നെല്ല്
ഭൂമദ്ധ്യരേഖയോട് അടുത്തുള്ള ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭാഗങ്ങളാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങൾ. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തിൽ നിന്നാണ്. [1].
നെല്ല് | |
---|---|
ഒറൈസ സറ്റൈവ Oryza sativa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | ലിലിയോപ്സിഡ[[1]] |
Order: | |
Family: | |
Genus: | |
Species: | O. sativa |
Binomial name | |
Oryza sativa L. | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ശാസ്ത്രീയ നാമം - ഒറൈസ സറ്റൈവ (ഏഷ്യൻ നെല്ല്). (ശാസ്ത്രീയനാമം: Oryza sativa). കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി കൊണ്ടാണ് പാകം ചെയ്യുന്നത്.
നല്ല മഴ ലഭിക്കുന്ന, കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് നെൽകൃഷിക്ക് അനുയോജ്യം - നെൽകൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകൾ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യാം. തെക്കേ, തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലും ആണ് നെല്ലിന്റെ ഉത്ഭവം എങ്കിലും നൂറ്റാണ്ടുകളോളം നടന്ന കച്ചവടവും കയറ്റുമതിയും നെല്ലിനെ പല സംസ്കാരങ്ങളിലും സാധാരണമാക്കി.
തരങ്ങൾ
കൃഷി ചെയ്യുന്ന അരി പോക്കേ കുടുംബത്തിലെ രണ്ട് സ്പീഷീസുകളാണ്: ഒറൈസ സറ്റേവയും (ഏഷ്യൻ) ഒറൈസ ഗ്ലാബെറിയേമയും (ആഫ്രിക്കൻ).
അഷ്ടാംഗഹൃദയത്തിലെ സൂത്രസ്ഥാനത്തിൽ പലതരം നെല്ലുകളെ പറ്റി പറയുന്നുണ്ട്.
കേരളത്തിൽ
കേരളത്തിൽ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഒരു ധാന്യവിളയയ നെല്ല സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് മുതൽ സ്മുദ്രനിരപ്പിൽ നിന്നും 1000 - 1500 മീറ്റർ ഉയരമുള്ള ഇടുക്കി ജില്ലയിലെ വട്ടവടയിൽ വരെ കൃഷിചെയ്യുന്നു. പ്രതിവർഷം 125 മുതൽ 150 സെന്റീമീറ്റർ വരെ മഴയും 20 ഡിഗ്രി മുതൽ 27 ഡിഗ്രി സെന്റീഗ്രേഡ് വരെ താപനില വരെ ഈ കൃഷിക്ക് അനുജോജ്യമാണ്[2].
എല്ലാവർഷവും കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിന്റെ പിറന്നാളായിട്ടാണ് കേരളത്തിലെ കർഷകർ ആചരിച്ചുവരുന്നത്.
കൃഷി കാലങ്ങൾ
വിരിപ്പ്
കേരളത്തിലെ പരമ്പരാഗത നെൽകൃഷിയിലെ മൂന്ന് കൃഷിവേളകളിലൊന്നാണ് വിരിപ്പ്.കാലവർഷം തുടങ്ങുന്നതിനുമുൻപ് മേടമാസത്തിൽ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം-കന്നിയോടെ കൊയ്യുന്നു. മറ്റു രണ്ട് കൃഷിവേളകൾ മുണ്ടകനും ആഴം കൂടിയ പാടങ്ങളിൽ ചെയ്യുന്ന പുഞ്ചയുമാണ്. ഇരുപ്പൂ പാടങ്ങളിൽ ഒന്നാം വിളയായാണ് വിരിപ്പ് ഇറക്കുന്നത്. വിരിപ്പിനു കൂടുതലും വിതക്കുകയാന് പതിവെങ്കിലും ചിലയിടങ്ങളിൽ ഞാറു പറിച്ചു നടലും പതിവുണ്ട്. വിരിപ്പുകൊയ്ത്തിനെ കന്നിക്കൊയ്ത്ത് എന്നു പറയാറുണ്ട്. ഇക്കാരണത്തല് വിരിപ്പൂകൃഷിയെ കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും പറയുന്നു.
മുണ്ടകൻ
രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ് മുണ്ടകൻ പൂവ്/പൂല്. ആദ്യത്തേത് വിരിപ്പ്കൃഷി. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മുണ്ടകൻ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ് മുണ്ടകൻ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാൾ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ് മുണ്ടകൻ. വിതക്കുന്നതിനേക്കാൾ കൂടുതൽ വിളവ് പറിച്ചു നടുമ്പോൾ ലഭിക്കുമെന്നതിനാൽ മുണ്ടകനാണ് വിരിപ്പിനെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിക്കുന്നത്.
പുഞ്ച
ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായൽനിലങ്ങളില്ലുമാണ് പുഞ്ചകൃഷിചെയ്യുന്നത്. വെള്ളത്തിൻറെ നിലയനുസരിച്ച് വൃശ്ചികമാസത്തിലോ ധനുവിലോ മകരത്തിലോ പുഞ്ചകൃഷി ആരംഭിക്ക്കുന്നു. . പുഞ്ച കൃഷി ചെയ്യുന്ന കുണ്ടുപാടങ്ങളിലും കായൽ നിലങ്ങളിലും ജൈവാംശത്തിന്റെ അളവ് കൂടുതലായതിനാൽ പുഞ്ചക്ക് വിളവ് കൂടുതലയിരിക്കും. കേരളത്തിലെ കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.
കൃഷിരീതി
വളർച്ചയുടെ സമയത്ത് ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ് നെൽച്ചെടി. കേരളത്തിൽ മഴ ധാരാളം കിട്ടുകയും പെയ്യുന്ന മഴവെള്ളം പാടങ്ങളിൽത്തന്നെ കെട്ടിനിർത്തി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥലങ്ങളിൽ "വിരപ്പ്", "മുണ്ടകൻ", "പുഞ്ച" എന്നിങ്ങനെ കൃഷിചെയ്യുന്ന കാലയളവ് അനുസരിച്ച് പൊതുവേ മൂന്ന് തരം കൃഷി സമ്പ്രദായങ്ങൾ ആണ് അവലംബിച്ചുവരുന്നത്. ഇവക്കെല്ലാം സമയാസമയങ്ങളിൽ വേണ്ടത്ര ജലലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. കൊല്ലത്തിൽ കൂടുതൽകാലം വെള്ളം കെട്ടിക്കിടക്കുന്ന കുട്ടനാടൻ നിലങ്ങൾ, തൃശ്ശൂരിലെ കോൾപ്പാടങ്ങൾ എന്നിവിടങ്ങളിലെ കൃഷിരീതികൾ മേല്പറഞ്ഞവയിൽ നിന്നു വ്യത്യസ്തമാണ്.
നേരിട്ട് വിത്തു വിതച്ച് വിളവാകുമ്പോൾ കൊയ്തെടുക്കുന്ന രീതിയും, നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് - ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെൽച്ചെടികൾ) കാലിവളവും പച്ചിലവളവും ധാരാളം ചേർത്ത് വെള്ളം കയറ്റിനിർത്തി പൂട്ടിയൊരുക്കിയ വയലുകളിലേക്ക് പറിച്ചുനട്ട് വളർത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. രണ്ട് രീതികളിലും നിലത്തിന്റെ നിരപ്പ് ഒരുപോലെയാക്കി നിർത്തി എല്ലാ സ്ഥലത്തും ഒരേയളവിൽ വെള്ളം കിട്ടുമെന്നുറപ്പാക്കേണ്ടതുണ്ട്. നിലം തയ്യാറാക്കാൻ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ആധുനികയന്ത്രങ്ങളായ ട്രാക്ടറുകളും ഉപയോഗിക്കുന്നു. നെൽച്ചെടികളോടൊപ്പം വളർന്നുപൊങ്ങുന്ന കളകളെ വളരെ നേരത്തെ തന്നെ പറിച്ചുമാറ്റുന്നതും ശ്രമകരമായ ഒരു ജോലിയാണ്. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ വിവിധ രാസവളങ്ങളും നെൽച്ചെടികൾക്കു നൽകാറുണ്ട്. കീടങ്ങളും കിളികളും കരണ്ടുതീനികളുമടക്കം ഒരു വലിയ നിര ജന്തുക്കൾ നെൽച്ചെടികളുടെ വളർച്ചയെ വിവിധദശകളിൽ ബാധിക്കാറുണ്ട്. വിളഞ്ഞ നെൽക്കതിരുകൾ കൊയ്തെടുത്ത് കറ്റകളാക്കി കെട്ടി മെതിസ്ഥലങ്ങളിലെത്തിക്കുന്നു. അവിടെവച്ച് കറ്റകൾ മെതിച്ച് നെല്ല് വേർതിരിച്ചെടുക്കുന്നു. ഈ ജോലികൾ ധാരാളം മനുഷ്യാധ്വാനം വേണ്ടിവരുന്നവയാണ്. ഈ രംഗങ്ങളിലും ഇപ്പോൾ യന്ത്രങ്ങൾ എത്താൻ തുടങ്ങിയിട്ടുണ്ട്. ബാക്കി വരുന്ന വൈക്കോൽ ഒരു നല്ല കാലിത്തീറ്റയാണ്. ഇത് ഉണക്കി വർഷം മുഴുവൻ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിച്ചുവക്കുന്നു. വൈക്കോൽ പുര മേയുവാനും ഉപയോഗിക്കുന്നു.
മോടൻകൃഷി
വിരിപ്പു കൃഷിക്കാലത്ത് മഴയെ മാത്രഎം ആശ്രയിച്ച് പറമ്പുകളിലോ ഞാലുകളിലോ തേമാലികളിലോ കുന്നിൻ ചരിവുകളിലോ നെൽകൃഷി ചെയ്യുന്ന പരമ്പരാഗതമായ രീതിയാണ് മോടൻകൃഷി. ഇതിനെ കരകൃഷി എന്നും പറയാറുണ്ട്.പ്രധാനമായും കുന്നിൻചെരുവുകളിലാണ് ഈ രീതി കണ്ടുവരുന്നത്. തെങ്ങുകൾക്കിടയിലും മോടൻ കൃഷി ചെയ്യാറുണ്ട്. വിത്ത് വിതക്കുകയാണ് പതിവ്. മേടമാസത്തിലെ ഭരണി ഞാറ്റുവേലയാണ് ഈ കൃഷിരീതിക്ക് ഉത്തമമായ സമയമായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ വിത്ത് വിതച്ചാൽ കുറഞ്ഞ കാലം കൊണ്ട് വളർച്ചയെത്തും. ജലസേചനം നടത്താതെ വിളവെടുക്കാമെന്ന ഗുണം ഇതിനുണ്ട്. പക്ഷെ വിളവുമേനി കുറവാണ്. വിഷുവിനു ശേഷമുള്ള ആദ്യമഴയോടെ വിതക്കുകയും കർക്കിടകമാസത്തിൽ കൊയ്തെടുക്കുകയും ചെയ്തിരുന്നു. വരൾച്ചെയെ ചെറുക്കാൻ കഴിവുള്ള കട്ടമോടൻ, കറുത്ത മോടൻ, ചുവന്ന മോടൻ, സുവർണ്ണമോടൻ ഇന്നീ ഇനം വിത്തുകളാണ് ഈ കൃഷിക്ക് ഉപയോഗിക്കുന്നത്.
പള്ളിയാൽ
ചെരിവ് പ്രദേശങ്ങളിൽ ഭൂമി തട്ടുകളാക്കി നെൽക്കൃഷിചെയ്യുന്ന രീതിയെയാണ് പള്ളിയാൽ കൃഷി. കാലവർഷക്കാലത്ത് ഇത്തരം നിലങ്ങളിൽ കുന്നിൻചെരുവുകളിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം കെട്ടിനിർത്തി വിരിപ്പുകൃഷിക്ക് എടുക്കുന്നു. നിലം ഉഴുത് വിത്ത് മുളപ്പിച്ച് വിതച്ചോ, ഞാറുപാകി പറച്ചുനട്ടോ ആണ് ഇവിടെ കൃഷിയിറക്കുക. അപൂർവ്വം ചിലയിടങ്ങളിൽ മൂപ്പ് കുറഞ്ഞ വിത്തുപയോഗിച്ച് ഇരുപ്പൂ കൃഷി നടത്താറുണ്ട്. കുളങ്ങളും മറ്റുമാണ് രണ്ടാം കൃഷിയിലെ പ്രധാന ജല സ്രോതസ്സ്. മട്ട ത്രിവേണി, കാർത്തിക, കാഞ്ചന, ജ്യോതി, അഹല്യ, ഹർഷ തുടങ്ങിയ പുതിയ ഇനം നെൽവിത്തുകളാണ് ഇത്തരം നിലങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്.
കരിങ്കൊറ
കോഴിക്കോട് ജില്ലയിൽ പ്രചാരത്തിലുള്ള ഒരു നെൽകൃഷി രീതിയാണ് കരിങ്കൊറ[3]. നിള, കവുങ്ങിൻ പൂത്താല തുടങ്ങിയ നെല്ലിനങ്ങൾ ഈ കൃഷിക്ക് അനുയോജ്യമാണ്.
പൊക്കാളി
ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.മഴക്കാലത്ത് വെള്ളത്തിൽ മൂടി കിടന്നാലും ഈ നെൽച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാർന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയർന്നു നിൽക്കും.തൃശ്ശൂർ ജില്ലയിലെയും മലപ്പുറം ജില്ലയിലേയും കോൾപ്പാടങ്ങളിൽ ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു.കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, പഴയങ്ങാടി പ്രദേശം,തുരുത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയുടെ വൈപ്പിനെ ദ്വീപിന്റെ ചെറായി ഭാഗങ്ങളിൽ ഇന്നും പൊക്കാളി കൃഷി വ്യാപകമാണ്
ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്[4].
കൈപ്പാട്
കടലിനോടോ പുഴയോടോ ചേർന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലം.കോൾനിലങ്ങൾ. ഇവിടെ നടക്കുന്ന കൃഷി. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാർഷിക പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.[5]. കേരളത്തിൽ പണ്ട് മുതൽക്കേ ഉള്ള കൈപ്പാട് നെൽകൃഷി വളരെ പ്രസിദ്ധമാണ്.[6].
കൂട്ടുമുണ്ടകൻ
ഒരേ കൃഷിയിടത്തിൽ തന്നെ മൂപ്പിനെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുള്ള രണ്ട് വിത്തിനങ്ങൾ (മൂന്നും) ഒരേ സമയം കൃഷിയിറക്കി പാകമാകുന്നതനുസരിച്ച് പല ഘടങ്ങളിലായി വിളവെടുക്കുന്നതാണ് കൂട്ടമുണ്ടകൻ. വിരിപ്പിന്റേയും മുണ്ടകന്റേയും വിത്തിനങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടിക്കലർത്തി വിരിപ്പുകൃഷിയുടെ തുടക്കത്തിൽ വിതയ്ക്കുന്ന കൃഷിരീതിയാണിത്. തീരപ്രദേശങ്ങളിലും അതിനോട് ചേർന്ന നിലങ്ങളും കാലവർഷക്കാലത്ത് വെള്ളത്തിൽ മുങ്ങുകയും വെള്ളക്കെട്ട് ഒഴുകിപ്പോകാനുള്ള സാധ്യത കുറവായതിനാൽ വിരിപ്പിന്റെ കൊയ്ത്ത് കാലത്തും മുണ്ടകൻ കൃഷി തുടങ്ങുന്ന കാലത്തും വെള്ളത്തിന്റെ നിയന്ത്രണം ക്രമീകരിക്കാനാകില്ല. ഇത്തരത്തിലുള്ള നിലങ്ങൾ കൊല്ലം, ആലപ്പുഴ, എർണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കട് ജില്ലകളിൽ കാണാം. ഇത്തരം സാഹചര്യങ്ങളിലാണ് വിരിപ്പിന്റെ കൂടെ മുണ്ടകൻ വിത്ത് കൂടി വിതയ്ക്കുന്നത്.
വിരിപ്പിനുള്ള വിത്തും മുണ്ടകനു് യോജിച്ച ദീർഘകാല മൂപ്പുള്ളതുമായ ഇനത്തിന്റെ വിത്തും 70:30 അനുപാതത്തിൽ ഒന്നിച്ച് വിത്ത് വിതയ്ക്കുന്നു. മീനം-മേട മാസങ്ങളിൽ വിത്തിറക്കിയാൽ വിരിപ്പു നെല്ല് ചിങ്ങം -കന്നി മാസത്തിൽ കൊയ്തെടുക്കാം. മുണ്ടകവിത്തിനു ഞാറ്റുവേലയുള്ളതിനാൽ അല്പകാലം കഴിഞ്ഞേ (മകരത്തിൽ) കതിരു വിരിയൂ. വിരിപ്പ് കൊയ്യുമ്പോൾ മുണ്ടകനും കൂട്ടി അരിയും. എങ്കിലും പ്രശ്നമൊന്നുമുണ്ടാവാതെ വീണ്ടും മുണ്ടകൻ നെല്ല് വളരും. വളർച്ചക്ക് കൂടുതൽ കാലം കിട്ടുമെന്നതിനാൽ ഇടക്ക് വീണ്ടും അരിയേണ്ടിവരികയോ കാലികളെ തിന്നാനായി വിടുകയോ ചെയ്യാം.
മൂപ്പ് കുറഞ്ഞ വിത്ത് നേരത്തേ വിളയുകയും അത് വിളവെടുക്കുന്ന സമയത്ത് മൂപ്പ് കുറഞ്ഞതിനെ പാടത്ത് തന്നെ നിർത്തുകയും ചെയ്യുന്നു. പിന്നീട് അതും കൊയ്തെടുക്കും. ഒറ്റത്തവണയുടെ ചിലവിൽ കൂടുതൽ വിളവെടുക്കാമെന്നതും കൂടുതൽ വയ്ക്കോലു കിട്ടുമെന്നതും ഈ സമ്പ്രദായത്തിന്റെ പ്രത്യേകതകളാണ്. കൂലിച്ചെലവ് കുറവാണെങ്കിലും മറ്റുള്ള കൃഷിയെ അപേക്ഷിച്ച് കൂട്ടുമുണ്ടകന് ഉല്പാദനം രണ്ട് വിളയ്ക്കും കുറവായിരിക്കും.
പണ്ടുകാലത്ത് കൂട്ടുമുണ്ടകന് ഉപയോഗിച്ചിരുന്നത് കൂട്ടമോടൻ-ചേറ്റാടി, ചെങ്കയാമ-ചേറ്റാടി, തവളക്കണ്ണൻ-ചേറ്റാടി എന്നീ നാടൻ വിത്തിനങ്ങളാണ്[7] . പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത സംയുക്ത-മകരം എന്നീ പുതിയ വിത്തിനങ്ങൾ ഉപയോഗിച്ച് ഇന്ന് കൃഷിചെയ്യുന്നുണ്ട്[8] .
കരനെല്ല്
തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു[അവലംബം ആവശ്യമാണ്].
പരമ്പരാഗതമായി പലയിനം നെൽവിത്തുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ കർഷകർ കൈമാറ്റം ചെയ്തിരുന്ന ഈ വിത്തിനങ്ങളെല്ലാം ഹരിതവിപ്ലവത്തിന്റെ തുടക്കത്തോടെ നാമാവശേഷമാവപ്പെട്ടു[അവലംബം ആവശ്യമാണ്].
പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ചില കരനെൽ വിത്തിനങ്ങളാണ് പി.ടി.ബി 28 (കട്ടമോടൻ), പി.ടി.ബി 29 (കറുത്തമോടൻ), പി.ടി.ബി 30 (ചുവന്ന മോടൻ), സ്വർണ്ണപ്രഭ, വൈശാഖ് എന്നിവ. കൂടാതെ വയലിൽ കൃഷി ചെയ്യുന്ന ഐശ്വര്യ, ആതിര, മട്ടത്രിവേണി തുടങ്ങിയവയും കരകൃഷിക്ക് അനുയോജ്യമാണ്[9] . പരമ്പരാഗത നെല്ലിനങ്ങളായ കറുത്തക്കുടുക്കൻ, ചൊമാല, കല്ലടിയാരൻ,ചുവന്ന തൊണ്ണൂറാൻ ,വെള്ളത്തൊണ്ണൂറാൻ, കറുത്ത ഞവര, പാൽക്കയമ, കുന്തിപ്പുല്ലൻ, ഓക്കക്കുഞ്ഞ്, ചോമ, വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നിവയും കരകൃഷി ചെയ്തുവരുന്ന ഇനങ്ങളാണ്. വയലിനെ അപേക്ഷിച്ച് കരനെല്ലിന് വിളവ് താരതമ്യേന കുറവാണ്.
കൃഷിനിലങ്ങൾ
നെല്ല് കൃഷി ചെയ്യുന്ന സ്ഥലം നെൽവയൽ എന്നറിയപ്പെടുന്നു. പാടം എന്നും ചെറിയ നെൽവയലുകളെ കണ്ടം എന്നും പറയുന്നു.
ഇടനാടൻ നിലങ്ങൾ
പാലക്കാടൻ നിലങ്ങൾ
കോൾനിലങ്ങൾ
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. തൃശ്ശൂർ ജില്ലയിലെ തൃശൂർ, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു.
കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ് സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്.[10]
മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച തേവ് യന്ത്രങ്ങൾ ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ പറ മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്.തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ മടവീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.
പൊക്കാളി, കൈപ്പാട്, ഓരുമുണ്ടകൻ നിലങ്ങൾ
കുട്ടനാടൻ നിലങ്ങൾ
ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ പ്രധാന കാർഷികമേഖലകളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 76 വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാടൻ മേഖലയുടെ വിസ്തൃതി 54000 ഹെക്ടറാണ്[11]. കുട്ടനാടൻ പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്[12].
സമുദ്രനിരപ്പിൽ നിന്ന് 1.5 മീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന വയലുകളാണിവ. കാലവർഷക്കാലത്ത് ഈ പാടശേഖരങ്ങൾ കായലുകളായി രൂപാന്തരപ്പെടുന്നു. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ കുട്ടനാടൻ നിലങ്ങളിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ലയിക്കുന്നു.
വിത്ത്
പരമ്പരാഗത നെല്ലിനങ്ങൾ
ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണൻ, ത്രിവേണി, ചേറ്റാടി എന്നിവ. മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെൽ വിത്താണ് മോടൻ. കൃഷിയിടങ്ങളിൽനിന്ന് നാടുനീങ്ങിയ ഇനങ്ങളിൽ ആനചോടൻ, ചാര, ചീരനെല്ല്, ചുവന്നാര്യൻ, ജീരകചന്ന, കുറുമുട്ടി, കൊച്ചാണ്ടൻ തുടങ്ങിയവ ഉൾപ്പെടുന്നു.
പുതിയ നെല്ലിനങ്ങൾ
ഔഷധ നെല്ലിനങ്ങൾ
ഞവരനെല്ലാണ് ഔഷധങ്ങൾക്ക് സാധാരണ ഉപയോഗിക്കുന്നത്. ഞവരക്കിഴി ഞവരനെല്ലിന്റെ ചോറ് ഉപയോഗിച്ചാണ്.രുചി ഉണ്ടാക്കുന്നതും വാതഹരവുമാണ്. എരുമക്കാരി, കുഞ്ഞിനെല്ല്, കറുത്തചമ്പാവ്, ചെന്നെല്ല് എന്നിവയും ഔഷധഗുണമുള്ള നെല്ലിനങ്ങളാണ്.
സുഗന്ധ നെല്ലിനങ്ങൾ
നിലമൊരുക്കൽ
കുമ്മായം ചേർക്കൽ
വിത
നെല്ലിന്റെ സങ്കരയിനം പേരുകൾ
വള പ്രയോഗം
ജൈവവളം
പച്ചിലവളം
കൃഷിയിലെ വളപ്രയോഗം
= യന്ത്രങ്ങൾ
=
കീടങ്ങൾ
ഗ്വാളീച്ച
കുഴൽപ്പുഴു
ഇലചുരുട്ടിപ്പുഴു
തണ്ടുതുരപ്പൻ
മുഞ്ഞ
ചാഴി
രോഗങ്ങൾ
പുള്ളിക്കുത്ത് രോഗം
പോളരോഗം
ഇലപ്പുള്ളി രോഗം
കളസസ്യങ്ങൾ
കളനാശിനി
നെൽച്ചെടി
കൃഷിക്കുവേണ്ടി നെല്ല് പാടത്ത് വെച്ച് മുളപ്പിച്ച് 25-30 ദിവസം പ്രായമായ ഇളം നെൽച്ചെടികളേയാണു ഞാറ് എന്നു പറയുന്നത്. സാധാരണ രീതിയിൽ വലിയ കുട്ടകളിൽ തുണിവിരിച്ച് അതിൽ വിത്ത്-നെല്ല് ഇട്ട് നനച്ചുവെച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മുളപൊട്ടി വരും. ആ മുളപൊട്ടിയ നെൽ വിത്തുകൾ പ്രത്യേകം തയ്യാറാക്കിയ കൃഷിയിടങ്ങളിൽ വിതറുകയാണു പതിവ്. 25-30 ദിവസം പ്രായമായാൽ ഇതിനെ പറിച്ച് നടുന്നു.
ഞാറ് പറിക്കാനുള്ള പ്രായമായാൽ തൊഴിലാളികൾ അവ പറിച്ച് കെട്ടുകളാക്കി വെയ്ക്കും. ഇതിനെ ഞാറ്റടികൾ എന്നാണു പറയാറ്. ഞാറ്റടികൾ മൂന്നിനമുണ്ട്. മഴയെ ആശ്രയിച്ചുള്ള ഞാറ്റടികൾ, ഈർപ്പമുള്ള സ്തലത്തിനു വേണ്ടിയുള്ള ഞാറ്റടികൾ,ജലസേചന സ്തലത്ത് നടാനുള്ള ഞാറ്റടികൾ.ഞാറ് പറിച്ച് നടാറാകുമ്പോൾ പിഴുത് ചെറിയ കെട്ടുകളാക്കി കൂനകൂട്ടിയിട്ടു പഴുപ്പിച്ച് വെയ്ക്കും.
വളം ചേർത്ത് അടിച്ചൊതുക്കിയിട്ടിരിക്കുന്ന നിലത്തിലാണു ഞാറ് നടുന്നത്.ഞാറ് പറിക്കുന്നതും നടുന്നതും സാധാരണ സ്ത്രീകളാണു.
ഞാറുറച്ചാൽ ചോറുറച്ചു , ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു എന്നീ പഴഞ്ചൊല്ലുകൾ നെൽകൃഷിയിൽ ഞാറിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.1 മുതൽ 1.8 മീറ്റർ വരെയാണ് നെൽച്ചെടിയുടെ ഉയരം. (മണ്ണിന്റെ തരവും ഭലഭൂയിഷ്ഠതയും അനുസരിച്ച് ഇതിലും ഉയരത്തിൽ വളരാം). നെൽച്ചെടിക്ക് നീളമുള്ള, മെലിഞ്ഞ ഇലകളാണുള്ളത്. ഇലകൾക്ക് 50 മുതൽ 100 സെന്റീമീറ്റർ നീളവും 2-2.5 സെന്റീമീറ്റർ വീതിയും കാണും. 30 മുതൽ 50 സെന്റീമീറ്റർ വരെ വളരുന്ന പൂങ്കുലയിൽ വിടരുന്ന പൂക്കളുടെ പരാഗണം കാറ്റ് മൂലം ആണ് നടക്കുക.
വിളവെടുപ്പ്
രസാദി ഗുണങ്ങൾ
രസം:മധുരം
ഗുണം:ഗുരു, ലഘു, സ്നിഗ്ദ്ധം
വീര്യം:സമശീതോഷ്ണം
വിപാകം:മധുരം[13]
ഗവേഷണ കേന്ദ്രങ്ങൾ
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം
മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രം
കായംകുളം നെല്ലു ഗവേഷണകേന്ദ്രം
വൈറ്റില നെല്ലു ഗവേഷണകേന്ദ്രം
ഫാമിങ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ, കൊട്ടാരക്കര
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
നെല്ലുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും
നെല്ലിനെക്കുറിച്ചുള്ള കവിതകളും പാട്ടുകളും ചൊല്ലുകളും
- നമ്മളു കൊയ്യും വയലല്ലാം, നമ്മുടെതാണ് പൈങ്കിളിയേ
- വിതച്ചതാരാണെന്നോർമ്മയില്ലെനിക്കെന്നാൽ
മികച്ച കൊയ്ത്തിൻ ഭാരമെൻ തല തളർത്തുന്നു - (മകരക്കൊയ്ത്ത്, ജി. ശങ്കരക്കുറുപ്പ്)
ഇതും കാണുക
കുറിപ്പുകൾ
- കേരളത്തിലെ പ്രധാന രണ്ട് നെല്ല് ഗവേഷണകേന്ദ്രങ്ങൾ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലും സ്ഥിതിചെയ്യുന്നു.
- കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
- കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് പാലക്കാട് ജില്ലയാണ് [അവലംബം ആവശ്യമാണ്].
- പശ്ചിമബംഗാൾ സംസ്ഥാനമാണ് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്.
- ആന്ധ്രാപ്രദേശ് സംസ്ഥാനമാണ് ദക്ഷിണ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്.
- കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഒറീസ്സയിലെ കട്ടക്കിലാണ്.
- ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന.
- ലോക നെല്ല് ഗവേഷണകേന്ദ്രം സ്ഥിചെയ്യുന്നത് ഫിലിപ്പൈൻസിലെ മനിലയിലാണ്.
- കേരളത്തിലെ അത്യുല്പാദനശേഷിയുള്ള നെല്ലിനങ്ങൾ :ജയ, ഭാരതി, ജ്യോതി, ശബരി, അന്നപൂർണ്ണ, ത്രിവേണി, അശ്വതി, പൊന്നാര്യൻ, കാർത്തിക, ഐ. ആർ. 8.
കണ്ണികൾ
കാർഷിക കേരളം എന്ന സർക്കാർ വെബ്സൈറ്റിൽ നെല്ലിനെക്കുറിച്ച് Archived 2014-10-18 at the Wayback Machine.
ചിത്രങ്ങൾ
- ഇല്ലംനിറ - പുത്തൻചിറ കൃഷിഭവനിൽ
- കുട്ടനാട്ടിലെ ഒരു നെൽപ്പാടം വിളഞ്ഞു നിൽക്കുന്നു
- നെൽക്കതിർ
- കതിരിൽ നിന്നും മെതിച്ചെടുത്ത നെല്ല്
- നെല്ല് ചൂടാക്കുമ്പോൾ ലഭിക്കുന്ന വസ്തു. ഇത് പൂജകൾക്ക് ഉപയോഗിക്കുന്നു.മലർ
- നെൽപ്പാടം കൊയ്യാറായി നിൽക്കുന്നു
- നെൽപ്പാടം കൊയ്ത്തിനു ശേഷം
- കുട്ടനാട്ടിലെ-നെൽപ്പാടം - നെടുമുടിക്കടുത്തുനിന്ന്
- പുഴുങ്ങിയ നെല്ല്
- കൊയ്ത്തു യന്ത്രം കുട്ടനാട്ടിൽ നിന്ന്
- കൊയ്തുയന്ത്രം
- തൃശ്ശൂരിലെ ഒരു നെൽപാടം
- മഹാരാഷ്ട്രയിലെ ഒരു നെൽപാടം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- മലയാളം വാരിക, 2012 ജൂലൈ 27 Archived 2016-03-07 at the Wayback Machine.