ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ടിബറ്റൻ ഗ്രാമം സ്ഥാപിക്കുകയും തുടർന്ന് അവിടം അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.[7] നിലവിൽ ടിബറ്റൻ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ദലൈലാമ ധർമ്മശാല കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു.
എന്റെ നാടും എന്റെ ജനങ്ങളും: ദലൈലാമയുടെ ആത്മകഥയിൽ നിന്ന്.
പുതിയ നേതൃത്വം, പുതിയ നയം
ചൈനയിലെ പുതിയ രാഷ്ട്രീയ നേതൃത്വം ടിബറ്റുകാരോട് കൂടുതൽ സഹാനുഭൂതി കാണിക്കുന്നുണ്ട്. ദലൈലാമയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് എടുത്തുകളഞ്ഞുകളഞ്ഞത് തന്നെ ഒരു ശുഭസൂചകമായി ടിബറ്റുകാർ കാണുന്നു.[8] എന്നാൽ നേരേമറിച്ച്, ദലൈലാമയെക്കുറിച്ചുള്ള തങ്ങളുടെ നയത്തിൽ മാറ്റമൊന്നും ഇല്ലെന്ന് ചൈനയുടെ മതകാര്യ ബ്യൂറോ പ്രഖ്യാപിക്കുകയുണ്ടായി.[9]
മറ്റു വിവരങ്ങൾ
- ദലൈലാമയുടെ ആത്മകഥയായ മൈ ലാൻഡ് ആൻഡ് മൈ പീപ്പിൾ, എന്റെ നാടും എന്റെ ജനങ്ങളും എന്ന പേരിൽ മലയാളത്തിലേക്ക് തർജുമ ചെയ്തിട്ടുണ്ട്.
- 1989-ൽ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.